രാജനഗരിയായ തൃപ്പൂണിത്തുറ സംസ്‌കൃത മഹാവിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്ന ഡോ. ജി. ഗംഗാധരന്‍നായരുടെനാളെ നടക്കാന്‍പോകുന്ന സപ്തതിയാഘോഷം ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരിക-സാമൂഹ്യവ്യവസ്ഥ വിലയിരുത്താന്‍ പറ്റിയ സമയമാണ്. തികച്ചും സംസ്‌കൃതശാസ്ത്രഗ്രന്ഥങ്ങള്‍ അടിവേരോടെ പഠിച്ചിരുന്ന മഹാപണ്ഡിതന്മാരുടെ വിഹാരരംഗമായിരുന്നു തൃപ്പൂണിത്തുറ കോളജും തിരുവനന്തപുരം സംസ്‌കൃതകോളജും. രാജാധികാരത്തിന്റെ തണലില്‍ സംസ്‌കൃത പണ്ഡിതന്മാരും, സംസ്‌കൃത വിദ്യഭ്യാസവും സൈ്വരവിഹാരം ചെയ്ത ഒരു കാലമുണ്ടായിരുന്നു. തൃപ്പൂണിത്തുറ കേന്ദ്രമായ പണ്ഡിത സമൂഹത്തിന്റെ ഒന്നുരണ്ടു വാക്യാര്‍ത്ഥസദസ്സുകള്‍ നേരില്‍കാണാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കൊച്ചി രാജ്യത്തെ തിരുവിതാംകൂറിനോട് ചേര്‍ക്കാന്‍ മുന്‍കൈയെടുത്ത പരിഷിത്ത് തമ്പുരാന്‍ മഹാപണ്ഡിതനുമായിരുന്നു. അതുകൊണ്ട് തൃപ്പൂണിത്തുറ സംസ്‌കൃത കോളജ് ആ പാരമ്പര്യം തുടരുന്നു.
തിരുവനന്തപുരത്തെ സംസ്‌കൃതകോളേജ്, സംസ്‌കൃത വിരോധികള്‍ കുടിയേറാന്‍ തുടങ്ങുന്നതിനു മുമ്പ് ഞാന്‍ അവിടെ വിദ്യാര്‍ത്ഥിയാണ്. ഗുരു സ്വാമിശാസ്ത്രിയും എം.എച്ച്. ശാസ്ത്രിയും എ.പി. ശാസ്ത്രിയും അങ്ങനെ അനവധി മഹാശാസ്ത്രിമാര്‍ പിന്തുടര്‍ന്നുപോന്ന പണ്ഡിതപാരമ്പര്യത്തെ ഒരുപരിധിവരെ നിലനിര്‍ത്താനും കഴിഞ്ഞിട്ടുണ്ട്. അവിടെ വലിയ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയും രൂപംകൊണ്ടിരുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ അത് ഇന്നു നിശ്ശബ്ദമാണെന്നു തോന്നുന്നു.
തിരുവനന്തപുരം സംസ്‌കൃത കോളജില്‍നിന്ന് ഞാന്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കി പുറത്തുവന്നശേഷമാണ് ഗംഗാധരന്‍നായര്‍ അവിടെ വിദ്യാര്‍ത്ഥിയായി വന്നത്. ഞാന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സംസ്‌കൃതാധ്യാപകനായി ആദ്യമായി ജോലിയില്‍ പ്രവേശിച്ച വാഴൂര്‍ ശ്രീവിദ്യാധിരാജ ഹൈസ്‌കൂളിന്റെയും വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിന്റെയും പരിസരത്തിലുള്ള തെയ്‌ക്കാത്ത് കുടുംബാംഗമാണ് ഗംഗാധരന്‍നായര്‍ എന്ന് പിന്നീടാണ് അറിഞ്ഞത്. വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമിയെന്ന മഹാപണ്ഡിതന്റെ സാന്നിദ്ധ്യം ലഭിച്ചിട്ടുള്ളവരാണ് ഞങ്ങള്‍ രണ്ടുപേരും.
സംസ്‌കൃത ഭാഷയില്‍ക്കൂടിമാത്രം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാല്‍ പോരായെന്നും, മാതൃഭാഷ പഠിച്ചില്ലെങ്കിലും ഇംഗ്ലീഷ് വിദ്യാഭ്യാസമില്ലെങ്കില്‍ അത് വിദ്യാഭ്യാസമാകില്ലെന്നും, ജോലി കിട്ടുകയില്ലെന്നും സംസ്‌കൃതവും ആയുര്‍വേദവും ജ്യോതിഷവുമെല്ലാം, ഇംഗ്ലീഷിനോടു ചേര്‍ത്തു പഠിച്ചില്ലെങ്കില്‍ യാതൊരുവിധ അംഗീകാരവും കിട്ടില്ലെന്നും വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി സമരം ചെയ്യിച്ച ഒരുകൂട്ടര്‍ അന്നുണ്ടായിരുന്നു. അതുകൊണ്ട് സംസ്‌കൃത സ്‌കൂളുകളും കോളജുകളും ഇംഗ്ലീഷ്ഭാഷാ പ്രധാനമാക്കാന്‍ മുറവിളി കൂട്ടിയുള്ള സമരം അക്കാലത്തു ശക്തമായിരുന്നു. അങ്ങനെ സംസ്‌കൃതത്തെ പാശ്ചാത്യവല്‍ക്കരിച്ചു തുടങ്ങിയ കാലത്തിനു മുമ്പ് തന്നെ ഗംഗാധരന്‍നായര്‍ സംസ്‌കൃത കോളേജിലെത്തിയിരുന്നു. ഞാന്‍ രാഷ്‌ട്രീയ സ്വയംസേവക സംഘമെന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ടതുകൊണ്ട്, നമ്മുടെ സംസ്‌കൃതിയും പാരമ്പര്യവും നഷ്ടപ്പെടാതിരിക്കാനും ജനങ്ങളെ സംസ്‌കൃതാഭിമാനികളാക്കാനുമുള്ള ശ്രമത്തില്‍ മുഴുകി. ഗംഗാധരന്‍നായര്‍ വ്യാകരണശാസ്ത്രത്തില്‍ അടിസ്ഥാന വിദ്യാഭ്യാസം നേടുകയും പാശ്ചാത്യ പ്രവണതകള്‍ മനസ്സിലാക്കുകയും ചെയ്ത്ആധുനികലോകത്തിനുപകരിക്കും വിധം വ്യാകരണശാസ്ത്രത്തില്‍ ഉന്നതബിരുദങ്ങള്‍ നേടിയെടുത്തു.
തൃപ്പൂണിത്തുറ കോളേജിലും ശ്രീശങ്കര യൂണിവേഴ്‌സിറ്റിയിലും വളരെക്കാലം ഉന്നതസ്ഥാനം വഹിച്ചതോടൊപ്പം തന്റെ അറിവിന് വിവിധമേഖലകളില്‍ അംഗീകാരം നേടിയെടുത്തു. തൃപ്പൂണിത്തുറയിലും തിരുവനന്തപരത്തുമുണ്ടായിരുന്ന മഹാപണ്ഡിതന്മാരുടെ നിരയിലേക്ക് ഗംഗാധരന്‍നായര്‍ ഉയര്‍ന്നുവെന്നു മാത്രമല്ല, ആധുനിക സാങ്കേതികവിദ്യവഴി ലോകമെങ്ങുമുള്ള സംസ്‌കൃതപ്രേമികളെ ബോധവല്‍ക്കരിക്കാനും അദ്ദേഹത്തിന് കഴിയുന്നു. ഇന്ന് അഖില ഭാരതീയമായി വിദ്യാഭ്യാസമേഖലയില്‍ സമുന്നതസ്ഥാനമാണുള്ളത്.
താന്‍ പഠിച്ച സംസ്‌കൃത വിദ്യ എങ്ങിനെയെല്ലാം സാധാരണക്കാരിലെത്തിക്കാമെന്ന അന്വേഷണത്തിന്റെ ഫലമാണ് ഇന്ന് അഖില ഭാരതീയമായി വ്യാപിച്ചുകഴിഞ്ഞിട്ടുള്ള സംസ്‌കൃത ഭാരതി എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിക്കാനും, ഇന്നും അതിനെ നിയന്ത്രിക്കാനും അദ്ദേഹത്തിന് കഴിയുന്നു.
കൊല്ലം ശ്രീനാരായണ കോളേജിലെ ഡോ. എന്‍.ഐ. നാരായണന്‍ തയ്യാറാക്കിയ സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതിക്ക് പാഠ്യപദ്ധതി തയ്യാറാക്കിയത് ഗംഗാധരന്‍ നായരാണ്. ഇന്ന് ആയിരക്കണക്കിന് പരീക്ഷാര്‍ത്ഥികള്‍ വര്‍ഷംതോറും ഈ സാംസ്‌കാരിക വിദ്യാഭ്യാസപദ്ധതിയുടെ പരീക്ഷയെഴുതി അംഗീകാരം നേടുന്നു. വിശ്വമാനവികതയുടെ അകംപൊരുളായ സനാതനധര്‍മ്മം വിദ്യാഭ്യാസവിഷയം എന്നുമാത്രമല്ല മാതൃഭാഷയില്‍ തന്നെ വ്യക്തമായി നടക്കുന്ന ഈ പരീക്ഷാസമ്പ്രദായത്തെ വിജയിപ്പിച്ചുനിര്‍ത്തുന്നത് ഗംഗാധരന്‍ നായരാണ്. സംസ്‌കൃതപണ്ഡിതനായ ഗംഗാധരന്‍നായര്‍ മാതൃഭാഷാ പ്രചാരത്തിന്റെ ഉത്തമമാതൃകയായി അമൃതഭാരതി വിദ്യാപീഠത്തിന്റെ അധ്യക്ഷപദം അലങ്കരിക്കുന്നു. ഏറ്റവും ഒടുവില്‍ ഇരിങ്ങാലക്കുടയ്‌ക്കടുത്തുള്ള, ഒരു ക്ഷേത്രസങ്കേതത്തിനടുത്ത് മാതൃകാ സംസ്‌കൃതഗ്രാമത്തിനു രൂപംകൊടുക്കാനുള്ള പരിശ്രമത്തിലാണ്. പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ശാരദാ സംസ്‌കൃത വിദ്യാലയം തുടങ്ങിക്കഴിഞ്ഞു.
















