ഇനിയും നിലച്ചിട്ടില്ല ആ ഗര്‍ജനം. പെട്ടെന്നു നിലയ്ക്കുമെന്നും തോന്നുന്നുമില്ല. അതു ലോകം മുഴുവന്‍ മുഴങ്ങുകയാണ്. ബ്രഹ്മാണ്ഡ സിനിമയെന്നും ആഗോള ചിത്രമെന്നും ലോക മലയാള സിനിമയെന്നും വാഴ്ത്തുന്ന പുലിമുരുകന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. എന്തായാലും എല്ലാത്തരം കൗതുകങ്ങള്‍ക്കും അതിശയങ്ങള്‍ക്കും മേലെ പെട്ടൊന്നൊരു വാക്കില്ലെങ്കിലും ഇത്തരം അലങ്കാര പദങ്ങളിലൂടെ ആശ്വസിക്കാം. മലയാളത്തെ എന്നല്ല, ഭാരത സിനിമയെ സംബന്ധിച്ചും പുലിമുരുകന് അന്ധാളിപ്പിക്കുകയാണ്. തെലുങ്കിനും ഹിന്ദിക്കും മാത്രം അവകാശപ്പെട്ടിരുന്ന നൂറുകോടി ക്ലബ്ബിലേക്ക് ആദ്യമായി മലയാളത്തിന്റെ മുദ്രയും.
വിദേശങ്ങളിലുള്പ്പെടെ തകര്‍ത്തോടി ഒരുമാസം കൊണ്ടാണ് പുലിമുരുകന് ഈ റെക്കോഡ് കളക്ഷന്‍ നേടിയത്. സാറ്റ്ലൈറ്റും റീമേക്കുമായി 15കോടി നിര്‍മാതാവിന്റെ പോക്കറ്റില്‍ വീണു. വിവിധ പേരിലറിയപ്പെടുന്ന കളക്ഷനൊക്കെ ഈ ‘പുലി’ തകര്‍ത്തു കളഞ്ഞു. ആദ്യ ദിവസവും ആദ്യ ആഴ്ചയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയും പെട്ടെന്ന് 10 കോടിയും 25 കോടിയും വാരിക്കൂട്ടിയുമൊക്ക മലയാളത്തില്‍ പുതിയ ഗര്‍ജനമാണ് പുലിമുരുകന് തീര്‍ത്തത്.
ഒരു നാടുമുഴുവന്‍ കണ്ടനുഭവിച്ചും പറഞ്ഞും വന്‍വിജയമാക്കുകയായിരുന്നു പുലിമുരുകന്. കൈക്കുഞ്ഞു മുതല്‍ തൊണ്ണൂറെത്തിയവര് വരെ ഒക്കത്തെടുത്തും നടത്തിയും ആബാല വൃന്ദം മുരുകന് കണ്ടു. എന്തു പടവും മിനി സ്ക്രീനില്‍ വരുമെന്നു കണ്ട് തിയറ്ററില്‍ പോകാതിരുന്നവരെപ്പോലും വീടെന്ന മടയില്‍ നിന്നുമിറക്കി സിനിമാകൊട്ടകയിലെത്തിക്കുകയായിരുന്നു പുലിമുരുകന്റെ ഗര്‍ജനം. രണ്ടും മുന്നും തവണ സിനിമ കണ്ടവരും അത്ര തന്നെ തവണ കാണാനെത്തി തിരക്കുമൂലം കാണാതെ പോയവരും ധാരാളം. രണ്ടുപേര്‍ തമ്മില്‍ കാണുമ്പോള്‍ ആദ്യചോദ്യം പുലിമുരുകന് കണ്ടോ എന്നാണിപ്പോള്‍. ഇങ്ങനെ ചോദിച്ചും പറഞ്ഞും കേട്ടും മലയാളി ഹിറ്റാക്കിയ പുലിമുരുകന് മലയാളത്തിലെ എക്കാലത്തേയും കുടുംബ ചിത്രം കൂടിയായി.
പുലിമുരുകന് മോഹന്‍ലാല്‍ സിനിമയാണ്. ആഗോള താരമെന്നും കംപ്ളീറ്റ് ആക്റ്ററെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ മുഴുവന്‍ ശരിയെന്നു തലകുലുക്കി അംഗീകരിക്കുകയാണ് പ്രേക്ഷകര്‍. മോഹന്‍ലാലിനല്ലാതെ മറ്റാര്‍ക്കും ഇതുചെയ്യാനാവില്ലെന്നും ജനം പറയുന്നു. ഈ പ്രായത്തില്‍ വിശേഷിച്ചും. ആക്ഷന്‍ ചിത്രത്തിലൂടെ ഒരു നടന്റെ മഹത്വം മുഴുവനും മോഹിപ്പിക്കുന്ന അമ്പരപ്പായി പ്രേക്ഷകന് കൊണ്ടാടുന്നതും ഒരു പക്ഷേ ആദ്യമായിരിക്കും. ആക്ഷന്‍ പടത്തിനു ആളെ കിട്ടില്ലെന്ന പോഴത്തവും തകര്‍ത്തു കളഞ്ഞു പുലിമുരുകന്. നാട്ടുകാര്‍ക്കു പേടി സ്വപ്നമായ പുലിയെ പിടിക്കാന്‍ വന്നവന് പുലിയെക്കാള്‍ ഭീകരനായി മാറിയ കഥാപാത്രത്തെയാണ് മമ്മൂട്ടി മൃഗയയില്‍ അവതരിപ്പിച്ചതെങ്കില്‍ നാട്ടില്‍ നിന്നും പുലി ഇറങ്ങുന്ന കാടുതേടിപ്പോകുന്ന മുരുകനാണ് പുലിമുരുകനിലെ മുരുകന്.
ഹോളിവുഡിനു സമാനമായ സംഘട്ടനങ്ങള്‍ തങ്ങളുടെ പ്രിയ താരത്തിലൂടെ ശ്വാസമടക്കിപ്പിടിച്ച് മലയാളി സ്വന്തം ചിത്രത്തിലൂടെ കണ്ടു. മോഹന്‍ലാലിന്റെ തീപാറുന്ന ആക്ഷനും പുലിപ്പോരാട്ടവും നെഞ്ചില്‍ കൈവെച്ചാണ് കാണികള്‍ കണ്ടത്. ലാലാകുമ്പോള് പലതും ഡ്യൂപ്പില്ലാതെ ചെയ്യുമെന്നുള്ളതും പ്രേക്ഷകന്റെ വിശ്വാസത്തിനും രക്തയോട്ടത്തിനും ആക്കം കൂട്ടി. കടുവയും മനുഷ്യനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ആദ്യ ഭാരത ചിത്രവും പുലിമുരുകന് തന്നെ. ഏറ്റുമുട്ടിയ മനുഷ്യനെന്നും നടനെന്നുമുള്ള പേരും മോഹന്‍ലാലിനും സ്വന്തം.
മലയാളത്തിലെ ഏറ്റവും വിലകൂടിയ ഈ ചിത്രം ഇങ്ങനെ എടുക്കാന്‍ തീരുമാനിച്ചതു തന്നെ ചരിത്രം. അതിനൊരു മോഹന്‍ലാലും സംവിധായകന് വൈശാഖും നിര്‍മാതാവ് ടോമിച്ചന് മുളകുപാടവും തന്നെ വേണ്ടി വന്നു. ഇത് പുറത്തിറങ്ങും വരെ സംവിധായകന് വൈശാഖ് കേട്ട ആയിരക്കണക്കിനു പഴികള്‍ക്കുള്ള പ്രകൃതിയുടെ കാവ്യ നീതികൂടിയാണ് മലയാള സിനിമയുടെ നാളത്തെ ചരിത്രവും കൂടിയാകുന്ന പുലിമുരുകന്റെ വിജയം. വിസ്മയം, ജനതാ ഗാരേജ്, ഒപ്പം, പുലിമുരുകന് എന്നിങ്ങനെ നാലു ലാല്‍ ചിത്രങ്ങള്‍ ഒന്നിടവിട്ടിറങ്ങി വന്‍ വിജയത്തിനു ഒപ്പമൊപ്പമായി. ന്യൂ ജനറേഷനാണ് മലയാള സിനിമയുടെ തലവര തീരുമാനിക്കുന്നതെന്ന അറുബോറന്‍ കോമഡിയും പിച്ചിച്ചീന്തിക്കളഞ്ഞു പുലിമുരുകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: