ഇരിട്ടി: കാട്ടിലെ കുടിലില്‍ പ്രസവിച്ച വനവാസി യുവതിയും കുഞ്ഞും ചികിത്സകിട്ടാതെ മരിച്ചു. മാക്കൂട്ടം കോളനിയിലെ രാജേഷിന്റെ ഭാര്യ മോഹിനി(20)യും കുഞ്ഞുമാണ് മരിച്ചത്. കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തൊട്ടിപ്പാലത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ കര്‍ണ്ണാടക വനത്തിന്റെ ഭാഗമായ മാക്കൂട്ടത്താണ് സംഭവം.
വെള്ളിയാഴ്ച 2 മണിയോടെയാണ് മോഹിനി പെണ്‍കുട്ടിയെ പ്രസവിച്ചത്. അമ്മൂമ്മയും ഭര്‍ത്താവ് രാജേഷും കുടിലില്‍ ഉണ്ടായിരുന്നു. അമ്മൂമ്മയാണ് കുട്ടിയെ എടുത്തതെന്നും പുറത്തെടുക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ല എന്നും പറയുന്നു. പ്രസവത്തെത്തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച യുവതി അല്‍പ്പം കഞ്ഞികുടിച്ചു. രണ്ടരയോടെ മരിച്ചു. രാജേഷ് പറഞ്ഞു.
അമ്മയുടെയും കുഞ്ഞിന്റെയും ജഡം ഇരുപതു മണിക്കൂറോളം കുടിലിനുള്ളില്‍ അനാഥമായി കിടന്നു. കര്‍ണ്ണാടക ഫോറസ്റ്റ് അധികൃതരോ പോലീസോ സ്ഥലത്തെത്തിയില്ല. മാധ്യമപ്രവര്‍ത്തകരും നാട്ടുകാരില്‍ ചിലരും ഇടപെട്ട് ഇരിട്ടിയില്‍ നിന്നും ആംബുലന്‍സ് എത്തിച്ച് ജഡങ്ങള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ആറളം ഫാം പുനരധിവാസ മേഖലയില്‍ മോഹിനിയുടെ അമ്മക്ക് പതിച്ചുകിട്ടിയ സ്ഥലത്ത് സംസ്കരിച്ചു. ഇരിട്ടി ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം ആറളം പോലീസ് സംസ്കാര സ്ഥലത്തെത്തി.
ആറളം ഫാം പുനരധിവാസ മേഖലയില്‍ ബ്ലോക്ക് 13ല്‍ മോഹിനിയുടെ അമ്മക്ക് ഒരേക്കര്‍ സ്ഥലം ലഭിച്ചിരുന്നു. ഒരുമാസം മുമ്പുവരെ ഇവിടെ കഴിഞ്ഞിരുന്ന മോഹിനിയും രാജേഷും ഒരു മാസമായി കാട്ടിനുള്ളില്‍ കുടില്‍കെട്ടി താമസിക്കുകയായിരുന്നു. കാട്ടിനുള്ളില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ ജീവിച്ചിരുന്നത്. ഇതുപോലെ കാട്ടിനുള്ളില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിച്ച് ജീവിതം കഴിക്കുന്ന കുടുംബങ്ങള്‍ മാക്കൂട്ടം കോളനിയില്‍ വേറെയും ഉണ്ട്. ചന്ദ്രന്-ലീല ദമ്പതികളുടെ മകളാണ് മോഹിനി. സഹോദരങ്ങള്‍ ഇന്ദിര, സനേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: