മുളങ്കുന്നത്തുകാവ്; ട്രയിനിന് തീ പിടിച്ചെന്ന അഭ്യൂഹം ഭീതി പരത്തി. യാത്രക്കാര്‍ ചങ്ങലവലിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയ ട്രയിനില്‍ ബഹളം വെച്ച യാത്രക്കാര്‍ ഉന്തിലും തള്ളിലും വീണ് പരിക്കേറ്റു. ട്രയിനിന്റെ കവാടത്തിലൂടെ തള്ളിയിട്ട യാത്രക്കാരന് കാലില്‍ പരിക്കേറ്റു.
പരിക്കേറ്റ യാത്രക്കാരനെ തൃശ്ശൂര്‍ ഗവ.മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂത്താട്ടുകുളം രാമപുരം ആല്മേത്ത് വീട്ടില്‍ വിശ്വന്റെ മകന് അജയഘോഷ്ി (26)നാണ് പരിക്കേറ്റത്. പാലക്കാട്നിന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ശേഷം തിരികെ തിരുവനന്തപുരത്ത് മറ്റൊരു ഇന്റര്‍വ്യൂവിന് പോകുന്നതിനിടയിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഇയാളുടെ കാലൊടിഞ്ഞു.നിസ്സാരപരിക്കേറ്റ മറ്റ് യാത്രക്കാര്‍ മറ്റ് സ്റ്റേഷനുകളില്‍ ചികിത്സതേടാനായി പോയി.
വെള്ളിയാഴ്ച വൈകീട്ട് 5.50 ഓടുകൂടിയായിരുന്നു സംഭവം. ഗോഹട്ടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രയിനിലാണ് സംഭവം. മുളങ്കുന്നത്തുകാവിനും തൃശ്ശൂരിനും ഇടയില്‍ പോട്ടോര്‍ റെയില്വഗേറ്റിനുസമീപമാണ് സംഭവം. ഓടികൊണ്ടിരുന്ന ട്രയിനിന്റെ ചക്രത്തില്‍ തുണിയോ കടലാസോ മറ്റോ കുടുങ്ങിയതിനെത്തുടര്‍ന്ന് തീ പിടിക്കുകയായിരുന്നു. ഇത് ട്രയിനിന്റെ ചവിട്ടുപടിയില്‍ ഇരിക്കുന്നവര്‍ കണ്ട് പരിഭ്രാന്തരായി ചങ്ങല വലിക്കുകയായിരുന്നു. ചങ്ങല വലിച്ചപ്പോള്‍ ട്രയിന്‍ നിന്നപ്പോഴും തീയാളി. അപ്പോഴേക്കും ട്രയിനിന് തീ പിടിച്ചെന്ന അഭ്യൂഹം യാത്രക്കാര്‍ക്കിടയില്‍ പരന്നിരുന്നു. യാത്രക്കാര്‍ തിക്കിലും തിരക്കിലും തള്ളി ട്രയിനിന് പുറത്തേക്ക് ചാടിയിറങ്ങുകയും ചെയ്തു. പലരുടെയും മൊബൈല്‍ ഫോണുകളും പേഴ്സും നഷ്ടപ്പെടുകയും ചെയ്തു.
നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിനെതുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും വടക്കാഞ്ചേരിയില്‍ നിന്നും രണ്ട് യൂണിറ്റ് എത്തുകയും ചെയ്തു. വിയ്യൂര്‍ എസ്.ഐ.മഞ്ജുനാഥിന്റെ നേതൃത്ത്വത്തിലും തൃശ്ശൂര്‍ റെയില്‍വേപോലീസും സ്ഥലത്തെത്തി. ആസ്സാം സ്വദേശികളായ നിര്മാണതൊഴിലാളികളായിരുന്നു ട്രയിനില്‍ ഏറെയും. തിങ്ങി നിറഞ്ഞ് നിന്ന് തിരിയാന്‍ ട്രയിനില്‍ ഇടമില്ലായിരുന്നു. അരമണിക്കൂറോളം നിര്‍ത്തിയിട്ട ട്രയിന്‍ യാത്രക്കാരെ തിരികെ കയറ്റിയശേഷം തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: