കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. മകരസംക്രാന്തി നാളായ ഇന്നലെ വൈകീട്ട് 1001 കതിനവെടികള്‍ മുഴങ്ങിയപ്പോള്‍ ക്ഷേത്രാങ്കണത്തില്‍ നൂറുകണക്കിന് നെയ്ദീപങ്ങള്‍ തെളിഞ്ഞു. തെക്കന്‍ കേരളത്തില്‍നിന്നും ആയിരങ്ങള്‍ ശ്രീകുരുംബക്കാവില്‍ എത്തി. ഒന്നാം താലപ്പൊലി നാളായ ഇന്ന് രാവിലെ 6ന് 1001 കതിന മുഴങ്ങും. കുടുംബി സമുദായക്കാരുടെ സുവാഹിനി പൂജകളും ആടിനെ നടതള്ളല്‍ വഴിപാടും ഇന്നത്തെ പ്രത്യേകതയാണ്. ഉച്ചക്ക് തെക്കെനടയിലെ കുരുംബാംമ്മ നടയില്‍ നിന്നും അഞ്ചാനകള്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പിന് കേളത്ത് കുട്ടപ്പമാരാര്‍ പഞ്ചവാദ്യമൊരുക്കും. തുടര്‍ന്ന് 9 ആനകളുടെ അകമ്പടിയോടെ പെരുവനം കുട്ടന്മാരാരും സംഘവും മേളമൊരുക്കും. വൈകീട്ട് ദീപാരാധന, വൈകീട്ട് 6.30 മുതല്‍ നൃത്തനൃത്യങ്ങള്‍, രാത്രി 9ന് നടയ്ക്കല്‍ തായമ്പക, ഗാനമേള, ഭക്തിഗാനഫ്യൂഷന് എന്നിവയാണ് പരിപാടികള്‍. പുലര്‍ച്ചെ ഒരു മണിക്ക് എഴുന്നള്ളിപ്പോടെയാണ് ആദ്യദിവസ പരിപാടികള്‍ സമാപിക്കുക. 18ന് പുലര്‍ച്ചെയാണ് താലപ്പൊലി മഹോത്സവം സമാപിക്കുക. താലപ്പൊലി നാളുകളില്‍ നാലുരാപ്പകല് സര്‍വ്വാഭരണ വിഭൂഷിതയായ ദേവീദര്‍ശനം നല്‍കും. പൂജാവേളയിലല്ലാതെ ശ്രീകോവില്‍ നടയടക്കില്ല എന്നത് മഹോത്സവത്തിലെ പ്രത്യേകതയാണ്.
ഗതാഗതനിയന്ത്രണം
കൊടുങ്ങല്ലൂര്‍: താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നുമുതല്‍ 17 വരെ തീയതികളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ ഗുരുവായൂര്‍ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൊടുങ്ങല്ലൂര്‍ നഗരത്തില്‍ പ്രവേശിക്കാതെ ചന്തപ്പുരയില്‍ നിന്നും ബൈപ്പാസ്, കോട്ടപ്പുറം വഴിയും ഗുരുവായൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോട്ടപ്പുറം ബൈപ്പാസ്, ചന്തപ്പുര വഴിയും സെന്ററില്‍ പ്രവേശിച്ച് പോകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: