ന്യൂദല്‍ഹി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മുഴുവന്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടി ഉത്തരവ്. പാതകള്‍ക്ക് അരക്കിലോമീറ്റര്‍ വരെ അടുത്തുള്ള മദ്യശാലകളാണ് പൂട്ടേണ്ടത്. കേരളത്തിലെ മുന്നൂറിലേറെ ബിവറേജസ് ഔട്ട്ലെറ്റുകള് നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിന്നു മാറ്റേണ്ടിവരും. സുപ്രീംകോടതി ഉത്തരവ് ബാറുകള്‍ക്ക് ബാധകമാണോയെന്ന് വ്യക്തമല്ല.
പാതയോരങ്ങളില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് മാര്‍ച്ച് 31 വരെ തുടരാം. ഏപ്രില്‍ മുതല്‍ ദൂരപരിധി പാലിക്കാതെ ലൈസന്‍സ് പുതുക്കരുത്. പ്രധാന പാതയോരങ്ങളിലെ മദ്യശാലകളില്‍ നിന്നു മദ്യം വാങ്ങി ലഹരിയില്‍ വാഹനമോടിക്കുന്നത് മൂലമുള്ള റോഡപകടങ്ങള്‍ നിയന്ത്രിക്കാനാണ് കോടതിയുടെ ഉത്തരവ്. പാതയോരങ്ങളിലെ മദ്യശാലാ പരസ്യബോര്‍ഡുകള്‍ പ്രധാന പാതകളില്‍ നിന്നു നീക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പാതയോരങ്ങളിലെ മദ്യശാലകളുടെ കാലാവധി പൂര്‍ത്തിയായ ലൈസന്‍സുകള്‍ പുതുക്കി നല്‍കരുത്. ലൈസന്‍സ് ഉള്ളവയ്ക്ക് മാത്രമാണ് മാര്‍ച്ച് 31 വരെ പ്രവര്‍ത്തനാനുമതി. എല്ലാ സംസ്ഥാനങ്ങളും ഉത്തരവ് കര്‍ശനമായി നടപ്പാക്കണം. ഇതിനാവശ്യമായ നടപടികള്‍ ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും സ്വീകരിക്കണം.
മുനിസിപ്പല്‍-കോര്പ്പറേഷന് പരിധിയിയിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്കെങ്കിലും ഇളവ് നല്‍കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. റോഡപകടങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ പഞ്ചാബിലെയും തമിഴ്നാട്ടിലെയും മദ്യശാല ഉടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവരുടെ അപ്പീല്‍ തള്ളിയാണ് പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് ദേശ വ്യാപകമായ നിരോധനം സുപ്രീംകോടതി ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: