ഹരികുമാര്‍ മനക്കര
കുന്നത്തൂര്‍: ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിന്റെ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിഞ്ഞുകൊടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ക്ഷേത്രഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച കടകള്‍ പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ശൂരനാട് വടക്ക്, പോരുവഴി വില്ലേജ് ഓഫീസര്‍മാര്‍ 48 മണിക്കൂര്‍ സമയപരിധി കാട്ടി നോട്ടീസ് നല്‍കിയിരുന്നു.
ഒരു മാസത്തിനകം കയ്യേറ്റം ഒഴിപ്പിച്ച് കലക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. അതിന്റെ അടിസ്ഥാനത്തിലാണ് കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ഒരു പ്രത്യേക സമുദായക്കാര്‍ക്കെതിരായ നീക്കമാണെന്ന പ്രചാരണം നടത്തി ഒഴിപ്പിക്കല്‍ തടയാനാണ് ഒരു കൂട്ടരുടെ പരിശ്രമം. കയ്യേറ്റക്കാര്‍ക്ക് പതിവുപോലെ ഒത്താശയുമായി രംഗത്തുള്ളത് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വമാണ്.
ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിനോടൊപ്പം ക്ഷേത്രഭൂമി റവന്യൂ പുറമ്പോക്കാണെന്ന് സ്ഥാപിച്ചെടുക്കുവാനും കയ്യേറ്റക്കാര്‍ നീക്കം തുടങ്ങി. റവന്യൂ പുറമ്പോക്കാക്കി രേഖ ചമയ്‌ക്കാന്‍ സിപിഎം ഭരണസ്വാധീനവും ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. അതേസമയം ക്ഷേത്രഭൂമി മോചിപ്പിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് ഉപദേശകസമിതി.
34 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന്റെ ഫലമായാണ് ഇന്ന് കയ്യേറ്റമൊഴിപ്പിക്കല്‍ നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ വലിയ സ്വത്തുവകകള്‍ ആസ്തിയായുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് ചക്കുവള്ളി ക്ഷേത്രം. 38 ഏക്കര്‍ സ്വന്തമായുണ്ടായിരുന്ന ക്ഷേത്രത്തിന് കയ്യേറ്റങ്ങള്‍ മൂലം അവയില്‍ നല്ലൊരു പങ്ക് നഷ്ടമായി. അവശേഷിക്കുന്നത് പതിനൊന്ന് ഏക്കര്‍ മാത്രമാണ്.
ചക്കുവള്ളി ടൗണില്‍ കൊല്ലം-തേനി ദേശീയപാതയോരത്തെ 97 സെന്റ് സ്ഥലം കയ്യേറിയാണ് ഇപ്പോള്‍ കടകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന ഇതിന്റെ മതിപ്പ് വില ഇന്ന് കോടികളാണ്. സാമ്പത്തിക നേട്ടത്തില്‍ കണ്ണ് വെച്ച് വിവിധ രാഷ്‌ട്രീയകക്ഷികള്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് കാലാകാലങ്ങളായി സ്വീകരിച്ചുപോരുന്നത്. ചെറിയ രീതിയില്‍ തുടങ്ങിയ കയ്യേറ്റം പിന്നീട് വ്യാപകമാവുകയായിരുന്നു. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ പണിത കടകള്‍ക്ക് അവിഹിത മാര്‍ഗങ്ങളിലൂടെ വൈദ്യുതി കണക്ഷന്‍വരെ നേടിയെടുത്തു. കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമം നടന്നപ്പോഴൊക്കെ പരാജയപ്പെട്ട ചരിത്രമാണ് ചക്കുവള്ളിയുടേത്.
1979ലാണ് കയ്യേറ്റം സംബന്ധിച്ച് ആദ്യകേസ് അടൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ ദേവസ്വം ബോര്‍ഡ് ഫയല്‍ ചെയ്യുന്നത്. തുടര്‍ന്ന് ജില്ലാ കോടതിയിലും 2008ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും 2010ല്‍ ഡിവിഷന്‍ ബെഞ്ചിലും കേസെത്തി. എല്ലായിടത്തും വിധി ക്ഷേത്രത്തിന് അനുകൂലമായിരുന്നു. എന്നാല്‍ 2010ല്‍ എല്‍സി ആക്ടിന്റെ ലംഘനമാണ് ഹൈക്കോടതിവിധിയെന്ന് ചൂണ്ടിക്കാട്ടി കയ്യേറ്റക്കാര്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് മുന്‍വിധി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ലാന്റ് കമ്മൂഷണര്‍ മുമ്പാതെ കേസ് ഹിയറിങിന് നല്‍കി.
രാഷ്‌ട്രീയസ്വാധീമ#ം ഉപയാഗിച്ച് കയ്യേറ്റക്കാര്‍ ഹിയറിങ് മൂന്ന് വര്‍ഷം വൈകിപ്പിച്ചു. പിന്നീട് 2013ലാണ് ലാന്റ് കമ്മീഷന്‍ ഹിയറിങ് നടത്തി ദേവസ്വം ബോര്‍ഡിന് അനുകൂലമായി തീരുമാനമെടുത്തത്. എന്നിട്ടും നടപടികള്‍ക്ക് ഉന്നത രാഷ്‌ട്രീയ സ്വാധീനം തടസ്സമായി. ഇതിനിടെ ദേവസ്വം ബോര്‍ഡിനൊപ്പം ക്ഷേത്രോപദേശക സമിതിയും കേസില്‍ കക്ഷിചേര്‍ന്നു. 2013ല്‍ തഹസീല്‍ദാര്‍ ആര്‍. സുധയുടെ നേതൃത്വത്തില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും സാമുദായികസംഘര്‍ഷത്തിന്റെ പേര് പറഞ്ഞ് രാഷ്‌ട്രീയക്കാര്‍ ഇത് തടയുകയായിരുന്നു. ദേവസ്വം ഉപദേശകസമിതി ഹൈക്കോടതിയെ വീണ്ടും സമീപിച്ചതിന്റെ ഫലമായാണ് കയ്യേറ്റമൊഴിപ്പിക്കാന്‍ ഇപ്പോള്‍ അടിയന്തര ഉത്തരവുണ്ടായിരിക്കുന്നത്.
















