ചെന്നൈ: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണെന്നും ഇപ്പോഴും ഇവര്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് കോടതിയെ അറിയിക്കും.
ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച രാത്രി അപ്പോളോ ആശുപത്രിയില്‍ ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ജയയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടാന്‍ തീരുമാനമായത്. യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണനും പങ്കെടുത്തു.
അപ്പോളോ ആശുപത്രി അധികൃതര്‍ കഴിഞ്ഞ രണ്ട് ദിവസമായി പുറത്തു വിടുന്ന റിപ്പോര്‍ട്ടില്‍ ജയലളിതയുടെ രോഗവിവരങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്തിയിരുന്നില്ല. വെന്റിലേറ്ററിലാണ് ജയലളിത ഇപ്പോഴും കഴിയുന്നത്.
അതേസമയം, ജയലളിതയുടെ ശ്വാസോച്ഛ്വാസം സുഗമമാക്കാന്‍ ശ്വസനസഹായി ഘടിപ്പിച്ചിട്ടുണ്ടെന്നും അണുബാധ കുറയ്ക്കാനുള്ള ആന്റിബയോട്ടിക്കുകള്‍ തുടരുന്നതായും അപ്പോളോ ആശുപത്രി വെളിപ്പെടുത്തി. ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രിയിലെ ഡോ. റിച്ചാര്‍ഡ് ബീലിന്റെ മേല്‍നോട്ടത്തിലാണു വിദഗ്ധ ചികില്‍സ തുടരുന്നത്
പനിയും നിര്‍ജലീകരണവും ബാധിച്ച് കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പുകളിറക്കിയിരുന്നു. എന്നാല്‍ എന്ത് രോഗമാണെന്നോ ഏത് തരത്തിലുള്ള ചികിത്സയാണ് മുഖ്യമന്ത്രിക്ക് നല്‍കുന്നതെന്ന് അതില്‍ വ്യക്തമാക്കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: