ആലപ്പുഴ: സഹ.ബാങ്കുകളില്‍ നടക്കുന്ന വന്‍ തട്ടിപ്പുകള്‍ക്ക് ഇടതുവലതു മുന്നണികളുടെ സഹകരണമുന്നണി സംരക്ഷണം നല്‍കുന്നതിന്റെ ഉദാഹരണമായി മാറുകയാണ് കുട്ടമംഗലം സര്‍വീസ് സഹകരണബാങ്ക് നടത്തിയ ഭൂമി തട്ടിപ്പ്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്ക് ഭൂമാഫിയയുമായി ഒത്തുകളിച്ച് കര്‍ഷകരില്‍ നിന്ന് തട്ടിയെടുത്ത ഭൂമി മടക്കി നല്‍കാതെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും കബളിപ്പിക്കുകയായിരുന്നു. സിപിഎമ്മും കോണ്‍ഗ്രസുമായുള്ള മറ്റൊരു ഒത്തുകളിയുടെ സാക്ഷ്യപത്രമാണ് ആര് ബ്ലോക്ക് ഭൂമി തട്ടിപ്പ്. 217 കര്‍ഷകരാണ് വിഎസ് പക്ഷക്കാരായ സിപിഎം നേതാക്കളും ടൂറിസം മാഫിയകളുമായുള്ള ഒത്തുകളിയില്‍ വഞ്ചിക്കപ്പെട്ടത്.
സിപിഎം നിയന്ത്രണത്തിലുള്ള കുട്ടനാട്ടിലെ കുട്ടമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് കര്‍ഷകരില്‍ നിന്ന് ലേലത്തിലൂടെ ഏറ്റെടുത്ത് മറിച്ചുവിറ്റ ആര് ബ്ലോക്കിലെ 151 ഏക്കര്‍ കൃഷിഭൂമി തിരികെ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ജില്ലാകളക്ടര്‍ എന്‍. പത്മകുമാര്‍ റവന്യൂ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത് 2014 ജൂണ്‍ 30നാണ്, വര്‍ഷം രണ്ടു കഴിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാരും ഇടതു സര്‍ക്കാരും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഭൂമി മടക്കി നല്‍കുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പലതവണ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനമായിരുന്നു കര്‍ഷകര്‍ക്ക് ഭൂമി നടക്കി നല്‍കുമെന്നത്. ഭൂമി ഇടപാടിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്. കര്‍ഷകസ്നേഹം പറയുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പും മാഫിയകളോടുള്ള വിധേയത്വവും തുറന്നുകാട്ടുന്നതാണ് ആര് ബ്ലോക്കിലെ കര്‍ഷക ഭൂമി തട്ടിപ്പ്. പാര്‍ട്ടിയില്‍ അച്യുതാനന്ദന്റെ സ്വന്തം ഗ്രൂപ്പുകാരാണ് ഇവിടെ തട്ടിപ്പിന് നേതൃത്വം നല്‍കിയത്.
1973ല്‍ കായല്‍ രാജാവ് മുരിക്കനില്‍ നിന്ന് ആര് ബ്ലോക്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 151.33 ഏക്കര്‍ ഭൂമി 217 കര്‍ഷകത്തൊഴിലാളികള്‍ക്ക് പിന്നീട് പതിച്ചു നല്കി. തുടര്‍ന്ന് സിപിഎമ്മുകാര്‍ ഭരണം കയ്യാളുന്ന കുട്ടമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിചെയ്യാനും വീടുവയ്ക്കാനും ധനസഹായപദ്ധതിയുടെ പേരില്‍ പട്ടയം വാങ്ങി വായ്പ നല്കി. കൃഷിനാശവും മറ്റും കാരണം ഒരാളൊഴികെ മറ്റാര്‍ക്കും വായ്പ തിരിച്ചടയ്ക്കാനായില്ല. ഇതോടെ ബാങ്ക് ഭൂമി ജപ്തിചെയ്യുകയും ബാങ്കിന്റെ പേരില്‍തന്നെ ലേലം കൊള്ളുകയും ചെയ്തു. പിന്നീട് സ്വകാര്യ വ്യക്തിക്ക് ഈ ഭൂമി ബാങ്ക് മറിച്ചുവിറ്റു. സംഭവം വിവാദമായതോടെ ഭരണസമിതി പിരിച്ചുവിട്ട് വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തുകയായിരുന്നു.
ബാങ്കിന്റെ നടപടി പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഇപ്രകാരമായിരുന്നു. 216 കര്‍ഷകരില്‍ നിന്ന് ഭൂമി ലേലത്തില്‍ വാങ്ങിയതിലൂടെ കേരള ഭൂപരിഷ്കരണ നിയമം അനുശാസിക്കുന്നതില്‍ അധികം ഭൂമി ബാങ്കിന്റെ കൈവശമെത്തി. അധിക ഭൂമി കൈവശം വച്ചതിന് ബാങ്കിനെതിരെ കേസെടുക്കണം. ചട്ടവിരുദ്ധമായി വസ്തുവിറ്റ നടപടി റദ്ദാക്കണം. കര്‍ഷകരില്‍ നിന്ന് ബാങ്ക് ലേലംകൊണ്ട ഭൂമി വില്‍ക്കുന്നതിന് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവ് നല്കുന്നതിനു മുമ്പുതന്നെ ബാങ്ക് ടെണ്ടര്‍ നടപടി സ്വീകരിച്ചതും ഓരോ വായ്പക്കാരനെയും പ്രത്യേകം പരിഗണിക്കാതെ ഒരുമിച്ച് ഭൂമി ലേലം ചെയ്തതും നിയമവിരുദ്ധമാണ്. യുഡിഎഫ് സര്‍ക്കാര്‍ സംരക്ഷിച്ച തട്ടിപ്പുകാര്‍ സിപിഎം ഭരണത്തിലും സുരക്ഷിതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: