തൃശൂര്‍: ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് കൊല്ലൂര്‍ മൂകാംബികാക്ഷേത്രം മുതല്‍ കന്യാകുമാരി വരെ പര്യടനം നടത്തുന്ന ശ്രീരാമനവമി രഥയാത്ര ഞായറാഴ്ച തൃശൂരിലെത്തും. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ 1989 മുതല്‍ നടന്നുവരുന്ന രഥയാത്രയുടെ 27-)മതു പരിക്രമണമാണ് ഈ വര്‍ഷത്തേത്. പാലക്കാട് നിന്നും എത്തിച്ചേരുന്ന രഥത്തെ ജില്ലാ അതിര്‍ത്തിയായ കുതിരാന്മല ശാസ്താക്ഷേത്രത്തില്‍ വച്ച് വൈകീട്ട് 4ന് തൃശൂര്‍ ജില്ലയിലേക്ക് സ്വാഗതം ചെയ്യും. വൈകീട്ട് 5ന് മണ്ണുത്തി കൊടുങ്ങല്ലൂര്‍ക്കാവ് ക്ഷേത്രത്തില്‍ രഥത്തിന് സ്വീകരണം നല്‍കും. തുടര്‍ന്ന് തൃശൂര്‍ നഗരപ്രദക്ഷിണം ചെയ്ത് പാറമേക്കാവ് ക്ഷേത്രത്തിലെത്തിച്ചേരുന്ന രഥത്തെ ക്ഷേത്രസമിതികളുടേയും ഹിന്ദുസമാജസംഘടനകളുടേയും ആദ്ധ്യാത്മികാചാര്യന്മാരുടേയും പൗരപ്രമുഖരുടേയും നേതൃത്വത്തില്‍ സ്വീകരിക്കും. ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ ശ്രീരാമനവമി സന്ദേശം നല്‍കും.
തിങ്കളാഴ്ച രാവിലെ 8ന് പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന രഥത്തെ 8.30ന് ഒല്ലൂര്‍ എടക്കുന്നി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് 9ന് പുതുക്കാട് കുറുമാലിക്കാവിലും 9.30ന് കൊടകര പൂനിലാര്ക്കാവിലും 10ന് ചാലക്കുടി കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലുമുള്ള സ്വീകരണങ്ങള്‍ക്കു ശേഷം രഥത്തിന് 11ന് ചിറങ്ങര ഭഗവതി ക്ഷേത്രത്തില്‍ വച്ച് എറണാകുളം ജില്ലയിലേക്ക് യാത്രയയപ്പു നല്‍കും.
മൂകാംബികാക്ഷേത്രശ്രീകോവിലില് നിന്നുള്ള ഭദ്രദീപവും ബ്രഹ്മശ്രീനീലകണ്ഠഗുരുപാദരും ജഗദ്ഗുരു സത്യാനന്ദസരസ്വതി സ്വാമികളും അര്ച്ചിച്ചിരുന്ന പഞ്ചലോഹത്തിലുള്ള സീതാരാമവിഗ്രഹവും ശ്രീരാമപാദുകങ്ങളും സീതാദേവിയുടെ ചൂഡാരത്നവും പ്രതിഷ്ഠിച്ച് തന്ത്രശാസ്ത്രവിധിപ്രകാരം സഞ്ചരിക്കുന്ന ക്ഷേത്രമെന്ന നിലയിലുള്ള രഥത്തില്‍ അര്‍ച്ചന നടത്താനും പ്രസാദം സ്വീകരിക്കാനും സ്വീകരണകേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് അവസരമുണ്ടായിരിക്കുമെന്ന് സ്വാഗതസംഘം ചെയര്മാന് സന്തോഷ് കെ. നായര്‍, ജന;കണ്‍വീനര്‍ കെ. കേശവദാസ്, ജില്ലാ കോര്‍ഡിനേറ്റര്‍ എ.ജെ. ഹരികുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: