ഇരിട്ടി: കഴിഞ്ഞ 28ന് ആറളം വനത്തിന്റെ ഭാഗമായ ചതിരൂര്‍ പരിപ്പ് തോടില്‍ ആന വെടിയേറ്റ് മരിക്കാനിടയായ സംഭവത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു വൈദികന്റെ സഹായത്തോടെയുള്ള സംഘമെന്ന് സംശയം. ഇയാളെ പ്രതിയാക്കാനുള്ള എല്ലാ തെളിവുകളും വനംവകുപ്പിന് ലഭിച്ചിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിയാഞ്ഞതിനു പിന്നില്‍ ഭരണ-പ്രതിപക്ഷ കക്ഷികളിലെ ചില ഉന്നതരുടെ ഇടപെടലാണെന്ന് ആരോപണം. ഈ പ്രശ്‌നം വനം വകുപ്പിനുള്ളില്‍ ചര്‍ച്ചയാവുകയും ഇവര്‍ക്കിടയില്‍ ശക്തമായ ചേരിതിരിവുകള്‍ സൃഷ്ടിച്ചതായുമാണ് പറയപ്പെടുന്നത്.
തലശ്ശേരി രൂപതയുടെ കീഴിലുള്ള നൂറ് എക്രയോളം വരുന്ന സാന്‍ മരിയ എസ്റ്റേറ്റിനകത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്റ്റേറ്റ് നോക്കിനടത്തുന്നത് ഒരു വൈദികനാണ്. മൂവാറ്റുപുഴ നാഗപ്പുഴ സ്വദേശിയും ഇപ്പോള്‍ ഈ കേസിലെ പ്രതിയുമായ സുഭാഷ് എന്നയാള്‍ ഇവിടെ കൈതച്ചക്കക്കൃഷി നടത്തുന്നുണ്ട്. രാത്രിയില്‍ കൈതച്ചക്ക ഭക്ഷിക്കാനായി എത്തിയ ആനക്കൂട്ടത്തെ സുഭാഷും കേസിലെ മറ്റൊരു പ്രതിയായ പ്രദേശത്തുകാരനായ നാണത്ത് സലാമും എസ്റ്റേറ്റ് നോക്കി നടത്തുന്ന വൈദികനും ചേര്‍ന്ന് ആദ്യം കാട്ടിലേക്ക് തുരത്തിയെങ്കിലും ആന വീണ്ടും തോട്ടത്തിലേക്ക് തിരിച്ചുവന്നു. ഏകദേശം രാത്രി 2 മണിയോടെ കെഎല്‍ 38 എ 2596 നമ്പര്‍ മഹീന്ദ്ര പിക്കപ്പ് ജീപ്പില്‍ മൂവരും ആന നില്‍ക്കുന്ന സ്ഥലത്തെത്തി ആനയെ കള്ളത്തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു എന്നാണ് പറയുന്നത്. വെടിയേറ്റ ആന വനാതിര്‍ത്തിയിലെ ഒരു തോടിന് സമീപത്തെ് വീഴുകയായിരുന്നു. രാവിലെ വനംവകുപ്പ് അധികൃതര്‍ കാണുമ്പോള്‍ ആനക്ക് ജീവനുണ്ടായിരുന്നു. കഴുത്തിലും പുറക് വശത്തും മുറിവേറ്റിരുന്നു. കൊമ്പനാനയുടെ കുത്തേറ്റതാവാം മുറിവിനു കാരണമെന്നാണ് ആദ്യം സംശയിച്ചതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് വയറ്റില്‍ നിന്നും വെടിയുണ്ട കണ്ടെടുത്തതോടെയാണ് വെടിയേറ്റാണ് ആന ചെരിഞ്ഞതെന്ന് മനസ്സിലാവുന്നത്. പിന്നീട് വനംവകുപ്പധികൃതര്‍ നടത്തിയ പരിശോധനക്കിടെയാണ് സുഭാഷിനെയും സലാമിനെയും അറസ്റ്റ് ചെയ്യുന്നതും തോക്ക് കണ്ടെടുക്കുന്നതും. എന്നാല്‍ തോക്ക് കണ്ടെടുത്തത് എസ്റ്റേറ്റിലെ കുരുമുളക് വള്ളികള്‍ക്കിടയില്‍ നിന്നാണ് എന്നാണ് ഫോറസ്റ്റ് അധികൃതര്‍ പത്രക്കാര്‍ക്ക് നല്‍കിയ വിവരമെങ്കിലും അത് തെറ്റാണെന്നും തോട്ടത്തില്‍ വൈദികന്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണെന്നുമാണ് ദൃക്‌സാക്ഷികളും നാട്ടുകാരും പറയുന്നത്. ഇതാണ് തോട്ടത്തിന് മേല്‍നോട്ടം വഹിക്കുന്ന തോക്കിന്റെ ഉടമ കൂടിയായ വൈദികനെ രക്ഷിക്കാന്‍ ഉന്നതര്‍ ഇടപെട്ടെന്ന ആരോപണത്തിനു സാധുത ലഭിക്കുന്നത്. ഇപ്പോള്‍ ദേശീയ തലത്തില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു സിപിഐ നേതാവിന്റെ ബന്ധുവാണ് നീക്കത്തിന് പിന്നിലെന്നാണു പരക്കെ സംസാരം. കൂടാതെ പ്രതിപക്ഷ കക്ഷികളിലെ ചിലരും ഇതിനു ചുക്കാന്‍ പിടിച്ചു. വൈദികനു വേണ്ടി നടത്തിയ ശക്തമായ നീക്കത്തിലൂടെയാണ് ഇയാള്‍ കേസില്‍ നിന്നും ഒഴിവായത്. ഈ വൈദികനെക്കുറിച്ച് പ്രദേശത്തുകാര്‍ക്കിടയില്‍ ഏറെ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്നും പറയുന്നു. അതേസമയം കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ഒറ്റദിവസം കൊണ്ട് തന്നെ കണ്ടെത്താനായിട്ടും കേസിലുണ്ടായ വഴിത്തിരിവില്‍ വനം വകുപ്പ് അധികൃതര്‍ക്കിടയിലും ശക്തമായ ചേരിതിരിവ് രൂപപ്പെട്ടതായും സംശയമുണ്ട്. പിടികൂടിയ തോക്ക് യഥാര്‍ഥത്തില്‍ ആനയെ വെടിവെച്ച തോക്കല്ല എന്നതിലും സംശയമുണ്ട്. ആനയുടെ ശരീരത്തില്‍ നിന്നും കിട്ടിയ വെടിയുണ്ട ഈ തോക്കില്‍ ഉപയോഗിക്കുന്നതല്ലെന്ന് ആദ്യ പരിശോധനയില്‍ തെളിഞ്ഞെന്നാണ് അറിയുന്നത്. കൂടുതല്‍ പരിശോധനക്കായി തോക്കും വെടിയുണ്ടകളും ഫോറന്‍സിക് ലാബിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അങ്ങിനെയെങ്കില്‍ വേറെയും തോക്ക് ഇവിടെ കാണാനാണ് സാദ്ധ്യത എന്നും സംശയിക്കുന്നു. നിരന്തരം ഇവിടെ കാട്ടുമൃഗങ്ങളെ വേട്ടയാടിപ്പിടിക്കുന്ന പതിവുള്ളതായും നാട്ടുകാരില്‍ സംശയമുണ്ട്.
ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി എന്ന കുറ്റത്തിനാണ് പ്രശസ്ത നടന്‍ സല്‍മാന്‍ഖാന്‍ വര്‍ഷങ്ങളോളം വിചാരണ നേരിട്ടതും ജയിലില്‍ കിടക്കേണ്ടി വന്നതും. മറ്റു ചിലര്‍ നല്‍കിയ ആനക്കൊമ്പ് കൈവശം വെച്ചു എന്ന കുറ്റത്തിനാണ് പ്രശസ്ത നടന്‍ മോഹന്‍ലാല്‍ ഇപ്പോള്‍ കേസില്‍ അകപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഒരു ആനയെത്തന്നെ വെടിവെച്ചു കൊന്നിട്ടും അതിന് ഉത്തരവാദികള്‍ എന്ന് സംശയിക്കുന്നവര്‍ ഇവിടെ സസുഖം സൈ്വര്യവിഹാരം നടത്തുകയാണെന്നാണ് പറയുന്നത്.















