ശബരിമല: തീര്‍ഥാടനകാലം 22 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ 11.52 കോടി രൂപയുടെ വര്‍ധന. ഈവര്‍ഷം ഇതുവരെ 73.17 കോടി രൂപയാണ് വരവ്. കഴിഞ്ഞവര്‍ഷം 61.64 കോടി രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 32,18,65,910 രൂപയാണ് അരവണ ഇനത്തില്‍ ലഭിച്ചത്. പോയവര്‍ഷം 23,46,07,860 രൂപയായിരുന്നു. അപ്പം, അഭിഷേകം എന്നിവയില്‍ യഥാക്രമം 6,16,45,955 രൂപയും 72,85,500 രൂപയും ലഭിച്ചു.
കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് 5,34,79,745 രൂപയും 65,49,275 രൂപയുമായിരുന്നു. കാണിക്ക ഇനത്തില്‍ ഇത്തവണ 23,83,18,306 രൂപ ലഭിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം 21,96,02,862 രൂപയായിരുന്നു. അന്നദാനം സംഭാവന ഇനത്തില്‍ 40.25 ലക്ഷം രൂപ ലഭിച്ചു. കഴിഞ്ഞവര്‍ഷമിത് 34.37 ലക്ഷമായിരുന്നു.
ഈ വര്‍ഷം തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ദര്‍ശനസമയം മൂന്നു മണിക്കൂറിലേറെ വര്‍ധിപ്പിച്ചതിനാല്‍ ബഹുഭൂരിഭാഗം പേര്‍ക്കും സുഗമ ദര്‍ശനം സാധ്യമാകുന്നു. ഇ-കാണിക്ക, ഇ-മണിഓര്‍ഡര്‍, സൈ്വപ്പിങ് തുടങ്ങിയ സംവിധാനങ്ങള്‍ വഴിയാണ് മിക്ക തീര്‍ത്ഥാടകരും വഴിപാടുകള്‍ സമര്‍പ്പിച്ചത്.
അപ്പം, അരവണ, പുഷ്പാഭിഷേകം, അഭിഷേകം, പൂജിച്ച മണി,ആടിയ ശിഷ്ടം നെയ്യ്, പഞ്ചാമൃതം, അയ്യപ്പചക്രം അടക്കം എല്ലാ വഴിപാടുകളുടെയും നിരക്ക് ദേവസ്വം ബോര്‍ഡ് കുത്തനെവര്ധിപ്പിച്ചിരുന്നു. ഇതും വരുമാനവര്‍ധനവിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: