അനന്ദു തലവൂര്‍
പത്തനാപുരം: അരുവിത്തറ ഗ്രാമത്തിന്റെ ഹൃദയം കവര്‍ന്ന റാണി എന്ന തെരുവ്‌നായ മരണത്തിനു കീഴടങ്ങി. ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല ഓര്‍മ്മകള്‍ ഗ്രാമവാസികള്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് ആ വിയോഗം.
പത്തനാപുരം അരുവിത്തറയിലെ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ പ്രിയങ്കരിയായിരുന്നു റാണി. പതിനാല് വര്‍ഷം മുമ്പ് വഴിയോരത്തെ ഇലവുമര ചുവട്ടില്‍ ആരോ ഉപേക്ഷിച്ചു പോവുകയായിരുന്നു റാണിയെ. വിശന്നുകരഞ്ഞ നായക്കുട്ടിക്ക് സമീപത്തെ കച്ചവടക്കാര്‍ ഭക്ഷണം നല്‍കി. അവര്‍ അവള്‍ക്ക് റാണി എന്ന ഓമനപേരും നല്‍കി. അന്നുമുതല്‍ അവള്‍ അരുവിത്തറയുടെ കാവലാളായി. പേരു പോലെ തന്നെ ഗ്രാമവാസികള്‍ റാണിയെപ്പോലെ വളര്‍ത്തുകയും ചെയ്തു. അറുവിത്തറയിലെ ഓരോ വീടുകളിലേയും വരാന്തകളിലായിരുന്നു റാണിയുടെ വിശ്രമം.
വീടുകളിലെ മുറികളില്‍ പോലും കയറിചെല്ലാന്‍ റാണിക്ക് സ്വാതന്ത്യം ഉണ്ടായിരുന്നു. ഏഴ് വര്‍ഷംമുമ്പ് രണ്ട് റബ്ബര്‍ഷീറ്റ് മോഷ്ടാക്കളെ പിടികൂടാന്‍ സഹായിച്ച് റാണി നാടിന്റെ അഭിമാനമായി. അതോടെ പോലീസിന്റെയും കോടതിയുടേയും രേഖകളില്‍ റാണിയുടെ പേര് രേഖപ്പെടുത്തി. കമുകുംചേരിയിലെ ഒരു സഹകരണസംഘത്തില്‍ നിന്നും അപഹരിച്ച റബ്ബര്‍ഷീറ്റുമായി വന്ന മോഷ്ടാക്കള്‍ അരുവിത്തറയില്‍ റാണിയുടെ മുന്നില്‍ അകപ്പെട്ടു. റബ്ബര്‍ഷീറ്റ് ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാക്കളെ കുരച്ച് ശബ്ദമുണ്ടാക്കി ഗ്രാമവാസികളെ ഉണര്‍ത്തിച്ച് പിടികൂടുകയിരുന്നു. ഇങ്ങനെ നിരവധി കഥകളുണ്ട് റാണിയുടെ പേരില്‍.
റാണി എന്നല്ലാതെ പട്ടിയെന്നോ, നായയെന്നോ പോലും ഇവര്‍ ഇവളെ വിളിച്ചിട്ടില്ല. ഇടതുചെവിയുടെ പിറകിലുണ്ടായിരുന്ന മുറിവ് മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. നാട്ടുകാര്‍ ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. 14 വര്‍ഷം മുമ്പ് അരുവിത്തറയിലെ ഗ്രാമവാസികള്‍ ആദ്യമായി കണ്ട ഇലവുമരത്തിന്റെ ചുവട്ടിലായിരുന്നു റാണി മരണപ്പെട്ട് കിടന്നതും. തങ്ങളുടെ പ്രിയപ്പെട്ടവളുടെ വിയോഗത്തില്‍ അരുവിത്തറ ഗ്രാമവാസികള്‍ ദുഃഖത്തിലാണ്. റാണിയുടെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന അമ്മമാരെയും ഇവിടെ കണ്ടു.
പ്രാര്‍ത്ഥനാനിരതമായ അന്ത്യോപചാരമാണ് റാണിക്ക് നല്‍കിയത്. 22ന് റാണിയുടെ അടിയന്തര ചടങ്ങുകളും നടത്തും.
നാടെങ്ങും മനുഷ്യനോടുള്ള തെരുവുനായ്‌ക്കളുടെ ആക്രമണം പതിവാകുമ്പോള്‍ ഇവിടെ ഒരു നാട് മുഴുവന്‍ ഒരു നായയുടെ മരണത്തില്‍ വിതുമ്പുകയാണ്.
















