കൊച്ചി: പതിനാറ് കോടി രൂപ ആവശ്യപ്പെട്ട് ബിസിനസ് പാര്‍ട്ട്ണറുടെ മകനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് അല്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സ്ഥാപന ഉടമ ഡോ.കെ.ടി. മുഹമ്മദ് റബീയുള്ള തട്ടിയെടുത്തു. കേസില്‍ ഇയാളെ രക്ഷിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടു.
മാര്‍ച്ചിലാണ് സംഭവം. റബീയുള്ളയുടെ ബിസിനസ് പാര്‍ട്ട്ണറും ഗള്‍ഫിലെ വ്യവസായിയുമായ മലപ്പുറം ഫായിദ ഹൗസില്‍ മുഹമ്മദിന്റെ മകന് ഫിറാസത്തിനെയാണ് ക്വട്ടേഷന്‍ സംഘം റാഞ്ചിയത്. കാക്കനാട് രാജഗിരി കോളേജിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ് ഫിറാസത്ത്.
ചിറ്റേത്തുകരയിലെ കോളേജ് ഹോസ്റ്റലില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം രാസപദാര്‍ത്ഥം മണപ്പിച്ച് ബോധംകെടുത്തിയാണ് ക്വട്ടേഷന്‍ സംഘം കൊണ്ടുപോയത്. 16 കോടി രൂപ ഫിറാസത്തിനെ വിട്ടുനല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. മൂന്ന് കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. സഹപാഠികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് നടത്തിയ അന്വേഷണത്തില്‍ പൊള്ളാച്ചിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തി.
ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ റബീയുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്കിയെന്നു വ്യക്തമായി. ഇന്‍ഫോപാര്‍ക്ക് പോലീസ് ഡോക്ടറെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഗള്‍ഫിലുള്ള ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
അന്വേഷണം മുന്നോട്ടുപോയതോടെ ഡോക്ടറെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് രംഗത്ത് വന്നു. കേസ് അന്വേഷണം ഇന്‍ഫോപാര്‍ക്ക് എസ്ഐയില് നിന്ന് മാറ്റി, തൃപ്പൂണിത്തുറ സിഐയെ ഏല്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ വലംകൈയ്യായി അറിയപ്പെടുന്ന ഈ നേതാവ് കേസ് ഒതുക്കാന്‍ വന്‍ തുക ഡോക്ടറില്‍ നിന്നു വാങ്ങിയതായി ആരോപണം ഉയര്‍ന്നു.
ഭരണം മാറിയപ്പോള്‍, കളമശേരിയിലെ സിപിഎം നേതാവ് ഡോക്ടര്‍ക്കുവേണ്ടി രംഗത്ത് വന്നു. ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം ഡോക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടി. ആദ്യം മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത പോലീസ് പിന്നീട് കോടതിയില്‍ നിലപാട് മാറ്റി. പ്രശ്നത്തില്‍ ഇടപെട്ടതില്‍ ഈ നേതാവിന് ഒരു കോടി രൂപ ലഭിച്ചെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: