സ്വന്തം ലേഖകന്‍
കൊല്ലം: സ്വകാര്യ കശുവണ്ടിഫാക്ടറി ഉടമകളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രവുമായി സര്‍ക്കാരും ജില്ലക്കാരിയായ മന്ത്രിയും നീക്കങ്ങള്‍ ശക്തമാക്കുന്നു. പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും ശക്തി ഉപയോഗിച്ച് മുതലാളിമാരെ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതിന് പുറമെയാണിത്.
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ 30 ഫാക്ടറികളും കാപ്പക്‌സിന്റെ കീഴിലുള്ള പത്ത് ഫാക്ടറികളും മാത്രമാണ് നിലവില്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്തത് പോലെ ഫാക്ടറികളെല്ലാം തുറക്കാനായി എന്ന അവകാശവാദം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ 92 ശതമാനം തൊഴിലാളികളും ജോലിയെടുക്കുന്ന സ്വകാര്യഫാക്ടറികള്‍ കൂടി തുറക്കണം. ഇതിനുള്ള കഠിനപ്രയത്‌നത്തിലാണ് മേഴ്‌സിക്കുട്ടിയമ്മയും സംഘവും.
കശുവണ്ടി കോര്‍പ്പറേഷനും കാപ്പക്‌സിനും ഒരുവര്‍ഷം മുഴുവന്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനും തൊഴില്‍ കൊടുക്കാനും സാഹചര്യമൊരുക്കാനായി അന്താരാഷ്‌ട്രവിപണിയില്‍ നിന്നും നേരിട്ട് തോട്ടണ്ടി ശേഖരിക്കാനാണ് പുതിയ തീരുമാനം. ഇതിനോടൊപ്പം തോട്ടണ്ടിയുടെ ക്ഷാമം കാരണം ഫാക്ടറികള്‍ അടച്ചിട്ടിരിക്കുന്ന ഉടമകളെ വരുതിയിലാക്കാനായി തങ്ങളുടെ ആവശ്യം കഴിഞ്ഞുള്ള തോട്ടണ്ടി സ്വകാര്യഫാക്ടറികള്‍ക്ക് നല്‍കാനുള്ള പദ്ധതിയും സര്‍ക്കാരിനുണ്ട്. ഇത് കൂടാതെ വിട്ടുവീഴ്ച കാണിക്കാതിരിക്കുന്ന മുതലാളിമാരെ അടച്ചാക്ഷേപിക്കാനും സമ്മര്‍ദ്ദത്തിലാക്കാനും അവര്‍ക്കെതിരെ രാഷ്‌ട്രീയസമ്മര്‍ദ്ദം ഉപയോഗിക്കുകയുമാണ്.
തോട്ടണ്ടിശേഖരം ഫാക്ടറിയില്‍ കിടന്ന് നശിച്ചിട്ടും തൊഴിലാളികള്‍ക്ക് ജോലി കൊടുക്കുന്നില്ലെന്നതും തുറന്നുപ്രവര്‍ത്തിക്കുന്ന ചില ഫാക്ടറികളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് പണിയെടുക്കാനായി പാര്‍പ്പിക്കുന്നതായും ആരോപണമുണ്ട്. രാഷ്‌ട്രീയനേട്ടത്തിനായി സര്‍ക്കാരും സിപിഎമ്മും നടത്തുന്ന വൃത്തികെട്ട നീക്കങ്ങളായാണ് ഇതിനെ സ്വകാര്യഫാക്ടറികളുടെ മുതലാളിമാര്‍ വിലയിരുത്തുന്നത്.
നിജസ്ഥിതി സമൂഹത്തെ ബോധ്യപ്പെടുത്താതെ ഒരുവിഭാഗം മാധ്യമങ്ങളും രാഷ്‌ട്രീയതാല്‍പര്യത്തിന് വശംവദരാകുന്നുണ്ടെന്നും അവര്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് തോട്ടണ്ടി ഉല്‍പ്പാദനം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 1.25 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 42000 മെട്രിക് ടണ്ണായി കുറഞ്ഞതും അശാസ്ത്രീയമായ കൂലിവര്‍ധന അടിച്ചേല്‍പ്പിച്ചതുമാണ് മേഖലയെ തകര്‍ത്തതെന്ന് അവര്‍ വ്യക്തമാക്കുന്നു. 80 കിലോയുള്ള ഒരു ചാക്ക് തോട്ടണ്ടി സംസ്‌കരിച്ച് പരിപ്പാക്കാന്‍ കേരളത്തില്‍ ചിലവാകുന്നത് 3000 രൂപയാണ്. അതേസമയം തമിഴ്‌നാട്ടില്‍ ഇത് 1500 മാത്രമാണ്. കര്‍ണാടകയിലും ബംഗാളിലും യഥാക്രമം 1300, 1200 രൂപയാണ്. ഇത്രയും വര്‍ധന കൂലിയില്‍ ഉണ്ടായിട്ടും ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കുന്ന മുപ്പത് ശതമാനത്തോളം സ്വകാര്യഫാക്ടറികള്‍ സംസ്ഥാനത്തുണ്ട്.
എന്നാല്‍ അവയുടെ മുന്നോട്ടുള്ള പ്രയാണവും പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിലാണ് സമ്മര്‍ദ്ദതന്ത്രത്തിന്റെ പേരില്‍ തങ്ങള്‍ക്ക് നേരെ സര്‍ക്കാരും വകുപ്പുമന്ത്രിയും കയ്യൂക്കിന്റെ ഭാഷ പുറത്തെടുക്കുന്നതെന്നാണ് മുതലാളിമാരുടെ പക്ഷം. അന്താരാഷ്‌ട്ര നിയമങ്ങളുടെ ബാലപാഠങ്ങള്‍ പോലും മനസിലാക്കാതെ തോട്ടണ്ടി ശേഖരണവും വിതരണവും നടത്തുമെന്നത് സ്വപ്‌നം മാത്രമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ തോട്ടണ്ടി നല്‍കി സഹായിക്കുമെന്ന് പറയുന്നത് ശുദ്ധത്തട്ടിപ്പാണ്. അതിലും ഭേദം കാപ്പെക്‌സും കശുവണ്ടി കോര്‍പ്പറേഷനും ആത്മാര്‍ത്ഥതയോടെ സ്വകാര്യഫാക്ടറികള്‍ ഏറ്റെടുത്ത് തൊഴിലാളികള്‍ക്ക് ജോലി കൊടുക്കുന്നതാണെന്നും വ്യക്തമാക്കി.
















