പാലപ്പിള്ളി: മേഖലയില്‍ കാട്ടാനകൂട്ടമിറങ്ങി ഭീതി പരത്തി. നടാംപാടം ഗേറ്റ്, കാരിക്കുളം, വലിയകുളം എന്നിവിടങ്ങളിലാണ് പട്ടാപ്പകല്‍ കാട്ടാനകള്‍ ഇറങ്ങിയത്.
ജ്യൂങ് ടോളി കമ്പനിയുടെ പുതുക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ ആനകള്‍ ഒരു വര്‍ഷം പ്രായമായ ഇരുന്നൂറോളം റബ്ബര്തൈകളും ഒട്ടേറെ വാഴകളും നശിപ്പിച്ചു. സമീപത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാടിയിലും കാട്ടാനകള്‍ ഇറങ്ങി വാഴകൃഷി നശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയത്. പാലപ്പിള്ളി-ചിമ്മിനി ഡാം റോഡില്‍ നിലയുറപ്പിച്ച ആനക്കൂട്ടം സമീപത്തുള്ള കരിങ്കല്ലില്‍ തീര്‍ത്ത ഭിത്തി തകര്‍ത്തു. പിന്നീട് തൊഴിലാളികളുടെ വീടിനോട് ചേര്‍ന്നുള്ള വാഴകള്‍ നശിപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ തൊഴിലാളികള്‍ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ ഓടിക്കുച്ചു. പകല്‍ സമയത്തും ആനക്കൂട്ടം ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയതോടെ തൊഴിലാളി കുടുംബങ്ങള്‍ ഭീതിയിലാണ്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒറ്റമുറി പാടികളിലാണ് തൊഴിലാളികള്‍ താമസിക്കുന്നത്. ആനകള്‍ തൊട്ടാല്‍ വീഴുന്ന അവസ്ഥയിലുള്ള പാടികളില്‍ ഭീതിയോടെയാണ് അന്തിയുറങ്ങുന്നത്. കാട്ടാന ശല്യം രൂക്ഷമായിട്ടും വനപാലകര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
വനാതിര്‍ത്തിയില്‍ വൈദ്യുത വേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ഇതുവരെയും അധികൃതര്‍ പരിഗണിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: