Categories: Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ എറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്ന ഒറ്റക്കക്ഷി ബിജെപി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്ന ഒറ്റക്കക്ഷി ബിജെപിയാണെന്ന് മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള. 17,000 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി മത്സരിപ്പിക്കുന്നത്. കഴിഞ്ഞകാലങ്ങളില്‍ 5000 ത്തോളം സ്ഥാനാര്‍ത്ഥികളെ മാത്രമേ മത്സരിപ്പിച്ചിരുന്നുള്ളൂ. 600 ഓളം സീറ്റും നേടിയിരുന്നു. ഇത്തവണ സീറ്റുകളുടെ എണ്ണത്തില്‍ 10 ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടാവുക. ഇതിന് കാരണം രണ്ട് വര്‍ഗീയ മുന്നണികളെ ബിജെപി നേരിടുന്നു എന്നതാണ്.

സിപിഎമ്മിന് അജണ്ടപോലും നിശ്ചയിക്കാനായിട്ടില്ല. എസ്എന്‍ഡിപിയോഗം, പുലയര്‍മഹാസഭ, യോഗക്ഷേമസഭ എന്നിവയുടെ പൂര്‍ണ്ണ പിന്‍തുണയും, എന്‍എസ്എസ്സിന്റെ ഭാഗിക പിന്‍തുണയും ബിജെപിക്കുണ്ട്. ഇതോടെ മൂന്നാം മുന്നണി വലിയ ശക്തിയായി മാറിയിരിക്കുകയാണ്.

വര്‍ഗീയവിദ്വേഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് സിപിഎം നീക്കം. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണം.

ഭാരതത്തില്‍ 24 സംസ്ഥാനത്ത് ഗോവധ നിരോധനം കൊണ്ട് വന്നത് ഇന്ദിരാഗാന്ധിയാണ്. ഇപ്പോള്‍ ഈ പ്രശ്‌നം ഉയര്‍ത്തികൊണ്ടുവരുന്നത് മുസ്ലീം-ഹിന്ദു വിദ്വേഷം വളര്‍ത്താനാണ്. ഇത് ശരിയാണോ എന്ന് ഇലക്ഷന്‍ കമ്മീഷന്‍ ചിന്തിക്കണം. ഗോമാംസ നിരോധനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നത് തന്നെയാണ് ബിജെപിയുടെ അടിസ്ഥാന തത്വം. എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ജനസഭ-2015 ല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ബിജെപി അധികാരത്തില്‍ വന്നപ്പോളെല്ലാം ഉയര്‍ന്നിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില കുറയുകയും ചെയ്തു. ഇതൊന്നും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യാതെ വര്‍ഗീയ വിദ്വേഷം വളര്‍ത്തി വോട്ടുനേടാനാണ് സിപിഎം ശ്രമം. ഇതിനെതിരെ ജനം വിധിയെഴുതും

സമദൂര സിദ്ധാന്തത്തില്‍ എന്‍എസ്എസ് ഉറച്ചുനില്‍ക്കുകയാണെങ്കിലും ഇവരുടെ പ്രവര്‍ത്തകരുടെ മനസ് ബിജെപിക്കൊപ്പമാണ്. എസ് എന്‍ഡിപി സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. പല എസ് എന്‍ഡിപിക്കാരും ബിജെപിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്, ശ്രീധരന്‍ പിള്ള പറഞ്ഞു.

Recent Posts