തൃശൂര്‍ : വരകളിലൂടെ കാഴ്ചയുടെ വിസ്മയം തന്നെ തീര്‍ക്കുകയാണ് സാറ ഹുസൈന്. സാറയുടെ ജീവിതവും ജീവിത മാര്‍ഗ്ഗവുമാണ് ചിത്രകല. തെരുവിന്റെ ജീവിതവും ചരിത്രവും തന്റെ ക്യാന്‍വാസില്‍ നിറങ്ങളില്‍ ചാലിച്ച് ഓരോ നിമിഷവും പകര്‍ത്തുകയാണ് സാറ.
തന്റെ വരകളെ കാഴ്ച്ചക്കാരന്റെ ചിന്തകള്‍ക്കൊപ്പം വിടുന്നതാണ് സാറയ്ക്ക് ഏറ്റവും പ്രിയം. കാഴ്ചക്കാരന് ചിത്രത്തില്‍ നിന്ന് എന്തു മനസിലാക്കിയോ അതാണ് അതിന്റെ അര്‍ത്ഥം. ചിത്രങ്ങളാണ് കാണുന്നയാളോട് സംസാരിക്കുന്നതെന്നുമാണ് സാറയുടെ അഭിപ്രായം.
കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി പള്ളികളുടെ ആള്ത്താരകളിലും സാറയുടെ ചിത്രങ്ങള്‍ ദൈവിക ചൈതന്യവുമായി ചേര്‍ന്നു നില്‍ക്കുന്നതായുണ്ട്. ഏകദേശം 16 വര്‍ഷമായി വരകളുടെ ലോകത്ത് സജീവമായ സാറയുടെ ചിത്രങ്ങള്‍ ഇറ്റലി, യൂറോപ്പ്, യു.കെ., ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഒട്ടേറെ ആര്‍ട്ട് ഗ്യാലറികളില്‍ ഇടം പിടിച്ചിട്ടുണ്ട്. അക്രിലിക്കിലും എണ്ണച്ചായത്തിലുമാണ് സാറയുടെ ചിത്രങ്ങള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ ടെന്ണ്ടുല്ക്കറടക്കം ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സിംഗപ്പൂര്‍, ലണ്ടന്‍, മലേഷ്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആളുകളും സാറയുടെ ചിത്രങ്ങള്‍ ഇതിനോടകം തേടിയെത്തി സ്വന്തമാക്കി.
നിറങ്ങളാല്‍ നിറഞ്ഞ സാറയുടെ ജീവിതത്തിന് പൂര്‍ണ പിന്തുണയുമായി കൂടെ കുടുംബവുമുണ്ട്. ലളിതകലാ അക്കാദമി പന്തിഭോജനത്തിനോടനുബന്ധിച്ച് നടത്തുന്ന നമുക്ക് ജാതിയില്ല, പന്തിഭോജനം ചിത്രകലാ ക്യാമ്പിലും നിറക്കൂട്ടുകളുമായി സാറയുണ്ട്. നവോത്ഥാന നേതാക്കള്‍ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സാമൂഹിക സമത്വത്തെ തന്റെ ക്യാന്‍വാസിലൂടെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ ചിത്രകാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: