ഇടുക്കി: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയതോടെ ജില്ലയില്‍ ഇനി അവശേഷിക്കുന്നത് രണ്ട് ബിയര്‍പാര്‍ലറുകള്‍ മാത്രം. 32 ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ ഉണ്ടായിരുന്നതില്‍ 30ഉം അടച്ച് പൂട്ടിയിരിക്കുകയാണ്. ന
ിലവില്‍ വണ്ണപ്പുറത്തും മൂന്നാറിലുമാണ് ബിയര്‍പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത്.
225 കള്ളുഷാപ്പുകള്‍ ഉണ്ടായിരുന്നതില്‍ 140 എണ്ണവും, 22 ബീവറേജസ് ഔട്ട്‌ലെറ്റ് ഉണ്ടായിരുന്നതില്‍ 6 എണ്ണത്തിനും പൂട്ടുവീണു.
തൊടുപുഴ റേഞ്ചിലാണ് ഏറ്റവും അധികം ഉത്തരവ് ബാധിച്ചിരിക്കുന്നത്. റേഞ്ചിലെ ആകെ ഉണ്ടായിരുന്ന 4 ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഒരെണ്ണവും പത്ത് ബിയര്‍പാര്‍ലര്‍ ഉണ്ടായിരുന്നതില്‍ 9 എണ്ണവും 63 കള്ളുഷാപ്പുകള്‍ ഉണ്ടായിരുന്നതില്‍ 39 എണ്ണവും പൂട്ടി.
പീരുമേട് റേഞ്ചിലെ രണ്ട് ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഒരെണ്ണവും ആകെ ഉണ്ടായിരുന്ന ഒരു ബിയര്‍ പാര്‍ലറും അഞ്ചില്‍ നാല് കള്ളുഷാപ്പുകളും പൂട്ടി. വണ്ടിപ്പെരിയാര്‍ റേഞ്ചില്‍ ആകെ ഉണ്ടായിരുന്ന രണ്ട് ബിവറേജസ് ഔട്ട്‌ലെറ്റുകളും 6 ബിയര്‍ പാര്‍ലറുകളും പൂട്ടി. മറയൂര്‍ റേഞ്ചില്‍ ആകെ ഉണ്ടായിരുന്നതില്‍ 2ല്‍ ഒരു ഷാപ്പും ഒരു ബിയര്‍ പാര്‍ലറും പൂട്ടി. മൂന്നാറിലെ രണ്ട് ബിവറേജസ് ഔട്ട്‌ലെറ്റ്കളും രണ്ടില്‍ ഒരു ബിയര്‍ പാര്‍ലറും അഞ്ചില്‍ മൂന്ന് കള്ളുഷാപ്പുകളും അടച്ചു.
അടിമാലി റേഞ്ചില്‍ ആകെ ഉണ്ടായിരുന്ന രണ്ട് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഒരെണ്ണം അടയ്‌ക്കുകയും മറ്റേത് മാറ്റി സ്ഥാപിക്കുകയും ചെയ്തു. മൂന്ന് ബിയര്‍ പാര്‍ലറുകളും പൂട്ടി. 27 ഷാപ്പുകളില്‍ 20 എണ്ണത്തിനും താഴ് വീണു. ഇതില്‍ മൂന്നെണ്ണം പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. നിലവില്‍ ഇവിടെ അവ
ശേഷിക്കുന്നത് 4 കള്ളുഷാപ്പുകള്‍ മാത്രമാണ്.
ഇടുക്കി റേഞ്ചിലെ ആകെ ഉണ്ടായിരുന്ന ഒരു ബിവറേജസ് ഔട്ട്‌ലെറ്റ് തങ്കമണിയിലേയ്‌ക്ക് മാറ്റി സ്ഥാപിച്ചു. ഉണ്ടായിരുന്ന മൂന്ന് ബിയര്‍ പാര്‍ലറുകളും 35ല്‍ 30 കള്ളുഷാപ്പുകളും പൂട്ടി.
ഉടുമ്പന്‍ചോല റേഞ്ചില്‍ അഞ്ച് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഒരെണ്ണവും രണ്ട് ബിയര്‍ പാര്‍ലറുകളും 25ല്‍ പതിമൂന്ന് കള്ളുഷാപ്പുകളും പൂട്ടി. കട്ടപ്പന റേഞ്ചില്‍ 24ല്‍ 20 ഷാപ്പുകള്‍ക്കും 4 ബിയര്‍ പാര്‍ലറുകള്‍ക്കും പൂട്ട് വീണു. ഉണ്ടായിരുന്ന 2 ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഒരെണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. തങ്കമണി റേഞ്ചില്‍ 39ല്‍ 16 ഷാപ്പുകളും അടച്ചു.
പൂട്ടിയ കള്ള് ഷാപ്പുകളും ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്കും പകരം സ്ഥലം കണ്ടെത്തിയാല്‍ ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ട്. വിധിയില്‍ ആദ്യം കൃത്യമായി പ്രതിപാദിക്കാതെ വന്നതാണ് ഇത്രയും അധികം കള്ള് ഷാപ്പുകള്‍ക്ക് പൂട്ട് വീഴാന്‍ കാരണമായതെന്നാണ് എക്‌സൈസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
















