തൃശൂര്‍: കവി യൂസുഫ് അലി കേച്ചേരിയെ തപസ്യ കലാസാഹിത്യവേദി അനുസ്മരിച്ചു. മലയാള ചലച്ചിത്രഗാനശാഖയ്ക്കും, കാവ്യഭൂമികയ്ക്കും അനുപമമായ സംഭാവനകള്‍ നല്കിയ യൂസുഫ് അലി കേച്ചേരി നിറഞ്ഞ കൃഷ്ണഭക്തനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കൃഷ്ണഭാവമുഖരിതങ്ങളായിരുന്നുവെന്നും, തപസ്യ കലാസാഹിത്യവേദി അഭിപ്രായപ്പെട്ടു. സംസ്കൃതഭാഷയില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന കവിയായിരുന്നു അദ്ദേഹം. തന്റെ കാവ്യസപര്യയില്‍ സംസ്കൃതഭാഷയിലെ അവഗാഹം അമൃതസമാനമായ നിര്‍വൃതി പ്രദാനം ചെയ്തിട്ടുണ്ടെന്ന് കവിതന്നെ പല അഭിമുഖങ്ങളിലും, വേദികളിലും വ്യക്തമാക്കിയിട്ടുണ്ട്. സാഹിത്യ രംഗത്ത് പക്ഷംപിടിക്കലുകളുടെ രാഷ്ട്രീയജടിലതകളില്ലാതെ, മാനവികതയെയും, പ്രകൃതിയുടെ ലാളനങ്ങളെയും, സംഗീതപ്രധാനമായ ഭക്തിഭാവങ്ങളെയും തന്റെ ഗാനങ്ങളിലും കവിതകളിലുമാവാഹിച്ച അനുഗ്രഹീത പ്രതിഭാധനനായിരുന്നു അദ്ദേഹം.
തപസ്യയുടെ വേദികളില്‍ അനുഗ്രഹവര്ഷമായും, മാര്‍ഗ്ഗദീപമായും യൂസുഫ് അലി കേച്ചേരി ഉണ്ടായിരുന്നുവെന്ന് തപസ്യ കലാസാഹിത്യവേദി തൃശൂര്‍ ജില്ലാസമിതി കാര്യാലയത്തില്‍ ചേര്‍ന്ന അനുസ്മരണയോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പ്രസ്താവിച്ചു. അനുസ്മരണയോഗത്തില്‍ സംസ്ഥാന സംഘടനാസെക്രട്ടറി പി. ഉണ്ണികൃഷ്ണന്, സഹസംഘടനാസെക്രട്ടറി സി.സി. സുരേഷ്, ശ്രീജിത്ത് മൂത്തേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: