തലശ്ശേരി: വര്‍ഷങ്ങളായി തലശ്ശേരിയില്‍ നടത്തിവന്ന വ്യാജ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിലക്കെടുത്ത് വാങ്ങി ജോലിയിലും മറ്റും പ്രൊമോഷന്‍ നേടിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സിന് പരാതി നല്‍കി. ലോക്കല്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നില്ലെന്ന കാരണത്താലാണ് വിജിലന്‍സിന് പരാതിനല്‍കിയിരിക്കുന്നത് എന്നാണറിയുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് തലയൂരാനാണ് ലോക്കല്‍ പോലീസിന്റെ ശ്രമം എന്നാണറിയുന്നത്. അതുവഴി ഭരണ സ്വാധീനം ഉപയോഗിച്ച് ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യക്തമായ തെളിവുകളുമായി ഒരാള്‍ വിജിലന്‍സില്‍ പരാതിനല്‍കിയത് എന്നാണ് അറിയുന്നത്. പ്രമുഖ രാഷ്‌ട്രീയപാര്‍ട്ടികളിലെ പ്രധാനികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ തലശ്ശേരിയില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി എല്‍ഐസിയിലും സഹകരണ ബാങ്കുകളിലും നിയമനവും ഉദ്യോഗക്കയറ്റവും കരസ്ഥമാക്കിയ സുപ്രധാന വിവരങ്ങളാണ് തെളിവുകള്‍ സഹിതം വിജിലന്‍സ് നല്‍കിയിട്ടുള്ളത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇതിന് അനുമതി ലഭിച്ചാലുടന്‍ വിജിലന്‍സ് അന്വേഷണം ആരംഭിക്കും. സര്‍ക്കാര്‍ അനുമതി നിഷേധിച്ചാല്‍ ഈ കേസ് വെളിച്ചംകാണില്ലെന്നാണ് സൂചന.
കഴിഞ്ഞ സപ്തംബര്‍ 29ന് രാത്രിയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രവും സര്‍ട്ടിഫിക്കറ്റുകളും പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഇത്തരമൊരു സ്ഥാപനം തലശ്ശേരിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നുവെന്നും ഇവിടെ മാറിമാറി വന്ന പോലീസുകാര്‍ക്ക് ഇതേക്കുറിച്ചറിയാമായിരുന്നെന്നും പരക്കെ ആക്ഷേപമുണ്ടായിരുന്നു.
തലശ്ശേരി പിയര്‍ റോഡിലെ അമല്‍ കോംപ്ലക്‌സില്‍ വിദൂര വിദ്യാഭ്യാസ സ്ഥാപനമെന്നപേരില്‍ നടത്തിവന്ന അമൃത കോളേജില്‍ നടത്തിയ റെയ്ഡിലാണ് ആയിരത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തത്. സ്ഥാപന ഉടമ പിണറായി പാറപ്രത്തെ വടക്കയില്‍ അജയന്‍, ബിസിനസ് പങ്കാളി തിരുവനന്തപുരം വട്ടിയൂര്‍ കാവിലെ ടിന്റുബി.ഷാജി എന്നിവരെ പോലീസ് പിടികൂടുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതി പിന്നീട് ഇവര്‍ക്ക് ജാമ്യം നല്‍കി.
പതിമൂന്നിലേറെ വ്യാജ സര്‍വ്വകലാശാലകളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് കേരളത്തിനകത്തും പുറത്തുമായി വിതരണം ചെയ്തുവന്ന അതീവ ഗുരുതരമായ കുറ്റകൃത്വം നടത്തിയ പ്രതികള്‍ക്ക് നിഷ്പ്രയാസം ജാമ്യം ലഭിക്കാനാവശ്യമായ ഒത്താശകള്‍ ലോക്കല്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സില്‍ പരാതി എത്തിയിരിക്കുന്നത്.
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ തലശ്ശേരിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി സമ്പാദിക്കുകയും ഉദ്യോഗക്കയറ്റം നേടുകയും ചെയ്ത തെളിവുകളാണ് പരാതിക്കൊപ്പം വിജിലന്‍സിന് നല്‍കിയിട്ടുള്ളതെന്നാണ് അറിയുന്നത്. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ താല്‍പര്യത്തിനനുസരിച്ചായിരിക്കും ഈ കേസിന്റെ പുരോഗതി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
















