വിഴിഞ്ഞം(തിരുവനന്തപുരം): സമൂഹത്തില്‍ സാമൂഹ്യഅസമത്വം വര്‍ധിക്കുന്നെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കോവളത്ത് നടന്ന 45-ാമത് അഖിലേന്ത്യ പോലീസ് സയന്‍സ് കോണ്‍ഗ്രസിന്റെ സമാപനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ പോലീസ് സേനയ്ക്ക് കഴിയണം. ഭാരതം ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. സ്ത്രീകള്‍ക്കും ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കും മറ്റ് മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും നിയമ വ്യവസ്ഥ സഹായമേകുന്ന സ്ഥിതി സംജാതമാകണം. സാധാരണക്കാരന് പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്ന രീതിയിലേക്ക് പോലീസ് സേന കാലാനുസൃതമായി മാറണം.
മുന്‍വിധികളില്ലാതെ പോലീസുകാരെ സമീപിക്കാന്‍ സാധാരണക്കാരന് കഴിയണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോള്‍ അതിനെ ഫലപ്രദമായി തടയാനുള്ള രീതികള്‍ സേനയും സ്വായത്തമാക്കണം. നിയമത്തിന്റെ പഴുതുകളിലൂടെ കൊടുംകുറ്റവാളികള്‍ പോലും രക്ഷപ്പെടുന്ന സാഹചര്യം ഇല്ലാതെയാകണം. യുക്തിപൂര്‍വം തെളിവുകള്‍ കണ്ടെത്തി കോടതികളില്‍ ഹാജരാക്കുമ്പോള്‍ പോലും പിഴവുകളുണ്ടാക്കി കുറ്റവാളികള്‍ രക്ഷപ്പെടുകയാണ്. പിഴവടച്ച രീതിയില്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഡയറക്ടര്‍ ജനറല്‍ എം.സി. ബോര്‍വാന്‍കര്‍, എഡിജിപി ഡോ ബി. സന്ധ്യ, വിഎസ്എസ്സി ഡയറക്ടര്‍ ഡോ കെ. ശിവന് എന്നിവര്‍ സംസാരിച്ചു. പോലീസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നവീന ശാസ്ത്രസാങ്കേതിക മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റാണ് എല്ലാ വര്‍ഷവും സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: