കണ്ണൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ഇനി പോലീസുകാര്‍ക്ക് സൗജന്യയാത്രയില്ല. ബസ് ഉടമകളുടെ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം ഇന്ന് മുതല്‍ നടപ്പാക്കും. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന പോലീസുകാര്‍ ടിക്കറ്റെടുക്കാതെ സൗജന്യയാത്ര നടത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അടുത്തിടെ ഊമക്കത്ത് ലഭിച്ചിരുന്നു.
തനിക്ക് ലഭിച്ച കത്ത് എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച കത്തിന്റെ പകര്‍പ്പ് ഡിജിപി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ക്യാമ്പുകളിലേക്കും അയച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യ ബസ്സുകളിലെ പോലീസുകാരുടെ സൗജന്യ യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ബസ് കോ-ഓര്‍ഡിനേഷന്‍ ഭാരവാഹികളായ വി.ജെ.സെബാസ്റ്റ്യന്‍, എം.വി.വത്സന്, പി.കെ.പവിത്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളില്‍ പിസി എന്ന പേരില്‍ ആയിരക്കണക്കിനാളുകള്‍ യാത്ര ചെയ്യുന്നത് ബസ്സുടമകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. പിസി എന്ന പേരില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരും മറ്റ് യൂണിഫോം സര്‍വീസിലെ ഉദ്യോഗസ്ഥരും സൗജന്യയാത്ര നടത്തുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ പിസി എന്നും വടക്കന്‍ കേരളത്തില്‍ ഒഴിവ് എന്നുമാണ് സൗജന്യ യാത്രയ്ക്ക് പൊലീസുകാരുടെ കോഡ്. സൗജന്യയാത്ര ആഭ്യന്തര വകുപ്പിന് അപമാനമാണെന്നും ബസുടമകള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: