കോഴിക്കോട്: പൊലീസിലുള്ള നിയന്ത്രണം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് നഷ്ടമായെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി അഡ്വ. ടി. സിദ്ദിഖ് സ്ഥാനമേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരന്.
സംസ്ഥാനത്ത് പൊലീസ് സംവിധാനം ഇത്രമാത്രം വഷളായ സന്ദര്‍ഭം നേരത്തെ ഉണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ബാധ്യതപ്പെട്ട പൊലീസ് തന്നെ നിയമവിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നു. സിപിഎം അധികാരത്തിലേറിയപ്പോള്‍ പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തതിന്റെ കെടുതിയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
രാഷ്ട്രീയ എതിരാളികളെ കള്ളക്കേസെടുത്ത് ജയിലിലടക്കാനാണ് അധികാരമേറ്റപ്പോള്‍ സിപിഎം ശ്രമിച്ചത്. തലശ്ശേരിയില്‍ രണ്ട് ദളിത് യുവതികള്‍ക്കെതിരായ പൊലീസ് അതിക്രമം മുതല്‍ മുഖ്യമന്ത്രിയെക്കണ്ട് പരാതി പറയാനെത്തിയ ആദിവാസി സംഘടന നേതാക്കളെ തുണിയുരിഞ്ഞ് പരിശോധിക്കുന്നതില്‍ വരെയെത്തി കാര്യങ്ങള്‍.
പൊലീസിന്റെ അതിക്രമത്തിനെതിരെ വി.എസും കോടിയേരിയും സിപിഐയും ഉയര്‍ത്തിയ നിശിതമായ വിമര്‍ശനങ്ങള്‍ പിണറായിക്കുള്ള മറുപടിയാണ്. എന്തും ചെയ്യുന്ന ഒരു കൂട്ടമായ് പൊലീസിനെ മാറ്റി. ആരു പറഞ്ഞാലും കേള്‍ക്കാത്ത അവസ്ഥയുണ്ടായി. സിപിഎം നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: