കോട്ടയം: കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ പ്രഖ്യാപനവും, മുന്നറിയിപ്പും പാഴ്വാക്കായി. മെത്രാന് കായലില്‍ കൊട്ടിഘോഷിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ വിതച്ച വിത്തുകള്‍ വെള്ളത്തിലായി. 404 ഏക്കര്‍ വരുന്ന മെത്രാന് കായലില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി കൃഷിയില്ല.
ഇതിലെ 25 ഏക്കറില്‍ ഉടന്‍ കൃഷിയിറക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനോട് കര്‍ഷകരും താത്പര്യം പ്രകടിപ്പിച്ചതോടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് താത്കാലിക ബണ്ടിട്ട്, വെള്ളം വറ്റിച്ച് നിലമൊരുക്കി വിത്തുവിതയ്ക്കല്‍ ഉദ്ഘാടനവും നടത്തി.
കരുണാകരന് എന്ന കര്‍ഷകന്റെ അഞ്ചേക്കര്‍ നിലത്താണ് കഴിഞ്ഞ 10ന് മന്ത്രിയുടെ നേതൃത്വത്തില്‍ വിത്തെറിയല്‍ നടന്നത്. തൊട്ടടുത്ത ദിവസം തന്നെ ബാക്കിയുള്ള 20 ഏക്കര്‍ നിലത്തും വിത നടക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ഉദ്ഘാടന മാമാങ്കത്തില്‍ നടന്ന വിതയ്ക്കപ്പുറം ഇവിടെ ഒന്നും സംഭവിച്ചില്ല. എല്ലായിടത്തും ഒരുമിച്ച് കൃഷിയിറക്കിയില്ലെങ്കില്‍ അത് വിളവെടുപ്പിനെയും ബാധിക്കും. എന്നാല്‍ ഇതിനവസരം കൊടുക്കാതെ ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ചേക്കറില്‍ വിതച്ച നെല്‍വിത്ത് വെള്ളം കയറി നശിക്കുകയും ചെയ്തു. കായല്‍ത്തട്ടില്‍ നിന്ന് ഉറവയായി വരുന്ന വെള്ളം യഥാസമയം വറ്റിച്ച് നെല്‍ച്ചെടികള്‍ക്ക് സംരക്ഷണം നല്കാന് സ്ഥാപിച്ചിരുന്ന പമ്പ് തകരാറിലായതാണ് മെത്രാന് കായലിലെ മന്ത്രിയുടെ കൃഷിയെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കിയത്.
വിതച്ച വിത്ത് വെള്ളത്തിലായി ചീഞ്ഞുതുടങ്ങിയതോടെ സ്ഥലമുടമ മന്ത്രിയുമായും കൃഷിവകുപ്പ് ഉദ്യോസ്ഥരുമായും ബന്ധപ്പെട്ടെങ്കിലും എന്ജിന്പുരയില് സ്ഥാപിച്ച പമ്പിന്റെ മോട്ടോര്‍ നന്നാക്കാതെ വെള്ളം വറ്റിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ മെത്രാന് കായലിലെ കൃഷിയിറക്കലിന് അന്ത്യമായെന്ന സൂചനയാണ് ഉണ്ടായിരിക്കുന്നത്.
തുലാമഴ പോലും ഇല്ലാതിരിക്കെ വെള്ളം കയറിയ സാഹചര്യത്തില്‍ കൃഷിക്ക് ഇറങ്ങിപ്പുറപ്പെട്ടവരും അതില്‍ നിന്ന് പിന്തിരിയുകയാണ്.
അടുത്തത് ആര് ബ്ലോക്കിലാണ് കൃഷിയിറക്കുന്നതെന്ന് പ്രഖ്യാപിച്ചാണ് മെത്രാന് കായലിലെ വിതയുള്ഘാടനം മന്ത്രി നിര്‍വഹിച്ചത്. മെത്രാന്‍കായലില്‍ വിതതുടങ്ങി രണ്ട് ദിവസത്തിനുള്ളില്‍ റാക്കിന്‍ഡോ കമ്പനിയുടെ കൈവശമുള്ള നിലത്ത് കൃഷിയിറക്കിയില്ലെങ്കില്‍ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കൈമാറുമെന്നും പ്രഖ്യാപിച്ചു. കേട്ടുനിന്നവര്‍ കയ്യടിച്ച് ആഹ്ലാദം പങ്കിട്ടു. പക്ഷേ, ഒന്നും സംഭവിച്ചില്ല.
ഗള്‍ഫ് ആസ്ഥാനമായുള്ള ‘റാക്കിന്‍ഡോ’ കമ്പനിയുടെ പക്കലാണ് മെത്രാന് കായലിന്റെ ബഹുഭൂരിഭാഗവും. വന്‍കിട ടൂറിസം പദ്ധതിക്കായി മോഹവില നല്‍കിയാണ് 375 ഏക്കര്‍ നിലം കമ്പനി കൈവശപ്പെടുത്തിയത്. വെള്ളം കയറി വിതച്ച വിത്ത് നശിച്ചത് റാക്കിന്ഡോയെ ഏറെ ആഹ്ലാദിപ്പിക്കും.
മെത്രാന് കായല്‍ കൃഷിയിറക്കാന്‍ അനുയോജ്യമല്ലെന്ന കമ്പനിയുടെ വാദത്തിന് ബലം നല്കാന് ഇത് വഴിയൊരുക്കുമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. വിത്ത് നശിച്ചത് തെളിവായി കോടതിയിലെത്തിക്കാനും റാക്കിന്‍ഡോ കമ്പനി ശ്രമിക്കും.
ബദല്‍ സംവിധാനം ഒരുക്കി കൃഷിനിലനിര്ത്തുന്നതില് നിന്ന് സര്‍ക്കാര്‍ പിന്മാറിയാല് ടൂറിസം പദ്ധതിക്കെതിരെ ഉയര്‍ത്തിയ നിലപാട് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ നാടകമായിരുന്നുവെന്ന് വ്യക്തമാകും.
ഇന്നത്തെ നിലയില്‍ ഇവിടെ നെല്‍കൃഷി സംരക്ഷിച്ച് നിലനിര്‍ത്തുകയെന്നത് ഖജനാവിന് ബാധ്യതയാണ്. ഇതിന്റെ പേരില്‍ റാക്കിന്‍ഡോ കമ്പനിയുടെ ടൂറിസം പദ്ധതി അംഗീകരിക്കാനുള്ള തന്ത്രമാണിതെന്ന ആക്ഷേപവും കര്‍ഷകരില്‍ നിന്ന് ഉണ്ടാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: