1899 ജൂണ്‍ 20ന് വിവേകാനന്ദ സ്വാമികളുടെയും തുരീയാനന്ദസ്വാമികളുടെയും കൂടെ നിവേദിതയും പാശ്ചാത്യ ദേശങ്ങളിലേക്ക് കപ്പല്‍ കയറി. താന്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനായി സാമ്പത്തിക സമാഹരണം അനിവാര്യമാണെന്നു വന്നപ്പോഴാണ് അവര്‍ യാത്രയ്‌ക്ക് തയ്യാറായത്.
കാലാവസ്ഥ മോശമായതിനാല്‍ ജൂലായ് 31-ന് മാത്രമേ കപ്പല്‍ ഇംഗ്ലണ്ടില്‍ എത്തിയുള്ളൂ. കുറച്ചുദിവസം ഇംഗ്ലണ്ടില്‍ താമസിച്ച് സ്വാമിജി അമേരിക്കയിലേക്ക് പോയി. ഒരു മാസത്തിനുശേഷം നിവേദിതയും അവിടേക്കു ചെന്നു. ന്യൂയോര്‍ക്കില്‍നിന്ന് 150 നാഴിക അകലെയുള്ള ഹഡ്‌സണ്‍ നദീതീരത്തുള്ള, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ലെഗ്ഗറിന്റെ ‘റിഡ്ജിലി മാനര്‍’ എന്ന വീട്ടിലാണ് അവര്‍ താമസിച്ചത്.
1899 സെപ്തംബര്‍ മുതല്‍ അടുത്തവര്‍ഷം ജൂണ്‍വരെ നിവേദിത അമേരിക്കന്‍ ഐക്യനാടുകളിലെ ഷിക്കാഗോ, ജാക്‌സണ്‍, ആന്‍ഹാര്‍ബര്‍, ഡട്രോയിറ്റ്, കാന്‍സ്സാസ്സിറ്റി, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നീ മുഖ്യനഗരങ്ങളില്‍ പ്രസംഗങ്ങളും മറ്റും ചെയ്ത് പണപ്പിരിവ് നടത്തി. അന്നാട്ടിലെ ബാലികാബാലന്മാര്‍ക്ക് അവര്‍ ശ്രീകൃഷ്ണന്‍, ധ്രുവന്‍, പ്രഹ്ലാദന്‍, ബാലഗോപാലന്‍ തുടങ്ങിയവരുടെ കഥകള്‍ അസാധാരണ ശൈലിയില്‍ വിവരിച്ചുകൊടുത്തു. അതുകൂടാതെ പല യോഗങ്ങളിലും അവരുടെ പ്രസംഗവിഷയങ്ങള്‍ ഭാരതീയ സ്ത്രീത്വം, ഭാരതീയ ജീവിത വീക്ഷണം, ഭാരതീയ ചിത്രകല, വേദാന്തം തുടങ്ങിയവയായിരുന്നു.
വിദേശത്ത് ധനസമ്പാദനം അത്ര എളുപ്പമായ കാര്യമായിരുന്നില്ല. നിവേദിത ഭാരതത്തില്‍നിന്ന് വന്നതായതുകൊണ്ട് ഭാരതത്തെക്കുറിച്ച് പല ചോദ്യങ്ങളും ചോദിച്ച് അവര്‍ തങ്ങളുടെ ജിജ്ഞാസയെ ശമിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ധനസഹായം ചെയ്യാന്‍ മുന്നോട്ടു വന്നവര്‍ വളരെ കുറവായിരുന്നു. അതുമല്ല, ക്രിസ്ത്യന്‍ പാതിരിമാര്‍ ഭാരതത്തെപ്പറ്റി പല തരത്തിലും ദുഷ്പ്രചാരണങ്ങള്‍ നടത്തിയിരുന്നു. പാതിരിമാരുടെ ഈ അപവാദപ്രചാരണങ്ങള്‍ നിവേദിതയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. എന്നാല്‍ ഭാരതത്തിന്റെ പങ്കുപിടിച്ച് എന്തെങ്കിലും പറഞ്ഞുതുടങ്ങിയാല്‍ അവര്‍ക്ക് പുച്ഛവും തിരസ്‌കാരവും കുറെ സഹിക്കേണ്ടിവന്നു. അവരുടെ വേഷത്തെപ്പറ്റിയും പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു. അമേരിക്കയില്‍ സ്വാമിജിയുടെ ആരാധകര്‍ വളരെയുണ്ടായിരുന്നു. അവര്‍ തനിക്ക് വേണ്ട സകല സഹായങ്ങളും ചെയ്തുതരുമെന്നായിരുന്നു നിവേദിതയുടെ പ്രതീക്ഷ. എന്നാല്‍ അനുഭവത്തില്‍ മൂന്നുനാലുപേരൊഴികെ മറ്റാരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. ഇതെല്ലാംകൊണ്ട് നിവേദിതയുടെ മനസ്സ് ക്ലേശപൂര്‍ണമായി.
സ്വാമിജി ഇടയ്‌ക്കിടെ പ്രോത്സാഹജനകങ്ങളായ കത്തുകള്‍ നിവേദിതയ്‌ക്ക് അയച്ചിരുന്നു. ഒരു കത്തില്‍ അദ്ദേഹം എഴുതി: ‘നിങ്ങളുടെ സ്‌കൂളിന് ധനസഹായം ലഭിക്കും, ലഭിച്ചേ തീരൂ. അല്ലാ, ലഭിച്ചില്ലെന്നു വരികിലോ അതുകൊണ്ടെന്താണുണ്ടാവുക? ഏതെല്ലാം വഴിയെ ആരൊക്കെയാണ് കൊണ്ടുപോകേണ്ടതെന്ന് ജഗന്മാതാവിന്നറിയാം. അമ്മ ഏതു വഴിയെ കൊണ്ടുപോയാലും എല്ലാ മാര്‍ഗ്ഗങ്ങളും ഒരുപോലെതന്നെ.’
നിവേദിത ന്യൂയോര്‍ക്കുവഴി യൂറോപ്പിലേക്ക് വന്നു. പാരിസില്‍ അന്ന് (1900) ഗംഭീരമായ ഒരു പ്രദര്‍ശനവും അതിനോടനുബന്ധിച്ച് മതസമ്മേളനവും നടക്കുകയായിരുന്നു. ഭാരവാഹികളുടെ ക്ഷണമനുസരിച്ച് സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ സ്വാമിജിയും അവിടെ എത്തിയിരുന്നു. പ്രസിദ്ധ ശാസ്ത്രജ്ഞനായ ജഗദീശ്ചന്ദ്രബോസ് ഭാര്യയൊന്നിച്ച് ഭാരതത്തില്‍നിന്ന് അവിടെ ചേര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ശാസ്ത്രീയബുദ്ധി വിശ്വമണ്ഡപത്തില്‍ ഭാരതമാതാവിന്റെ മുഖം ഉജ്ജ്വലമാക്കിത്തീര്‍ത്തു. അദ്ദേഹത്തെയും ഭാര്യ അമലാ ബോസിനെയും പ്രശംസിച്ചുതുടങ്ങിയാല്‍ സ്വാമിജിക്ക് ഒരിക്കലും തൃപ്തിവരാറില്ല. നിവേദിതയുമായും ബോസ് ദമ്പതിമാര്‍ വളരെ അടുത്ത് പരിചയപ്പെട്ടു.
നിവേദിത പാരിസില്‍നിന്നും ഇംഗ്ലണ്ടിലേക്ക് യാത്ര പുറപ്പെടുന്നതിന്റെ തലേദിവസം. സന്ധ്യാസമയം കഴിഞ്ഞു. വായനാമുറിയില്‍നിന്ന് അവര്‍ സ്വാമിജിയുടെ ശബ്ദം കേട്ടു. നിവേദിതയെ ആശീര്‍വദിക്കാന്‍ വേണ്ടി സ്വാമിജി അവിടെ വന്നതായിരുന്നു. സ്വാമിജി പറഞ്ഞു: ‘മുസല്‍മാന്മാരുടെ ഇടയില്‍ വിശേഷപ്പെട്ട ഒരേര്‍പ്പാടുണ്ട്. അവര്‍ അങ്ങേയറ്റത്തെ യാഥാസ്ഥിതികരാണ്. അതിനാല്‍ നവജാത ശിശുവിനെ മുറിക്കുപുറത്തുകൊണ്ടുവന്നുവച്ചിട്ട് അവര്‍ പറയും: ”അള്ളായാണ് നിന്നെ സൃഷ്ടിച്ചതെങ്കില്‍ നീ മരിക്കട്ടെ, ആലിയാണ് സൃഷ്ടിച്ചതെങ്കില്‍ നീ ദീര്‍ഘായുസ്സായിത്തീരട്ടെ”. ആ കുഞ്ഞിനോട് അവര്‍ പറയാറുള്ള വാക്കുകള്‍ ഞാനിന്ന് രാത്രി നിന്നോടു പറയട്ടെ, പക്ഷെ പദങ്ങളൊന്ന് തിരിച്ചുവച്ചുകൊണ്ടാണെന്നു മാത്രം….. ”പൊയ്‌ക്കോളൂ, കര്‍മക്ഷേത്രത്തില്‍ ആണ്ടുമുങ്ങിക്കോളൂ. ഞാനാണ് നിന്നെ സൃഷ്ടിച്ചതെങ്കില്‍ നീ നശിക്കട്ടെ. മഹാമായയാണ് നിന്നെ സൃഷ്ടിച്ചതെങ്കില്‍ നിന്റെ ജീവിതം സാര്‍ത്ഥകമായിത്തീരട്ടെ.”
















