പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയില്‍ ഇന്നലെ നിരവധി പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. രാവിലെ ആറ് മണിയോടെയാണ് വഴിയാത്രക്കാരെപേപ്പട്ടി കടിച്ചത്. കൊടുമുണ്ട കുന്നത്തൊടില് വീട്ടില്‍ അഷ്റഫിന്റെ മകള്‍ അല്‍ഷിഫ (10), കുന്നത്തൊടീല് ഷംസുദ്ദീന്റെ മകള്‍ ഫാത്തിമ ഷഹന (13), കൊടുമുണ്ട അബ്ദുള്‍ സലാം അപ്പാര്‍ട്ട്മെന്റില്‍ മുഹമ്മദ് അന്‍സാരി (73), നിള ഹോസ്പിറ്റല്‍ പരിസരത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി ഗുണശേഖരന് (45), പെരുമുടിയൂര്‍ മുല്ലശ്ശേരി ആബിദ് (26), കൊഴിക്കോട്ടിരി പനമ്പറ്റത്തൊടി ജയരാമന് (62), മുതുതല താമിയുടെ ഭാര്യ ചിന്നമ്മ, പെരുമുടിയൂര്‍ ജമീല, കൊടുമുണ്ട സ്വദേശികളായ അച്ചു, മൊയ്തു, സൈതലവി എന്നിവരെയാണ് പേപ്പട്ടി കടിച്ചത്. പ്രഭാതസവാരിക്കും പ്രാര്‍ത്ഥനക്കും പോകുന്നവരാണ് അക്രമത്തിനിരയായത്. അല്‍ ഷിഫയും, ഷഹനയും മദ്രസയിലേക്ക് പോവുകയായിരുന്നു.
മുതുതലഭാഗത്ത് നിന്നും വന്ന പേപ്പട്ടി കൊടുമുണ്ട യാറം, സെന്റര്‍, നിള ഹോസ്പിറ്റല്‍ പരിസരങ്ങളില്‍ വെച്ചുമാണ് ആളുകളെ കടിച്ചത്. കടിയേറ്റവര്‍ ആദ്യം പട്ടാമ്പി താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടി.പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോയി. പലരുടേയും കാലുകളിലും, കൈകളിലും, നെഞ്ചിലുമൊക്കെയാണ് പേപ്പട്ടി കടിക്കുകയും, മാന്തുകയും ചെയ്തത്. പട്ടിയെ പിന്നീട് നാട്ടുകാര്‍ അടിച്ച് കൊന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: