നിവേദിത പല സ്ഥലങ്ങളിലും പ്രസംഗിക്കാന്‍ പോയിരുന്നു. ബ്രഹ്മസമാജത്തില്‍’വിദ്യാഭ്യാസം’ എന്ന വിഷയത്തെക്കുറിച്ച് അവര്‍ നടത്തിവന്നിരുന്ന പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അഭ്യസ്തവിദ്യരായ അനവധി മഹിളമാര്‍ സന്നിഹിതരാകാറുണ്ട്. അവരില്‍ കേശബ് ചന്ദ്രസേനന്റെ പുത്രിമാരായ സുനീതി ദേവിയും സുജാതാദേവിയും, രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരീപുത്രി ഇന്ദിരാചൗധരി, ‘ഭാരതി’ പത്രികയുടെ പത്രാധിപയായ, സരളാഘോഷാല്‍, ജഗദീശ് ചന്ദ്രബോസിന്റെ സഹോദരി ലാവണ്യ പ്രഭാ ബോസ് എന്നിവരുടെ പേരുകള്‍ എടുത്തുപറയേണ്ടവയാണ്.
1899 ല്‍ വീണ്ടും പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ‘സിസ്റ്റര്‍’ ഏറ്റവും വലിയ ബന്ധുവാണെന്ന് ബംഗാളികള്‍ക്ക് ബോധ്യമായി. ഈ മഹാമാരിയെ തടയുന്നതിന് സര്‍വകഴിവുകളും പ്രയോഗിക്കണമെന്ന് സ്വാമിജി നിശ്ചയിച്ചു. അതിന്റെ ചുമതല മുഴുവന്‍ നിവേദിതയെയാണ് ഏല്‍പിച്ചത്. ബേലൂര്‍ മഠത്തിലെ സന്യാസിമാരുടെ കൂടെ നിവേദിത ആദ്യംതന്നെ വൃത്തികേടായി കിടക്കുന്ന കോളനികള്‍ വൃത്തിയാക്കാനുള്ള ഏര്‍പ്പാടാണ് ചെയ്തത്. എന്തെന്നാല്‍ അവിടെനിന്നാണ് രോഗം മറ്റുഭാഗങ്ങളിലേക്ക് സംക്രമിക്കുക. സാമ്പത്തിക സഹായത്തിന് അപേക്ഷിച്ച് അവര്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ അഭ്യര്‍ത്ഥനകള്‍ പ്രസിദ്ധീകരിച്ചു. ‘ക്ലാസിക് തിയേറ്റ’റില്‍ ‘പ്ലേഗും വിദ്യാര്‍ത്ഥികളുടെ കര്‍ത്തവ്യവവും’ എന്ന വിഷയത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തി. ആ യോഗത്തില്‍ വിവേകാനന്ദ സ്വാമികളാണ് അധ്യക്ഷത വഹിച്ചത്. കുറെ വിദ്യാര്‍ത്ഥികള്‍ നിവേദിതയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് സന്നദ്ധരായി. നിവേദിത ഭയലേശം കൂടാതെ രോഗബാധിതരുടെ അടുത്തുചെന്ന് സ്‌നേഹത്തോടുകൂടി അവരെ ശുശ്രൂഷിച്ചു.
മരിക്കുന്ന നേരത്ത് ഒരു കുഞ്ഞ് അവരെ അമ്മയാണെന്ന് കരുതി ‘അമ്മേ, അമ്മേ’ എന്ന് വിളിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു. സിസ്റ്റര്‍ ആ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ചെയ്ത ശ്രമങ്ങളെല്ലാം ഒടുവില്‍ വിഫലങ്ങളായി. ഒടുവില്‍ ആ കുട്ടി അന്ത്യശ്വാസം വലിച്ചു. ഈ സംഭവം നിവേദിതയുടെ ഹൃദയത്തില്‍ വലിയ മുറിവുണ്ടാക്കി. ‘പ്ലേഗ്’ എന്ന ഉപന്യാസത്തില്‍ അവര്‍ ഈ ശിശുവിന്റെ കഥ എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാല്‍ അതില്‍ തനിക്കുള്ള പങ്ക് അവര്‍ വിട്ടുകളഞ്ഞിരിക്കുകയാണ്. കൊല്‍ക്കത്തയുടെ ചേരിപ്രദേശങ്ങളില്‍ സേവന സന്നദ്ധരായ മറ്റു മദര്‍മാരെയും സിസ്റ്റര്‍മാരെയും പുകഴ്‌ത്തുമ്പോള്‍ പ്ലേഗിന്റെ താണ്ഡവനൃത്തത്തിന് ഇരയായ കൊല്‍ക്കത്താ നഗരത്തിന്റെ ഭീകരകതയെപ്പറ്റി വര്‍ണിക്കുന്ന കൂട്ടത്തില്‍ കാരുണ്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായ നിവേദിതയുടെ ആലസ്യമെന്തെന്നറിയാത്ത സേവനപ്രവര്‍ത്തനങ്ങളെ പലരും അനുസ്മരിക്കാറില്ല.
നിവേദിതയുടെ ഒരു പാശ്ചാത്യ സ്‌നേഹിത എഴുതുന്നു:”ചുറ്റുപാടുമുള്ളവരുമായി അവര്‍ അദ്ഭുതകരമാംവണ്ണം ഇഴുകിച്ചേര്‍ന്നു. അയല്‍പക്കക്കാരായ ഹിന്ദുക്കള്‍ അവരെ ആത്മമിത്രമായാണ് കണക്കാക്കിയിരുന്നത്. അങ്ങാടിയിലായാലും വഴിയിലായാലും ഗംഗാതീരത്തായാലും ഓരോരുത്തരേയും അവര്‍ക്ക് പരിചയമുണ്ട്. അവരെല്ലാം ശ്രദ്ധയോടും സ്‌നേഹത്തോടും കൂടിയാണ് നിവേദിതയെ അഭിവാദനം ചെയ്യാറ്! അത് വളരെ മനോഹരവും ഹൃദയസ്പര്‍ശിയുമാണ്.” നിവേദിത പൊതുവേ അനാഢംബരമായ ജീവിതമാണ് നയിച്ചിരുന്നത്. ഇക്കാലത്ത് അവരുടെ മുറിയില്‍ സാധാരണ വിശറിപോലും കാണാനുണ്ടായിരുന്നില്ല. ശാരീരികമായ കഷ്ടതകളെ അവര്‍ എല്ലായ്‌പ്പോഴും സന്തോഷത്തോടെ സ്വാഗതം ചെയ്തു. സാമര്‍ത്ഥ്യമുള്ള കുട്ടികളാരെങ്കിലും സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ദുഃഖംതോന്നിയിരുന്നത്. ഇതെല്ലാമറിഞ്ഞ സ്വാമിജി നിവേദിതക്ക് ഇപ്രകാരം ആശിസ്സു നല്‍കി.
മാതൃഹൃദയവും ശൂരന്‍തന്നിച്ഛയും
മാലേയമാരുതമാധുരിയും
ആര്യര്‍തന്‍വേദിയില്‍
സ്വച്ഛന്ദം കത്തുന്ന
പൂതലാവണ്യവും ശക്തിതാനും
ഒക്കെയും നിന്റേതാകെന്നല്ല പണ്ടാരും
സ്വപ്‌നം കാണാത്ത പലതുമേവം
ഭാരതഭാവിസുതനൊന്നിച്ചാചാര്യ,
സേവിക, തോഴിയുമാകാവു നീ!
സ്വാമിജിയുടെ ആശീര്‍വാദത്തെ സര്‍വാത്മനാ സ്വീകരിച്ചു നിവേദിത. അവര്‍ വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാര്‍ത്ഥം ആത്മസമര്‍പ്പണം ചെയ്തു. അവരുടെ പ്രവര്‍ത്തനം കണ്ട് ആനന്ദഭരിതനായ സ്വാമിജി പ്രശംസാരൂപത്തില്‍ ആ കുട്ടികളോട് പറഞ്ഞു: ”കണ്ടില്ലേ, നിവേദിത ഇംഗ്ലീഷുകാരിയായിട്ടുകൂടി നിങ്ങളെയൊക്കെ സേവിക്കാന്‍ പഠിച്ചു. നിങ്ങള്‍ വിചാരിച്ചാല്‍ സ്വന്തം നാട്ടിലെ ആളുകള്‍ക്കുവേണ്ടി ഇത്രത്തോളമെങ്കിലും ചെയ്യാന്‍ പറ്റില്ലേ?”
അക്കാലത്ത് ഇളംപ്രായത്തില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുത്തിരുന്നു. അവരില്‍ വളരെപ്പേരും പ്രായമാകുന്നതിന് മുന്‍പുതന്നെ വിധവകളാകുന്നതിനാല്‍ ആജീവനാന്തം വലിയ ദുഃഖം അനുഭവിക്കേണ്ടിവന്നിരുന്നു. ഈ കുട്ടികള്‍ക്കെല്ലാം വേണ്ടവിധത്തിലുള്ള വിദ്യാഭ്യാസം നല്‍കി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പിന്നീട് അവര്‍ വ്രതാധാരിണികളുടെ രൂപത്തില്‍ നാട്ടില്‍ എല്ലായിടത്തുമുള്ള പെണ്‍കുട്ടികളുടെ ഇടയില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും അവരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സമാധാനം കണ്ടെത്തേണ്ട ഭാരം സ്വയം ഏറ്റെടുക്കുകയും ചെയ്യും-ഇതായിരുന്നു സ്വാമിജിയുടെ സ്വപ്‌നം. ‘അവരുടെ കര്‍മക്ഷേത്രം വീടായിരിക്കും, ധര്‍മമായിരിക്കും ആകെയുള്ള ബന്ധനം, അവരുടെ സ്‌നേഹം ഗുരുവിനോടും സ്വന്തം നാടിനോടും സാധാരണ ജനങ്ങളോടും മാത്രവും’. സ്വാമിജിയുടെ സ്വപ്‌നം സഫലമാക്കാനുള്ള ശ്രമത്തിന്റെ ഫലമായി നിവേദിതയുടെ സ്‌കൂള്‍ വളരെ ഭംഗിയായി അഭിവൃദ്ധിപ്പെടുന്നു.
അനാഥര്‍ക്ക് അവര്‍ ഒരമ്മയെപ്പോലെയായിരുന്നു. തന്റെ ധനസ്ഥിതി അത്ര മെച്ചപ്പെട്ടതൊന്നുമല്ലെങ്കിലും അതില്‍നിന്ന് ചെറിയൊരു സഹായമെങ്കിലും കിട്ടാത്തവരായി അവിടെ ആരും ഉണ്ടായിരുന്നില്ല. വിദ്യാലയത്തില്‍ പഠിച്ചിരുന്ന ബാലികമാരില്‍ ധനസ്ഥിതി മോശമായ പരലുമുണ്ടായിരുന്നു. മാസാവസാനമാകുമ്പോള്‍ ചെറിയൊരു സംഖ്യ കവറിലിട്ട് അവരുടെ മുന്‍പില്‍ കൊണ്ടുവച്ച് നിവേദിത ദ്രുതഗതിയില്‍ അവിടെനിന്നും പോകും. ആ കുട്ടികളുടെ ആത്മാഭിമാനത്തിന് ക്ഷതം തട്ടിയെങ്കിലോ? ഓരോരുത്തരോടും അവര്‍ പ്രദര്‍ശിപ്പിച്ചിരുന്ന സ്‌നേഹം വാസ്തവത്തില്‍ അസാധാരണമായിരുന്നു.
1906 ല്‍ പൂര്‍വബംഗാളില്‍ ഭയങ്കരമായ ക്ഷാമം വന്നു. രാമകൃഷ്ണ മിഷനിലെ സന്യാസിമാരോടൊപ്പം നിവേദിതയും ആ പ്രദേശങ്ങളിലേക്ക് യാത്രയായി. അവിടെ വെള്ളത്തിലാണ്ടു കിടക്കുന്ന ഓരോ ഗ്രാമത്തിലും വഞ്ചിയില്‍ വന്നിറങ്ങി അവിടെയുള്ളവര്‍ക്ക് വേണ്ട സേവനങ്ങളും സഹായവും എത്തിച്ചുകൊടുക്കുന്നതില്‍ അവര്‍ വ്യാപൃതയായി. ഒഴിവുകിട്ടുമ്പോഴെല്ലാം കര്‍ഷക യുവതികളുടെ അടുത്തുചെന്ന് അവരുടെ സുഖദുഃഖ സമ്മിശ്രമായ കഥകള്‍ കേട്ടുകൊണ്ടിരിക്കും. അവര്‍ക്കുണ്ടായിരുന്ന ഈ നൈസര്‍ഗികമായ സഹാനുഭൂതിയും സ്‌നേഹവും കണ്ടിട്ടാണ് രവീന്ദ്രനാഥ ടഗോര്‍ അവരെ ‘ലോകമാതാ’ എന്നു വിളിച്ചത്.
















