തൃശൂര്‍: കണക്കന്‍കടവ് ബ്രിഡ്ജ് കം റഗുലേറ്റര്‍ ചോര്‍ന്ന് ഉപ്പുവെള്ളം കയറുന്നതിനാല്‍ കൃഷിയും ജലസേചനവും താളം തെറ്റുന്നു. ഉപ്പുവെള്ളം തടഞ്ഞുനിര്‍ത്തുന്ന റഗുലേറ്ററും പൊഴികളും തകര്‍ന്നതോടെ ചാലക്കുടി പുഴയുടെ കുണ്ടൂര്‍ ഭാഗത്ത് ഉപ്പുവെള്ളം കയറി. കുഴൂര്‍, പൊയ്യ, പുത്തന്‍വേലിക്കര, കുണ്ടുകര പഞ്ചായത്തുകളിലെ കൃഷിയും കുടിവെള്ളവും ഇതുമൂലം ഭീഷണിയിലാണ്.
കുടിവെള്ളം വിരളമായ പ്രദേശത്ത് ദുരിതം പരിഹരിക്കാന്‍ അടിയന്തിരമായി ചാലക്കുടി പുഴയിലേക്ക് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുകയും റേഗുലേറ്ററിന് പുറത്ത് മണല്‍ ബണ്ട് നിര്‍മ്മിക്കുകയും ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ മണല്‍ചാക്ക് നിറച്ച് തടയുകയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഉപ്പുവെള്ളം തടയാന്‍ നടപടിയെടുത്തില്ലെങ്കില്‍ കുഴൂര്‍ പഞ്ചായത്തിലെ ജലസേചന പദ്ധതികളും പുത്തന്‍വേലിക്കര, മാനാഞ്ചേരിക്കുന്ന്, പൊയ്യ തൈഗ്രാമം, മംഗലംകുളം പദ്ധതികളുമെല്ലാം തടസ്സപ്പെടും.
ഇളയാനത്തോട്, കിഴിയേലിത്തോട്, കൊച്ചുകടവ്, വന്‍തോട് എന്നിവ വറ്റിക്കിടക്കുകയാണ്. ഇതില്‍ നിന്നെല്ലാം ജലസേചനം നടത്തുന്ന ചെറുകിട കൃഷിക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ കൃഷികളെല്ലാം ഉണക്കം ബാധിച്ച നിലയിലാണ്. കുണ്ടൂര്‍, ആലമറ്റം, കൊച്ചുകടവ് എന്നിവിടങ്ങളിലെ കിണറുകള്‍ ഉള്‍പ്പടെ ജലസ്രോതസ്സുകളെല്ലാം വറ്റിക്കിടക്കുന്നു. ഇക്കാര്യങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് റവന്യു, കൃഷി, ജലവിഭവമന്ത്രിമാര്ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്കാന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: