തോട്ടപ്പള്ളി: കരിമണലിന്റെ പേരില്‍ തീരദേശം വീണ്ടും സംഘര്‍ഷത്തിലേക്ക്, ഹാര്‍ബര്‍ വികസനത്തിന്റെ പേരില്‍ ഫിഷറീസ് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രാഷ്‌ട്രീയ നേതാക്കളേയും,തൊഴിലാളി യൂണിയന്‍നേതാക്കളെയും ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതായി ആക്ഷേപം.
മന്ത്രി ജി.സുധാകരന്റെ സാന്നിദ്ധ്യത്തിലാണ് ഫിഷറീസ് മന്ത്രി മേഴ്‌സി കുട്ടി അമ്മയുടെ ചേംബറില്‍ യോഗം ചേര്‍ന്നത്. ഹാര്‍ബര്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനാണെന്ന് നോട്ടീസ് നല്‍കിയാണ് വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍,ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചത്.
എന്നാല്‍ ചര്‍ച്ചയില്‍ കരിമണല്‍ എടുക്കണം എന്ന അജണ്ട മാത്രമെ ഉള്ളുവെന്ന ഫിഷറീസ് മന്ത്രിയുടെ നിര്‍ദ്ദേശം വന്നതോടെ ഇടത് നേതാക്കള്‍ ഒഴിച്ചുള്ളവര്‍ പ്രതിഷേധിച്ചു. സംഭവം രൂക്ഷമായതോടെ വളച്ചുകെട്ടിയുള്ള ചരിത്രമൊന്നും പറയണ്ട കരിമണല്‍ എടുത്തിരിക്കും എന്ന് മന്ത്രി ജി. സുധാകരന്റെ ഭീഷണിയും മുഴക്കി.
ഇതോടെ ഇനി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല എന്ന് സംഘടനാ നേതാക്കളും തീരുമാനിക്കുകയായിരുന്നു. ഒരു കാലത്ത് കരിമണല്‍ ഖനനത്തിനെതിരെ വന്‍ ജനകീയ പ്രക്ഷോഭം നടത്തിയിട്ടുള്ള സിപിഎം ഇന്ന് കരിമണല്‍ ലോബിയുടെ വ്യക്താക്കളായി രംഗത്ത് വന്നത് തീരത്ത് അശാന്തി പരത്തുവാന്‍ വഴിവക്കും. രണ്ട് മാസം മുമ്പും ഫിഷറീസ് മന്ത്രി ധീവരസഭാ നേതാകളെ യും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. നിലവില്‍ കരിമണല്‍ ഖനനം തടഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മത്സ്യ ബന്ധനവളളങ്ങള്‍ക്ക് ഹാര്‍ബറില്‍ യഥേഷ്ടം കയറുവാന്‍ കഴിയുന്നുണ്ട്.
അതുകൊണ്ട് തന്നെ തോട്ടപ്പള്ളിയില്‍ വേണ്ടത് കരിമണല്‍ ഖനനം അല്ല ഹാര്‍ബറിന്റെ രണ്ടാം ഘട്ട വികസനം മാത്രമാണ് എന്നതായിരുന്നു രാഷ്ടീയ നേതാക്കളുടെ ആവശ്യം. നബാര്‍ഡ് അനുവദിച്ച ഇരുപത്തി അഞ്ച് കോടിയില്‍ പന്ത്രണ്ടര കോടി ഹാര്‍ബര്‍ വികസനത്തിന് ചിലവഴിക്കും എന്ന് പ്രഖ്യാപിച്ച മന്ത്രി തന്നെയാണ് ഇപ്പോള്‍ കരിമണല്‍ ഖനന വക്താവായി രംഗത്തെത്തിയിട്ടുള്ളത്.
















