തൃശൂര്‍: പോലീസ് സേനയുടെ പ്രതിച്ഛായ മാറ്റാനുളള കടുത്ത നടപടികള്‍ കൈകൊളളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ 36 എസ്.ഐ.മാരുടെയും 371 വനിതാ കോണ്‍സ്റ്റബിള്‍മാരുടെയും പാസ്സിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രത്യേക സമയത്ത് പരിശീലനം നേടിയ പോലീസ് സേനാംഗങ്ങള്‍ കുറ്റവാസനയുളളവരായി മാറുന്നുവെന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പരിശീലന രീതികള്‍ വിലയിരുത്തി ആവശ്യമായ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമവിരുദ്ധമായ നടപടികള്‍ ചെയ്യാനുളള അധികാരമല്ല പോലീസ് ജോലി. പോലീസ് ആയി എന്നത് കൊണ്ട് നിയമവിരുദ്ധ നടപടികള്‍ക്ക് സംരക്ഷണം ലഭിക്കില്ല. പഴയ പോലീസ് ശീലങ്ങള്‍ തിരുത്താന്‍ സമയമായി. നല്ല മാതൃകളെ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാഫിയ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഉടലെടുക്കുന്നുണ്ടെന്നും ഒരു തരം മാഫിയ സംഘങ്ങളെയും പൊറുപ്പിക്കിലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മേയര്‍ അജിത ജയരാജന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, എ.ഡി.ജി.പി.മാരായ ആര്.ശ്രീലേഖ, ബി.സന്ധ്യ, പോലീസ് അക്കാദമി ഡയറക്ടര്‍ ഐ.ജി. മഹിപല്‍ യാദവ്, ട്രെയിനിംഗ് ഡി.ഐ.ജി പി. വിജയന്, സിറ്റി കമ്മീഷണര്‍ ജി. ഹിമേന്ദ്രനാഥ്, റൂറല്‍ എസ്.പി ആര്.നിശാന്തിനി, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. പരിശീലന കാലയളവില്‍ മികവ് പുലര്‍ത്തിയവര്‍ക്കുളള സമ്മാനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: