ശബരിമല: സന്നിധാനത്തും പമ്പയിലും മാതാ അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തില്‍ 11, 12, 13 തീയ്യതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നായി 2000ത്തില്‍ പരം സന്നദ്ധ സേവകര്‍ ഇതില്‍ പങ്കാളികളാകും.
പ്രകൃതി സംരക്ഷണത്തിന്റെയും പരിസര ശുചീകരണത്തിന്റെയും ഭാഗമായി, 2010ല്‍ മഠം ആരംഭിച്ച ‘അമലഭാരതം’ പദ്ധതിയുടെ ഭാഗമായാണ് ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
തുടര്‍ച്ചയായ എട്ടാമത്തെ തവണയാണ് സന്നദ്ധസേവകര്‍ ശുചീകരണലക്ഷ്യവുമായി ശബരിമലയിലേയ്ക്കെത്തുന്നത്. പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും ചപ്പുചവറുകളും പാഴ്വസ്ത്രങ്ങളും സൃഷ്ടിച്ച ഭീതിദമായ അവസ്ഥയില്‍ നിന്നും ശബരിമലയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, അമൃത സര്‍വ്വകലാശാലയുടെ വിവിധ ക്യാംപസ്സുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും, മഠത്തിന്റെ വിവിധ ശാഖകളില്‍ നിന്നുള്ള ഭക്തരും ആശ്രമാന്തേവാസികളുമെല്ലാം ശുചീകരണയജ്ഞത്തില്‍ പങ്കാളികളാകും.
സന്നിധാനം, പമ്പ, മരക്കൂട്ടം, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനാണ് ഇത്തവണ പ്രാധാന്യം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: