കോട്ടയം: കൊച്ചിയിലെ ഐഎസ്എല്‍ മത്സരത്തിനിടെ ദേശീയ ഗാനത്തെ അവഹേളിച്ചതായി കൊച്ചി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഒക്ടോബര്‍ 14ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ ഫുട്ബോള്‍ മത്സരത്തിനിടെ ദേശീയഗാനത്തെ അനാദരിച്ചത് ചൂണ്ടി ക്കാട്ടി പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ് നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ ദേശീയഗാനം ആലപിച്ച സമയത്ത് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന ഫുട്ബോള്‍ താരങ്ങളും അവരോടൊപ്പം നിന്ന കുട്ടികളും നെഞ്ചത്ത് കൈവച്ചുനിന്നതായും ഇത് അനുകരിച്ച് ബഹുഭൂരിപക്ഷം കാണികളും ഇതാവര്‍ത്തിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ഇതു കീഴ്വഴക്ക ലംഘനമാണെന്നും ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റുനിന്ന് ഇരുകൈകളും ശരീരത്തോട് ചേര്‍ത്തുപിടിച്ച് അറ്റന്‍ഷനായി നില്‍ക്കണമെന്ന നിര്‍ദ്ദേശം മേലില്‍ മൈക്കിലൂടെ നല്‍കണമെന്ന് ഐഎസ്എല്‍ അധികാരികള്‍ക്കും ഫുട്ബോള്‍ ഫെഡറേഷന് ഭാരവാഹികള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരനായ എബി ജെ ജോസിനെ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. അരുള്‍ ആര്.ബി. കൃഷ്ണ അറിയിച്ചു. ഐഎസ്എല്‍ ചെയ്ത തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തില്‍ സംഭവത്തില്‍ നിരുപാധിക ഖേദപ്രകടനം നടത്തണമെന്ന് എബി ജെ. ജോസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: