കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യനയരൂപീകരണത്തില്‍ തൊഴിലാളി വിഭാഗങ്ങള്‍ക്കു ചികിത്സാ സംവിധാനമൊരുക്കുന്ന പ്രത്യേക മേഖലയായ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസിനു വേണ്ടത്ര പ്രാധാന്യം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ഇഎസ്‌ഐ സംവിധാനത്തില്‍ കേരളത്തില്‍ എട്ടു ലക്ഷത്തോളം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 40 ലക്ഷത്തോളം ഗുണഭോക്താക്കളും ഉള്‍പ്പെടും. മറ്റു സര്‍ക്കാര്‍ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ഇഎസ്‌ഐ ആശുപത്രികളില്‍ വേണ്ടത്ര സംവിധാനമില്ല. രോഗനിര്‍ണയത്തിനുള്ള അടിസ്ഥാന പരിശോധന സംവിധാനമായ ലബോറട്ടറി സംവിധാനം പോലും ഇഎസ്‌ഐ സംവിധാനത്തിലില്ല. ആകെ 140 ഡിസ്‌പെന്‍സറികളില്‍ പത്തിടങ്ങളില്‍ മാത്രമാണ് ലബോറട്ടറി സംവിധാനമുള്ളൂ. ഒമ്പത് ആശുപത്രികളുണ്ടെങ്കിലും ആകെ 17 ലബോറട്ടറി ടെക്‌നീഷ്യന്‍മാര്‍ മാത്രമാണുള്ളത്. എറണാകുളം കണ്ണൂര്‍ ജില്ലകളില്‍ രണ്ടു തസ്തികകള്‍ വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ സംസ്ഥാനത്തെ ഒറ്റയിടത്തും 24 മണിക്കൂര്‍ ലബോറട്ടറി സംവിധാനവുമില്ല. ഈ സാഹചര്യം കണക്കിലെടുത്ത് എല്ലാ ഇഎസ്‌ഐ ഡിസ്‌പെന്‍സറികളിലും ലബോറട്ടറി സംവിധാനം നടപ്പാക്കുക, ലാബുകളുടെ പ്രവര്‍ത്തന സമയം 24 മണിക്കൂറാക്കി മാറ്റുക, ചീഫ് ലബോറട്ടറി ടെകനീഷ്യന്‍, ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-ഒന്ന്, ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-2 എന്നീ തസ്തികകള്‍ സൃഷ്ടിക്കുക, മേഖലാ തല ലാബുകള്‍ ആരംഭിക്കുക, സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജൂണിയര്‍ സൈന്റിഫിക് ഓഫീസറെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്‍ഷ്വറന്‍സ് മേഖലയിലെ സര്‍വീസ് സംഘടനയായ ഐഎംഎസ്എസ്‌യു, ട്രേഡ് യൂണിയനുകളായ സിഐടിയു, ടിയുസിഐ എന്നിവര്‍ സമഗ്രാരോഗ്യ നയരൂപീകരണത്തിനു സര്‍ക്കാര്‍ നിയോഗിച്ച ഡോ.ഇഖ്ബാല്‍ കമ്മീഷന്‍, ആരോഗ്യമന്ത്രി, തൊഴില്‍മന്ത്രി എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
















