കൊച്ചി: കോഴ വാങ്ങി, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇറച്ചിക്കോഴി ഇറക്കുമതിക്ക് നികുതി ഇളവ് നല്‍കിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്നഭ്യര്ഥിച്ച് മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം. മാണി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ഒരു തരത്തിലും കോടതി ഇടപെടില്ല. വിജിലന്‍സ് കണ്ണും കാതും ഹൃദയവും തുറന്നുവച്ച് അന്വേഷിക്കട്ടെ. കേസ് തള്ളിക്കൊണ്ട് ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി. മാണിക്ക് കനത്ത തിരിച്ചടിയാണ് കോടതി നടപടി.
ബാര്‍ കോഴക്കേസിലും ചങ്ങനാശേരിയിലെ ഒരു ബാറ്ററി കമ്പനിക്ക് നികുതിയിളവ് നല്‍കിയെന്ന കേസിലും മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. അതിനിടെയാണ് കോഴിക്കോഴക്കേസ് തള്ളണമെന്ന ആവശ്യം കോടതി നിരസിച്ചത്. ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. നോബിള്‍ മാത്യു നല്കിയ ഹര്‍ജിയിലാണ് വിധി. അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ, കോടതി വ്യക്തമാക്കി.
തൃശൂര്‍ തോംസണ്‍ ഗ്രൂപ്പിന്റെ പൗള്ട്രിഫാമിലെ നികുതി വെട്ടിപ്പു കണ്ടെത്തിയ വാണിജ്യ നികുതി വകുപ്പു സ്വീകരിച്ച 65 കോടി രൂപയുടെ റവന്യു റിക്കവറി നടപടികള്‍ നിയമവിരുദ്ധമായി സ്റ്റേ ചെയ്തതിലും ആയുര്‍വേദ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ നികുതി 12.5 ശതമാനത്തില്‍ നിന്ന് നാലു ശതമാനമായി കുറച്ചതിലും അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. നോബിള്‍ മാത്യു നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. റവന്യു റിക്കവറി റവന്യു മന്ത്രിയാണ് സ്റ്റേ ചെയ്തതെന്നും ആയുര്‍വേദ ഉത്പന്നങ്ങളുടെ നികുതിയിളവ് ബജറ്റ് നടപടിയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാണി ഹര്‍ജി നല്‍കിയത്.
കേസിനാസ്പദമായ വസ്തുതകള്‍ അന്തിമ റിപ്പോര്ട്ടിലില്ലെങ്കില് ഹര്ജിക്കാരന് കോടതിയെ സമീപിക്കാം. എന്നാല്‍, അന്വേഷണഘട്ടത്തില്‍ പ്രഥമദൃഷ്ട്യാ വസ്തുതകളുണ്ടാവണമെന്നില്ല. ഹര്‍ജിക്കാരന്റെ വാദങ്ങള്‍ കണക്കിലെടുത്ത് ഈ ഘട്ടത്തില്‍ അന്വേഷണം തടയാന്‍ കാരണം കാണുന്നില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. മാണിക്കു പുറമേ വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൗള്‍ട്രിഫാം ഉടകള്‍ നല്കിയ ഹര്‍ജിയും തള്ളിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: