ചങ്ങനാശേരി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന കീഴ്വഴക്കങ്ങള് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് എന്‍എസ്എസ് അഭിപ്രായപ്പെട്ടു.
ശബരിമലയുടെ പ്രത്യേകതയും, നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യതകളും കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയണം. നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങള്‍ പരിരക്ഷിക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയില്‍ നടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായരും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും വ്യക്തമാക്കി.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഭിന്നാഭിപ്രായം അയ്യപ്പഭക്തരില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ ആക്കണമെന്ന എന്‍എസ്എസിന്റെ വര്‍ഷങ്ങളായുള്ള ആവശ്യത്തില്‍ മാറി മാറി വന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ രാഷ്ട്രീയ പാര്‍ട്ടികളോ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല.
സംവരണത്തിന്റെ പേരില്‍ ജാതിസ്പര്‍ദ്ധ വളരുന്നത് ഒഴിവാക്കാന്‍ നിലവിലുള്ള സംവരണം നിലനിര്‍ത്തിക്കൊണ്ട് സംവരണേതര സമുദായങ്ങളിലുള്ളവര്‍ക്ക് സാമ്പത്തി സംവരണം നല്‍കണം. എസ്.ആര്. സിന്‍ഹു ചെയര്‍മാനായുള്ള ദേശീയ കമ്മീഷന് 2010ല്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പിലാക്കിയാല്‍ മുന്നാക്ക വിഭാഗങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമാകുമെന്നും എന്‍എസ്എസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
സാമൂഹ്യ അനീതി എവിടെ കണ്ടാലും എന്‍എസ്എസ് പ്രതികരിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറുന്ന എന്‍എസ്എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാടാണ് സംഘടനയ്ക്കുള്ളത്. എങ്കിലും എന്‍എസ്എസിനെ വരച്ചവരയില്‍ കൊണ്ടുവരാനും, കീഴ്പ്പെടുത്താനും ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ അവര്‍ക്കുതന്നെ വിനയാകും. എല്ലാ രാഷ്ട്രീയകക്ഷികളോടും സൗഹാര്‍ദ്ദപരമായി പോകാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്.
സൗഹൃദത്തിന്റെ ഗുണഫലം രാഷ്ട്രീയകള്ക്കും ലഭിക്കും. എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ വികലമായി വീക്ഷിക്കുന്ന ചിലര്‍ സംഘടനക്കുള്ളില്‍ തന്നെയുണ്ടാകാം. വസ്തുതകള്‍ ശരിയാംവണ്ണം മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരും, സ്വാര്ത്ഥതാല്പര്യങ്ങള് ലക്ഷ്യമിട്ടുള്ളവരുമാണിത്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം ബോയ്സ് ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ തയ്യാറാക്കിയ ബഹുനില പന്തലില്‍ അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ആയിരക്കണക്കിന് സമുദായാംഗങ്ങള്‍ സമ്മേളനത്തില്‍ ആദ്യാവസാനം പങ്കെടുത്തു. സ്വാഗത പ്രസംഗവും, വിശദീകരണവും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിര്‍വ്വഹിച്ചു. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: