തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനം ഉള്‍പ്പടെയുള്ള കേസുകളില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്. പീഡനത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്ത് കൂട്ട ബലാത്സംഗങ്ങള്‍ കൂടുകയാണെന്ന് കാണിച്ച് അനില്‍ അക്കര കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വടക്കാഞ്ചേരി കേസുമായി ബന്ധപ്പെട്ട് അനില്‍ അക്കരയ്ക്ക് കേസ് അന്വേഷിക്കുന്ന ഗുരുവായൂര്‍ എസിപിക്ക് മുമ്പാകെ മൊഴി നല്‍കാമെന്നും മന്ത്രി പറഞ്ഞു. ഇത് നിയമസഭയില്‍ വലിയ വിവാദത്തിന് ഇടയാക്കി. ഒരു മന്ത്രി പുലര്‍ത്തേണ്ട സാമാന്യമര്യാദ എ.കെ ബാലന് കാണിച്ചില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കാമെന്ന് മന്ത്രി സമ്മതിക്കുകയും ചെയ്തു.
വടക്കാഞ്ചേരി സംഭവം ഉള്‍പ്പടെ അഞ്ച് ബലാത്സംഗ സംഭവങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സിപിഎമ്മുകാരായ വടക്കാഞ്ചേരിയിലെ കൗണ്‍സിലര്‍മാരാണ് ഈ കേസ് തുടക്കം മുതല്‍ ഒതുക്കാന്‍ ശ്രമിച്ചത്. സംഭവം വെളിപ്പെടുത്താന്‍ തൃശൂര്‍ പ്രസ് ക്ലബില്‍ യുവതി വാര്‍ത്താസമ്മേളനത്തിന് നേരത്തെ മുതിര്‍ന്നിരുന്നു. എന്നാല്‍ വടക്കാഞ്ചേരിയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ ഇടപെട്ട് ഈ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അനില്‍ അക്കര പറഞ്ഞു.
കേസില്‍ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗുരുവായൂര്‍ എസിപിയുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൂടാതെ അന്വേഷണ ചുമതല ഒരു വനിതാ എഡിജിപിക്ക് നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: