കൊച്ചി: സര്‍ക്കാരിന്റെ നിയമ ഓഫീസര്‍മാരായി നിയമിച്ചിരിക്കുന്ന അഭിഭാഷകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിശ്ചിത ഇടവേളകളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയാത്ത അഭിഭാഷകരെ ചുമതലയില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ കേസുകളുടെ നടത്തിപ്പില്‍ തെറ്റുകളും കുറവുകളും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിജയകരമാക്കുന്നതിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രതിഛായ മെച്ചപ്പെടുത്തുന്നതിലും അഭിഭാഷകരുടെ പങ്ക് സുപ്രധാനമാണ്. അവരുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വീഴ്ച്ച സര്‍ക്കാരിന്റെ വീഴ്ച്ചയായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ കേസ് ഫയലിലും കുടുങ്ങിക്കിടക്കുന്നത് പലരുടെയും ജീവിതങ്ങളാണ്. ജനങ്ങളെ ബാധിക്കുന്ന ജീവത്തായ പ്രശ്നങ്ങളാണിവ. കെട്ടിക്കിടക്കുന്ന ഭൂരിഭാഗം കേസുകളിലും സര്‍ക്കാരോ സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളോ ആണ് എതിര്‍കക്ഷികള്‍. അത്തരം കേസുകളില്‍ നിയമ ഓഫീസര്‍മാരെന്ന നിലയില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ ഫലപ്രദമായ ഇടപെടല്‍ കാലതാമസം ഒഴിവാക്കാന്‍ സഹായിക്കും. ഇടപെടല്‍ ക്രിയാത്മകമാണോ എന്നത് സംബന്ധിച്ച് അഭിഭാഷകര്‍ സ്വയം വിലയിരുത്തണം.
കേസുകളുടെ ഫലപ്രദമായ നടത്തിപ്പില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും കാലതാമസമില്ലാതെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കേസിലെ ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതിനും വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതിനും വിവരങ്ങള്‍ കൃത്യമായി ലഭിക്കേണ്ടതുണ്ട്. ഇതിലെവിടെയെങ്കിലും കാലതാമസമോ അലസതയോ ഉണ്ടാകുന്നത് ഗുരുതരമായ കൃത്യവിലോപമാകും. വകുപ്പുകളും ഉദ്യോഗസ്ഥരും വരുത്തുന്ന വീഴ്ച്ചകള്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രവര്‍ത്തനത്തെ ബാധിക്കം. തക്കസമയത്ത് മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ ഇതിന് പരിഹാരാം കാണാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഡ്വക്കറ്റ് ജനറലിന്റെ നേതൃത്വത്തില്‍ 122 ലോ ഓഫീസര്‍മാരെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭൂമിയും സമ്പത്തും അനധികൃതമായി തട്ടിയെടുക്കുന്നതിനുള്ള കേസുകളുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ചില സര്‍ക്കാര്‍ അഭിഭാഷകരെ പറ്റി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് വഴിവെക്കാത്ത രീതിയില്‍ ഉന്നതമായ ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഈ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകര്‍ക്ക് ഉത്തരവാദിത്തമുണ്ട്. കോടതിലയലക്ഷ്യ കേസുകള്‍ സര്‍ക്കാരിനെതിരെ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഡ്വക്കറ്റ് ജനല്‍ സി.പി. സുധാകരപ്രസാദ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡോ. എന്‍.കെ. ജയകുമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് സി. ശ്രീധരന് നായര്‍, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍മാരായ കെ.കെ. രവീന്ദ്രനാഥ്, രഞ്ജിത് തമ്പാന്, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് സുരേഷ് ബാബു തോമസ്, സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹന്‍, സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാരായ എന്‍. മനോജ് കുമാര്‍, സി.എം സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: