ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക്ക് ആക്രമണം തുടരുന്നതിനിടെ പഞ്ചാബിലെ ദേര ബാബ നാനക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക്കിസ്ഥാന്റെ ബോട്ട് കണ്ടെത്തി. പഞ്ചാബിലെ ടോട്ടാ ഗുരു പോസ്റ്റിന് കീഴിലുള്ള രവി നദിയില്‍ വച്ചാണ് ബിഎസ്എഫ് സേന പാക്ക് ബോട്ട് കണ്ടെത്തിയത്. ഭീകരര്‍ ഭാരതത്തിലേക്ക് നുഴഞ്ഞു കയറാന്‍ ഉപയോഗിച്ച ബോട്ടാണ് ഇതെന്നാണ് സൈന്യത്തിന്റെ പ്രാഥമിക നിഗമനം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഭാരതത്തെ ലക്ഷ്യമിട്ട് രണ്ട് പാക്ക് ബോട്ടുകള്‍ നീങ്ങി കൊണ്ടിരിക്കുന്നതായി കഴിഞ്ഞദിവസം രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് പുറപ്പെട്ട ബോട്ടുകള്‍ ഗുജറാത്തിലോ മഹാരാഷ്ട്ര തീരത്തോ അടുത്തേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്.
ഭാരത സൈന്യം നിയന്ത്രണരേഖയ്ക്കപ്പുറം പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിനു പിന്നാലെ തീരദേശ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാന്റെ ആക്രമണ സാധ്യതയെ തുടര്‍ന്ന് പടിഞ്ഞാറന്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സുരക്ഷാ പരിശോധനയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ ഗുജറാത്ത് തീരത്ത് എത്തിയ ബോട്ട് ഞയറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലുണ്ടായിരുന്ന ഒന്‍പത് പേരെ ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ പാക്ക് മത്സ്യത്തൊഴിലാളികളെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബോട്ടും സംഘത്തെയും പോര്‍ബന്തറിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: