കൊട്ടാരക്കര: കൊട്ടാരക്കര പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയെങ്കിലും ഒരിഞ്ചു പോലും മുന്നോട്ടു പോകാന്‍ പുതിയ ഭരണസംവിധാനത്തിന് കഴിഞ്ഞിട്ടില്ല. പഞ്ചായത്താണോ, മുന്‍സിപ്പാലിറ്റിയാണോ എന്ന സംശയമാണ് ഇപ്പോഴും പൊതുജനങ്ങള്‍ക്കുള്ളത്.
മുനിസിപ്പാലിറ്റിയായി പുതിയ ഭരണസമിതി നിലവില്‍ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. മുന്‍സിപ്പാലിറ്റിക്ക് സംസ്ഥാന ഫണ്ട് കൂടാതെ കേന്ദ്രാവിഷ്‌കൃത ഫണ്ടുകളും നേരിട്ട് ലഭിക്കുമെന്നതിനാല്‍ നഗരപ്രദേശങ്ങളിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന പ്രത്യാശയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ കന്നി ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ ഭൂരിപക്ഷവും അതേപടി നിലനില്‍ക്കുകയാണ്. പലതിന്റെയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. മുനിസിപ്പാലിറ്റി കെട്ടിടനിര്‍മ്മാണത്തിന് ഒന്നാംഘട്ടമായി 40,00,000 ലക്ഷം രൂപയാണ് ആദ്യബജറ്റില്‍ നീട്ടിവച്ചത്. പരിമിതമായ സൗകര്യങ്ങളിലാണ് ഇപ്പോഴും മുന്‍സിപ്പാലിറ്റി പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും നിന്നും തിരിയാന്‍ പോലും ഇവിടെ സൗകര്യമില്ല. മഴ പെയ്താല്‍ ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വെള്ളം കയറുന്നത് പതിവാണ്. ചന്തമുക്കില്‍ ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മിക്കാന്‍ രണ്ടുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇവിടെ ഇപ്പോഴുള്ള കെട്ടിടം പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിക്കാനായിരുന്നു പദ്ധതി. മാലിന്യവും മലിനജലവും നിറഞ്ഞ് അഴുകി നാറുകയാണ് നഗരമദ്ധ്യത്തിലെ ചന്ത. ആധുനിക രീതിയിലുള്ള സ്ലാട്ടര്‍ഹൗസ് ഇല്ലാത്തതിനാല്‍ പരസ്യമായ കശാപ്പുവരെ ഇവിടെ നടന്നുവരുന്നുണ്ട്. സാംക്രമികരോഗങ്ങളുടെ ഉറവിട കേന്ദ്രമായി ഇവിടം മാറികഴിഞ്ഞു. ജില്ലയിലെ പ്രധാന നഗരമായി കൊട്ടാരക്കര മാറിയപ്പോള്‍ ഇവിടെ ഒരു പൊതുശൗചാലയം പോലുമില്ല. ആധുനിക രീതിയിലുള്ള പൊതുശൗചാലയം നിര്‍മിക്കുമെന്ന ബജറ്റ് പ്രഖ്യാപനവും പാഴ്‌വാക്കായി.
മാലിന്യപ്രശ്‌നങ്ങളാണ് കൊട്ടാരക്കര നേരിടുന്ന അടിസ്ഥാന പ്രശ്‌നം. പൊതുസ്ഥലങ്ങളും റോഡുകളുമെല്ലാം മാലിന്യനിക്ഷേപ കേന്ദ്രങ്ങളാണ്. ഇത് പൂര്‍ണ്ണമായി നീക്കം ചെയ്യാനുള്ള സംവിധാനമില്ല. മാലിന്യസംസ്‌കരണ പ്ലാന്റിനെ കുറിച്ച് മുന്‍സിപ്പല്‍ ഭരണസമിതി ചിന്തിച്ചിട്ടുപോലുമില്ല. താലൂക്കാശുപത്രയില്‍ ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ് സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയും പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് വാങ്ങുന്നതിന് 6 ലക്ഷം രുപയുമാണ് വകയിരുത്തിയിരുന്നത്. ഇത് രണ്ടും നടപ്പിലായിട്ടില്ല. പ്രൈവറ്റ് ബസ്റ്റാന്റിന്റെ നവീകരണത്തിന് 20 ലക്ഷം രൂപ നീക്കിവച്ചിരുന്നെങ്കിലും സ്റ്റാന്റ് ഇപ്പോഴും പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. ഇവിടെ ഒരു പൊതുശൗചാലയം പോലും സ്ഥാപിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ചന്തമുക്കില്‍ ട്രാഫിക് സിഗ്നല്‍സിസ്റ്റം സ്ഥാപിക്കുവാന്‍ 20 ലക്ഷം രൂപ നീക്കി വച്ചിരുന്നെങ്കിലും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല. മുനിസിപ്പാലിറ്റി ആകുമ്പോള്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാകുമെന്ന ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായി. എന്നാല്‍ തൊഴില്‍കരവും, വ്യാപാരകരവും, വീട്ടു കരവും ഉള്‍പ്പടെ തനത് ഫണ്ടില്‍ കേരളത്തില്‍ തന്നെ മുന്നിലാണ് കൊട്ടാരക്കര. പഞ്ചായത്ത് ആയിരുന്നപ്പോള്‍ തന്നെ അഴിമതിയും സ്വജനപക്ഷപാതവും മൂലം വികസനങ്ങള്‍ ഒന്നൊന്നായി തടയപ്പെട്ടിരുന്നു. എംസി റോഡും ദേശീയപാതയും സംഗമിക്കുന്ന കൊട്ടാരക്കര കേരളത്തിലെ തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ഈ നഗരത്തെ ശ്രദ്ധേയമാക്കന്നുണ്ട്. എന്നാല്‍ കൊട്ടാരക്കരയുടെ മുഖമാകട്ടെ മാറ്റമില്ലാതെ തുടരുകയാണ്.
















