തിരുവനന്തപുരം: പോലീസിന്റെ വെടിയേറ്റ് രണ്ട് മാവോയിസ്റ്റുകള്‍ വധിക്കപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റു തല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏറ്റുമുട്ടലിനെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് പെരിന്തല്‍മണ്ണ സബ് കളക്ടറെ ചുമതലപ്പെടുത്തി.
ഏറ്റുമുട്ടല്‍ വധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കൈമാറിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
വ്യാജ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന പ്രചാരണം ശക്തമായതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സിപിഐയുടെ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ളവര്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി. എന്നാല്‍ വളഞ്ഞിട്ട് വെടിവയ്ക്കുകയായിരുന്നില്ല മറിച്ച് നേര്‍ക്കുനേര്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയായിരുന്നെന്ന് തണ്ടര്‍ബോള്‍ട്ടിനെ ആധാരമാക്കി കേരളപോലീസ് പറയുന്നു. ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളാണ്. തുടര്‍ന്ന് പോലീസ് തിരിച്ചു വെടിവയ്ക്കുകയായിരുന്നു.
മാവോയിസ്റ്റ് സംഘത്തില്‍ 12 പേരുണ്ടായിരുന്നു. രണ്ടുപേര്‍ വധിക്കപ്പെടുകയും മറ്റുള്ളവര്‍ രക്ഷപ്പെടുകയുമാണുണ്ടായതെന്നും പോലീസ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: