തൃശൂര്‍:ശീതള പാനീയ വില്പനക്കാര് ഭക്ഷണസാധനങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കള്‍ ഓഫീസര്‍ ഡോ.കെ.സുഹിത അറിയിച്ചു. വര്‍ദ്ധിച്ച ചൂടിനെതുടര്‍ന്ന് പാലുല്പന്നങ്ങള് വേഗം കേടാകാന്‍ സാധ്യതയുള്ളതിനാല്‍ അവ ഫ്രീസറില്‍ സൂക്ഷിക്കാനും, ഉപയോഗിക്കുന്നതിനു മുമ്പ് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും ശ്രമിക്കണം.
ഐസ്ക്രീം കഴിച്ചതിനെതുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ സ്ഥലത്ത് നിന്ന് ശേഖരിച്ച എല്ലാ ഐസ്ക്രീം സാമ്പിളുകളും തികച്ചും ഭക്ഷ്യയോഗ്യമല്ലായിരുന്നു എന്ന് തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് മൈക്രോബയോളജി വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് വിതരണം ചെയ്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഐസ്ക്രീം വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന സ്കൂപ്പ്, വില്പനക്കാര് കൈ തുടക്കാനുപയോഗിക്കുന്ന തോര്‍ത്ത് എന്നിവ വൃത്തിഹീനവും മാരകരോഗങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയ നിറഞ്ഞതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഉത്സവസ്ഥലങ്ങളില്‍ ഐസ്ക്രീം പോലുള്ള ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിമാത്രമേ വിപണനം നടത്താന്‍ അനുവദിക്കാവൂ.
ഉത്സവസ്ഥലങ്ങളിലെ ആരോഗ്യപരിശോധന കര്‍ശനമാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായ ഭക്ഷ്യവസ്തുക്കള്‍ വിപണനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ പ്രദേശത്തെ ആരോഗ്യകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
കേടായതോ, വൃത്തിഹീനമായതോ ആയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഭക്ഷ്യവിഷബാധ, മഞ്ഞപ്പിത്തം, വയറിളക്കം, അമീബിയാസിസ്, കോളറ, ടൈഫോയ്ഡ്, തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ മൂലം മരണം വരെ സംഭവിക്കാം എന്ന് ഡി.എം.ഒ. മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: