തൃശൂര്‍: കല്ലേറും ആക്രമണവും തെറിവിളിയും കൂസാതെ സാംസ്കാരിക സദസ്സ്. പൂര്‍വ്വവിദ്യാര്‍ത്ഥികളും അധ്യാപകരും സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് എസ്എഫ്ഐ അക്രമത്തിനിടയിലും വിജയകരമായി നടന്നു. അക്രമികള്‍ക്ക് മുന്നില്‍ പിന്മാറില്ല എന്ന ദൃഢനിശ്ചയത്തോടെ വന്ദ്യവയോധികരായ അധ്യാപകര്‍ പ്രൊഫ. എസ്.ജനാര്ദ്ദനന്, ഡോ. കല്പറ്റ ബാലകൃഷ്ണന്, ഡോ. സരസ്വതി, പ്രൊഫ. ടി.പി.സുധാകരന്, പ്രൊഫ. ടി.ചന്ദ്രശേഖരന് തുടങ്ങിയവരെല്ലാം സാംസ്കാരിക സദസ്സില്‍ ഉടനീളം പങ്കെടുത്തു. എസ്എഫ്ഐ അക്രമം തുടങ്ങിയപ്പോള്‍ത്തന്നെ വേദിയിലുണ്ടായിരുന്ന ഉദ്ഘാടക ഡോ. സരസുവിനോട് മടങ്ങിപ്പോയ്ക്കൊള്ളാന് സംഘാടകര്‍ പറഞ്ഞെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. ഈ അക്രമികള്‍ക്ക് മുന്നില്‍ പേടിച്ചോടാന്‍ തന്നെകിട്ടില്ല എന്ന് പറഞ്ഞ ഡോ. സരസു പരിപാടി ഉദ്ഘാടനം ചെയ്യുകയും എസ്എഫ്ഐക്കെതിരെ കയ്യൊപ്പ് രേഖപ്പെടുത്തുകയും ചെയ്തു. പഠിക്കാനും പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി എസ്എഫ്ഐക്കെതിരെ കയ്യൊപ്പ് എന്ന പേരിലായിരുന്നു സാംസ്കാരിക സംഗമം സംഘടിപ്പിച്ചത്. ലോകമെങ്ങും പരാജയപ്പെട്ടുപോയ ഒരു പ്രത്യയ ശാസ്ത്രത്തിന്റെ മൃതദേഹവും പേറി കേരളത്തില്‍ ചിലര്‍ നടത്തുന്ന പേക്കൂത്തുകളാണ് ഈ അക്രമങ്ങളെന്ന് ഡോ. കല്പറ്റ ബാലകൃഷ്ണന് പറഞ്ഞു. കമ്മ്യൂണിസം നിലനിന്ന രാജ്യങ്ങളിലെല്ലാം അവിടുത്തെ ജനങ്ങള്‍തന്നെ ഈ പ്രത്യയ ശാസ്ത്രത്തെ തിരസ്കരിച്ചതാണ്. ഇപ്പോഴും അതിന്റെ പേരില്‍ കൊല്ലാന്‍ നടക്കുന്നവര്‍ മണ്ടന്മാരാണെന്നും കേരളത്തിലെ ബുദ്ധിയുള്ളവര്‍ ഇവര്‍ക്ക് നല്ലവഴി പറഞ്ഞുകൊടുക്കണമെന്നും ഡോ. കല്പറ്റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: