നെയ്യാറ്റിന്‍കര: വരമ്പത്തുകൂലി നടപ്പാക്കി സിപിഎം; ചെങ്കലില്‍ ബിജെപി പ്രവര്‍ത്തകനെ കൊന്നത് സിപിഎം വിട്ടതിലുള്ള പകതീര്‍ക്കല്‍. ചെങ്കല്പഞ്ചായത്തിലെ ആറയൂര്‍ കോളനി വാറുവിളവീട്ടില്‍ അനില്‍കുമാര്‍(46) ഒന്നരവര്‍ഷം മുമ്പുവരെ സഖാവ് അനില്‍കുമാറായിരുന്നു.
ചെങ്കലിലെ സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകന്‍. ദളിത് കുടുംബത്തില്‍പ്പെട്ട അനില്‍കുമാര്‍ സിപിഎമ്മിന്റെ ദളിത് പീഡനത്തിലും അക്രമരാഷ്ട്രീയത്തിലും മടുത്ത് ഒന്നരവര്‍ഷം മുമ്പ് ബിജെപിയിലെത്തുകയും സജീവപ്രവര്‍ത്തകനായി മാറുകയും ചെയ്തു. ഇതോടെ ആറയൂരിലെ ദളിത് കുടുംബങ്ങള്‍ അനില്‍കുമാറിന്റെ പിന്നാലെ ബിജെപിയില്‍ അണിചേര്‍ന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെങ്കല്‍ പഞ്ചായത്തിലെ ആറയൂര്വാര്ഡില് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് അനില്‍കുമാറിന്റെ ഭാര്യ ബിന്ദു അനിലാണ്. ബിന്ദുവിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിന് തിരിച്ചടിയായി. അനില്‍കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ കോളനിയില്‍ സിപിഎമ്മിന്റെ അടിത്തറയിളക്കാന്‍ തുടങ്ങി. ഇതോടെയാണ് അനികുമാറിനെ വകവരുത്താന്‍ സിപിഎം തീരുമാനിച്ചത്.
ഞായറാഴ്ച രാത്രി 10.30ന് വീട്ടില്‍ കുട്ടികളുമായി ആഹാരം കഴിച്ചുകൊണ്ടിരുന്ന അനില്‍കുമാറിനെ ജോലി സംബന്ധമായി സംസാരിക്കാന്‍ മര്യാപുരത്തെ പള്ളിക്ക് സമീപം എത്താന്‍ ഫോണില്‍ വിളിക്കുകയായിരുന്നു. ഉടന്‍ വരാമെന്നു പറഞ്ഞ് വീട് വിട്ട അനില്‍കുമാറിനെ പള്ളിക്ക് സമീപം മാരാകായുധങ്ങളുമായി നിന്ന ഒരുസംഘം വെട്ടി. നിലത്തുവീണ് രക്തം വാര്‍ന്നൊലിച്ച അനില്‍കുമാറിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയത് അനില്‍കുമാര്‍ സിപിഎമ്മിലായിരുന്നപ്പോള്‍ കൂടെ ഉണ്ടായിരുന്ന മനുവും വിനുവും അടങ്ങുന്ന സംഘമാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി മൃതദേഹം അനില്‍കുമാറിന്റെ വീട്ടിലെത്തിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കരമനജയന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ ബിന്ദു അനില്‍. മക്കള്‍ പൂജയും ആരോമലും ആറയൂര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: