വർഷകാലത്ത് ഘോരശബ്ദത്തോടെ ഇടിവെട്ടുമ്പോൾ പേടിച്ചു വിറക്കാത്തവരില്ല. ഏറിയപങ്കും പേർ വീട്ടിനുള്ളിൽ കടന്ന് കതകുകളും ജനാലകളും അടച്ചിരിക്കും. പക്ഷെ, വെളിയിലുള്ള യാത്രയിലാണ് ഇടിവെട്ടെങ്കിലോ, ഭയന്നുതരിക്കുകയേ രക്ഷയുള്ളൂ. അങ്ങനെയുള്ള അവസരങ്ങളിൽ ഭയമകറ്റാൻ കാരണവന്മാർ ഉപദേശിച്ചുതന്നിട്ടുള്ള ഒരു മന്ത്രമാണ് അർജ്ജുനപ്പത്ത്.
അർജ്ജുനന്റെ പത്തു പേരുകളാണ് അർജ്ജുനപ്പത്തെന്ന പേരിൽ അറിയപ്പെടുന്നത്. ഇടിവെട്ടുണ്ടാകുമ്പോൾ അർജ്ജുനന്റെ ഈ പത്തുപേരുകൾ അടങ്ങുന്ന മന്ത്രം ജപിച്ചാൽ ഇടിവെട്ടേൽക്കുകയില്ലത്രെ. കൂടാതെ ഇടിമുഴക്കം മൂലമുണ്ടാകുന്ന ഭയവും ഒഴിയും. മഴയുടെയും മേഘങ്ങളുടെയും ഇടിയുടെയുമൊക്കെ അധിപൻ ദേവേന്ദ്രനാണ്. അദ്ദേഹത്തിന്റെ പുത്രനായ അർജ്ജുനന്റെ പത്തു നാമങ്ങൾ ജപിക്കുന്നവരെ രക്ഷിക്കുവാൻ അച്ഛനായ ദേവേന്ദ്രനു തോന്നിയിട്ട് അദ്ദേഹമെടുത്ത തീരുമാനമാകാം ഇതിന്റെ അടിസ്ഥാനം.
ആ പത്തു നാമങ്ങൾ:
അർജ്ജുനൻ ഫൽഗുനൻ
ജിഷ്ണു കിരീടി ശ്വേതവാഹനൻ
ബീഭത്സു വിജയൻ കൃഷ്ണൻ
സവ്യസാചി ധനഞ്ജയൻ.
ഇനി ഈ മന്ത്രം നാം മറന്നുപോയി, അഥവാ പേരുകള്‍ പലതും മറന്നുപോയി, ഇടി വെട്ടിക്കൊണ്ടിരിക്കുകയും പുറത്തുകൂടി യാത്രചെയ്യുകയുമാണെങ്കിലോ; എങ്കില്‍ ഇടിവെട്ടേറ്റോ ഇടിയെ പേടിച്ചോ മരിച്ചപോകുമോ എന്ന ഭയമുണ്ടാകാം. അതിനും ഒരു പ്രതിവിധി കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അര്‍ജ്ജുനനാമങ്ങള്‍ക്ക് പകരം അര്‍ജ്ജുനപ്പത്ത്, അര്‍ജ്ജുനപ്പത്ത് എന്നു മാത്രം ജപിച്ചാല്‍മതി, സംഗതി എളുപ്പം. ചെറുപ്പകാലങ്ങളില്‍ അപ്പൂപ്പന്‍ പറഞ്ഞുതന്ന ഈ ഉപായം ജപിച്ചുനടന്ന് എത്ര ഇടിവെട്ടുകളില്‍ നിന്ന് മോചനം നേടിയിട്ടുണ്ടാകാം. എന്തായാലും ഈ ജപം ഭയമകറ്റുമെന്നുള്ളത് അനുഭവം തന്നെയായിരുന്നു.
അര്‍ജ്ജുനന്റെ പേരുകളും ആ പേരുകള്‍ അദ്ദേഹത്തിന് ലഭിച്ചതെങ്ങെയെന്നും അവയുടെ അര്‍ത്ഥവും ജിജ്ഞാസുക്കള്‍ക്കുവേണ്ടി രേഖപ്പെടുത്താം.
അര്‍ജ്ജുനന്‍: നാലതിര്‍ത്തിക്കുള്ളിലുള്ള ഭൂമിയില്‍ എനിക്കിഷ്ടമുള്ള നിറം ദുര്‍ല്ലഭമായതുകൊണ്ട് വെളുത്ത കര്‍മ്മമേ ഞാന്‍ ചെയ്യുകയുള്ളൂ’ എന്നുള്ളതുകൊണ്ട് അര്‍ജ്ജുനന്‍ എന്ന പേരുവന്നു. വെളുപ്പ് ധര്‍മ്മത്തിന്റെ നിറമാണ്.
ഫല്‍ഗുനന്‍: ഹിമവാന്റെ ഗിരിപൃഷ്ഠത്തില്‍വച്ച് പകല്‍സമയം ഫാല്‍ഗുനി (മീനം) മാസത്തിലെ ഉത്രം നക്ഷത്രത്തില്‍ ജനിച്ചതുകൊണ്ട് ഫല്‍ഗുനന്‍.
ജിഷ്ണു: ദുരാപന്‍ (ദുരാപത്തുകള്‍ ബാധിക്കാത്തവന്‍), ദുരാധര്‍ഷന്‍ (ആരാലും ആക്രമിക്കപ്പെടാന്‍ സാധിക്കാത്ത), ദമനന്‍ (ശൂരയോദ്ധാവ്), ശക്രനന്ദനന്‍ (ഇന്ദ്രപുത്രന്‍) എന്നീ വിശേഷണങ്ങളുള്ളതുകൊണ്ട് ദേവന്മാരും മനുഷ്യരും അര്‍ജ്ജുനനെ ജിഷ്ണുവെന്നു വിളിക്കുന്നു.
കിരീടി: അസുരന്മാരുമായി അര്‍ജ്ജുനന്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കെ ദേവേന്ദ്രന്‍ പുത്രന് സൂര്യപ്രഭചൊരിയുന്ന കിരീടം ശിരസിലണിയിച്ചുകൊടുത്തതുകൊണ്ട് കിരീടിയായി.
ശ്വേതവാഹനന്‍: പൊന്നണിക്കോപ്പോടെ വെളുത്ത കുതിരകളെ പൂട്ടിയ തേരില്‍നിന്ന് യുദ്ധം ചെയ്യുന്നവനായതുകൊണ്ട് ശ്വേതവാഹനന്‍ എന്ന പേരുണ്ടായി. (ശ്വേതം=വെളുപ്പ്). വെളുത്ത കുതിരകളാണ് അര്‍ജ്ജുനന് പ്രിയപ്പെട്ടത്.
ബീഭത്സു: യുദ്ധത്തില്‍ ഒരിക്കലും ബീഭത്സമായ കര്‍മ്മങ്ങള്‍ ചെയ്യുകയില്ലാത്തതുകൊണ്ട് ബീഭത്സു എന്ന പേരുവന്നു.
വിജയന്‍: ഗര്‍വിഷ്ഠരോട് യുദ്ധത്തില്‍ ഏറ്റുപൊരുതുമ്പോള്‍ ജയിക്കാതെ മടങ്ങുകയില്ലെന്ന് ദൃഢസ്വഭാവമുള്ളതുകൊണ്ട് വിജയനെന്ന പേര്‍ വന്നു.
കൃഷ്ണന്‍: കറുപ്പും വെളുപ്പും കലര്‍ന്ന നിറമുള്ള ബാലകനായിരുന്നതുകൊണ്ട് അച്ഛന്‍ (പാണ്ഡു) വാത്സല്യത്തോടെ ഇട്ട പേരാണ് കൃഷ്ണന്‍ എന്നുള്ളത്.
സവ്യസാചി: ഗാണ്ഡീവം വില്ല് പ്രയോഗിക്കാന്‍ വലത്തെയും ഇടത്തെയും കൈകള്‍ സമര്‍ത്ഥങ്ങളായിരുന്നതുകൊണ്ട് സവ്യസാചി എന്നു എല്ലാ ദേവമനുഷ്യാദികളും വിളിച്ചു.
ധനഞ്ജയന്‍: എല്ലാ നാടും ജയിച്ച് ധനമെല്ലാം സമ്പാദിച്ച് അതിന്റെ മദ്ധ്യത്തില്‍ നില്‍ക്കുന്നവനായതുകൊണ്ട് ധനഞ്ജയന്‍ എന്നുവന്നു.
അര്‍ജ്ജുനപ്പത്തെന്ന ഈ മന്ത്രം ജപിച്ചാല്‍ ഇടിമുഴക്കത്തില്‍നിന്നുണ്ടാകുന്ന ഭയത്തില്‍നിന്നും ഇടിവെട്ടില്‍നിന്നും രക്ഷപ്രാപിക്കാമെന്ന കാര്യം പരക്കെ വിശ്വസിച്ചും അനുകരിച്ചും പോരുന്നതാണ്. എല്ലാറ്റിനും ശാസ്ത്രീയത തേടിപ്പോകേണ്ടതില്ല. ബഹുജനങ്ങളുടെ അനുഭവങ്ങളാണ് വലുത്.
അറിവിന്റെ രേഖകള്‍
കവനമന്ദിരം പങ്കജാക്ഷന്‍
















