കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് ഹോസ്റ്റല്‍ ഡ്രാക്കുള കഥകളെ വെല്ലുന്ന രീതിയില്‍ ഭയാനകമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പരിസരമാകെ കാടുനിറഞ്ഞ് ഉച്ചനേരത്തുപോലും സൂര്യപ്രകാശം കടന്നുചെല്ലാത്തിടം. ഹോസ്റ്റല്‍ മുറികള്‍ക്കുള്ളിലെ വയറിംഗ് ഉള്‍പ്പെടെയുള്ള വൈദ്യുത സംവിധാനങ്ങള്‍ വലിച്ചുപറിച്ച രീതിയില്‍ കിടക്കുന്നു. പകല്‍ സമയത്തുപോലും ഭയത്തോടുകൂടിയല്ലാതെ ഇവിടെ കടന്നുചെല്ലാനാവില്ല. ആറ് ബാച്ചുകളിലായി 1500ഓളം കുട്ടികള്‍ പഠിക്കുന്നതും സാധാരണ നിലയില്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കു താമസിച്ചു പഠിക്കാവുന്നതുമായ പോളിടെക്‌നിക്ക് ഹോസ്റ്റലിന്റെ നേര്‍ക്കാഴ്ചയാണിത്.
ഗവണ്‍മെന്റ് കോളേജിലെയും പോളിടെക്‌നിക്കിലെയും വിദ്യാര്‍ത്ഥികള്‍ ഒരേ കെട്ടിടത്തിന്റെ രണ്ടു ഭാഗങ്ങളിലായിട്ടാണ് താമസിക്കുന്നത്. വരുന്നതും പോകുന്നതുമെല്ലാം ഒരുമിച്ചുതന്നെ. പ്രവേശനകവാടം അടയ്‌ക്കുവാന്‍ സാധിക്കാത്തവിധം ഗേറ്റ് എപ്പോഴും തുറന്നുകിടക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടണമെന്നത് നിയമമാണെങ്കിലും ഇവിടെ അതു നടപ്പാക്കിയിട്ടില്ല. മതില്‍ കെട്ടുന്നതിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതു നടപ്പായിട്ടില്ല. ഗവ.കോളേജിനും പോളിടെക്‌നിക്കിനും ഹോസ്റ്റലുകള്‍ക്കുമായി ആകെ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്. കോളേജിനും പോളിടെക്‌നിക്കിനും വനിതാ ഹോസ്റ്റലിനുമായി ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നു.
ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സെക്യൂരിറ്റി സംവിധാനമില്ല. ആര്‍ക്കും ഏതുസമയത്തും ഇവിടെ കടന്ന് വരുവാനും എന്തും ചെയ്യുവാനും കഴിയും. പുറംലോകം അറിയുകയേയില്ല. ഈ സാഹചര്യം മുതലാക്കുവാന്‍ മദ്യ-മയക്കുമരുന്ന് ലോബികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഇവിടെ തമ്പടിച്ച് പ്രവര്‍ത്തനം യഥേഷ്ടം നടത്തുന്നു.ഈസാഹചര്യമാണ് എസ്എഫ്‌ഐക്കാര്‍ മുതലെടുത്ത് ഹോസ്റ്റല്‍ തങ്ങളുടെ വിഹാരകേന്ദ്രമായി മാറ്റിയത്. അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ പരിശോധനകളും ഹോസ്റ്റലില്‍ നടത്താറുമില്ല. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നു എന്നതും യാഥാര്‍ത്ഥ്യം. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഘങ്ങള്‍തന്നെ ഈ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് താമസിച്ച് അനാശാസ്യങ്ങള്‍ നടത്തുന്നുണ്ടെന്ന് പരിസരവാസികളും രഹസ്യമായി പറയുന്നു. ഈ ഹോസ്റ്റലിലാണ് ഡിസംബര്‍ 2ന് സീനിയര്‍ വിദ്യാര്‍ത്ഥികളായ 8പേര്‍ ചേര്‍ന്ന് അവിനാശിനെയും ഷൈജുവിനെയും റാഗ് ചെയ്യതതും പീഡിപ്പിച്ചതും വിഷമദ്യം കുടിപ്പിച്ചതുമെല്ലാം. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സതുടങ്ങുന്നതുവരെ പുറംലോകം ഈ സംഭവം അറിഞ്ഞില്ല. 9ന് ആശുപത്രി രേഖകളുടെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പാളിന് നല്‍കിയ പരാതിയിലാണ് നടപടി ആരംഭിക്കുന്നത്.
17വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്. ഇതില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ 8പേരും സംഭവത്തില്‍ പ്രതികളുമാണ്. ഹോസ്റ്റലിന്റെ താഴെനിലയില്‍ താമസിച്ചിരുന്ന ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ മുകളിലെത്തിച്ചാണ് ക്രൂരമായ റാഗിങിന് വിധേയരാക്കിയത്. ദേശീയ പട്ടികജാതി കമ്മീഷനും മറ്റും അന്വേഷണത്തിനെത്തും എന്ന സ്ഥിതിയായതോടെ വളരെ ധൃതിപിടിച്ച് പരിസരം വൃത്തിയാക്കിത്തുടങ്ങി. ഇലക്ട്രിക്ക് വയറിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇപ്പോള്‍ ചെയ്ത് വരുന്നു. അതുപോലെ റാഗിങ് കുറ്റകരമാണെന്നുള്ള പുതിയ ബോര്‍ഡും സ്ഥാപിച്ചു.















