കുന്നംകുളം: രാജസ്ഥാനില്‍ റെയില്‍വേട്രാക്കില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടത്തെ#ിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. കടങ്ങോട് പഞ്ചായത്തിലെ എരുമപ്പെട്ടി മണ്ടംപറമ്പ് സ്വദേശി കോഴിക്കാട്ടില്‍ വിജയന് നായരുടെ മകന് വൈശാഖിന്റെ(25) മൃതദേഹമാണ് രാജസ്ഥാനിലെ ജോധ്പൂപൂരില് നിന്നും 230 കിലോമീറ്റര്‍ അകലെ ബര്‍മര്‍ റയില്‍വേ സ്റ്റേഷന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്.
പ്രിസര്‍വ് ഇന്‍ഫ്രാ സ്ട്രെക്ചര്‍ കമ്പനിയിലെ ഫീല്‍ഡ് എഞ്ചിനീയറായ വൈശാഖ് ഒരാഴ്ച മുമ്പ് നാട്ടില്‍ വന്നുപോയതാണ്. സൂറത്തില്‍ നിന്നും നാട്ടില്‍ സ്ഥിര താമസമാക്കിയ വിജയന് നായരുടെയും കേച്ചേരി പട്ടിക്കര കണ്ണമ്പള്ളി വീട്ടില്‍ വത്സലയുടെയും ഏക മകനായ വൈശാഖ് എം.ബി.എ വിദ്യാര്‍ത്ഥി കൂടിയാണ്. മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യവും കുടുംബാന്തരീക്ഷവുമുള്ള യുവാവ് ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സംഭവത്തിന് തലേന്ന് വരെ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്ന വൈശാഖ് തികച്ചും സന്തോഷവാനായിരുന്നു. വൈശാഖിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ ജനിപ്പിച്ചിരിക്കുന്നതാണെന്ന് ബന്ധുക്കള്‍ പറയുന്നു. നാവ് പൂര്‍ണമായും പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. ആരെങ്കിലും കൊലപ്പെടുത്തി റയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചതാണെന്നുള്ള സംശയമാണ് ബന്ധുക്കള്‍ പ്രകടിപ്പിക്കുന്നത്. വൈശാഖിന്റെ താമസ സ്ഥലത്തെത്തിയ ബന്ധുക്കളെ പത്ത് പേരടങ്ങുന്ന സംഘം നിര്‍ബന്ധമായി മരണം ആത്മഹത്യയാണെന്ന് മനസിലാക്കിയെന്നും പരാതിയില്ലെന്നും എഴുതി വാങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രാജസ്ഥാന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
രാജസ്ഥാനിലെ റയില്‍വെ പോലീസില്‍ നിന്നും മരണവിവരം ലഭിച്ചതിനെ തുടര്‍ന്ന് വൈശാഖിന്റെ അമ്മാവന് രാജന് പത്മനാഭനും സൂറത്തില്‍ നിന്നും മലയാളി അസോസ്സിയേഷന് വൈസ് പ്രസിഡണ്ട് ബാബു പുത്തൂരും ബന്ധുക്കളും രാജസ്ഥാനിലെത്തിയ ശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് പള്ളം പുണ്യതീരത്ത് സംസ്കരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: