നിലയ്ക്കാത്ത പാട്ടുകളുടെ ആരവം തീര്‍ത്തവയാണ് ബാലമുളികൃഷ്ണയുടെ രാഗവിസ്താരങ്ങള്‍.മൗനം പാടുംപോലെ തീരുമ്പോഴും സ്വരസ്ഥായിയില്‍ തുടങ്ങുന്നതാണ് ആ സംഗീതം.പാട്ടിന്റെ ഇങ്ങേ കരയിലിരുന്ന് പുതുരാഗങ്ങളെ ജനിപ്പിച്ച് അങ്ങേക്കരയിലേക്ക് അദൃശ്യ സംഗീതബന്ധനം തീര്‍ത്തതാണ് ബാലമുളിയുടെ ആലാപനം..ജീവിച്ചിരിക്കുന്ന കര്‍ണ്ണാടക സംഗീതത്തിന്റെ മാതൃപുരുഷനെന്നു ഓരോരുത്തരും അവരവരുടെ ഇഷ്ടംകൂടി വിളിച്ച ഈ സംഗീത ഇതിഹാസം ഇനി ഓര്മകേള്വിയില് ആലാപന സൗഖ്യം തുടര്‍ന്നുകൊണ്ടേയിരിക്കും.
ഒരു ബാലമുരളികൃഷ്ണയാകുകയെന്നു മോഹിപ്പിക്കുംപോലെയായിരുന്നു അദ്ദേഹത്തിന്റെ സിദ്ധികള്‍. ദൈവവുമായി സംവദിക്കാന്‍ സംഗീതത്തിനാകുമെന്നു
ഭാരതീയനെ അനുഭവിപ്പിക്കുകയായിരുന്നു ഈ സംഗീതജ്ഞന്.രാഗരചയിതാവ്,പാട്ടുകാരന്,സംഗീത സംവിധായകന്,വാദ്യോപകരണ. വിദ്വാന്..നടന് തുടങ്ങി സംഗീതത്തിന്റെ വിവിധതരം വേരുപടര്ച്ചകളെല്ലാം സ്വന്തമാക്കിയതായിരുന്നു ആ ജന്മം.സംഗീതത്തില്‍ ജനിച്ചും വളര്‍ന്നും കളിച്ചും എന്നു പറയുന്ന വര്‍ണ്ണനകളെല്ലാം പക്ഷേ, യാഥാര്‍ഥ്യമാക്കിയിരുന്നു ഈ പ്രതിഭ.
ഇരുപത്തഞ്ചു രാഗങ്ങളാണ് ബാലമുളികൃഷ്ണ കണ്ടെത്തിയത്.ചില അപ്രശസ്ത രാഗങ്ങളെപ്പോലും പാടിയും ശിഷ്യരെക്കൊണ്ടു പാടിച്ചും ഒരു പുത്തന്‍കൂറ്റു ശ്രമം തന്നെ കണ്ടെത്തലില്‍ നടത്തി ബാലമുരളി.ദേശങ്ങളുടേയും ഭൂഖണ്ഡങ്ങളുടേയും അതിര്‍ത്തികള്‍ സംഗീതത്തിന്റെ ആത്മാനുരാഗങ്ങള്കൊണ്ട് മായ്ച്ചുകളഞ്ഞു.ലോകത്ത് വിവിധ വേദികളിലായി അങ്ങനെ ബാലമുരളികൃഷ്ണ നടത്തിയത് ഇരുപത്തയ്യായിരം കച്ചേരികളാണ്.ഒരു ജന്മംകൊണ്ട് പല ജീവിതങ്ങളും സംഗീതത്തില്‍ ജീവിച്ച അദ്ദേഹം ലോകത്തിനു ഭാരതത്തിന്റെ ആലാപന പ്രതിനിധിയാണ്.
സംഗീതം സാഗരമാണ്.ബാലമുരളികൃഷ്ണ സംഗീത സാഗരത്തിന്റെ കരയ്ക്കല്‍ നില്‍ക്കുകയായിരുന്നില്ല,സംഗീതത്തിലേക്കു ഇറങ്ങുകയായിരുന്നു.ഒരു സംഗീതമായിത്തീരാന് ഉണ്ടായതായിരിക്കണം ലോകം എന്നു അദ്ദേഹത്തിനു തോന്നിയിരിക്കണം. ഒരു ബാലമുളികൃഷ്ണയാകാന് ഉണ്ടായതാകണം സംഗീതമെന്നു നമുക്കും തോന്നാം.പാടിപ്പാടി നമ്മെ പാട്ടിലാക്കി അദ്ദേഹം. ബാലമുരളികൃഷ്ണ.ഇനിയില്ലെങ്കിലും ആ പാട്ടിന്റെ തിരകള്‍ അലയടിച്ചുകൊണ്ടേയിരിക്കുമെന്നത് അനല്പമായ ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: