അവതാരങ്ങള്‍ക്ക് ശേഷം കാലം മാറി. മനുഷ്യസമുദായങ്ങള്‍ വിവിധ അറകളായി. അറകള്‍ വെള്ളം കടക്കാത്തതായി. വായുപോലും സ്തംഭിച്ചു. ചലനം നഷ്ടപ്പെട്ട സാംസ്‌കാരികാന്തരീക്ഷം അശുദ്ധമായി. അശുദ്ധി വിഷമായി പരിണമിച്ചു. വിഷം സമുദായ സ്പര്‍ദ്ധ സൃഷ്ടിച്ചു. വിദ്വേഷം അകലം സൃഷ്ടിച്ചു. അടുപ്പമില്ലായ്‌മ ഉച്ചനീചത്വത്തിനു വഴിമാറി. ചൂഷണവും ദ്രോഹവും പതിവായി.
രാജാവ് അജ്ഞനായി. ജനങ്ങള്‍ അടിമകളായി. ഏതാനും ചിലര്‍ സുഖലോലുപതിയില്‍ ആറാടി. സാമാന്യ ജനങ്ങള്‍ അധഃപതനത്തില്‍ മുങ്ങിപ്പോയി. ധര്‍മ്മബോധം നഷ്ടപ്പെടാത്ത ജനങ്ങള്‍ അവതാരങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ അതാ പുതിയൊരു വര്‍ഗം പ്രത്യക്ഷമായി. സമൂഹത്തെ നവീകരിക്കാന്‍, നയിക്കാന്‍ സന്ന്യാസിമാര്‍ എന്നൊരു കൂട്ടര്‍ ഉണ്ടായി. വഴികാട്ടികള്‍ എന്നും നിസ്വാര്‍ത്ഥരായിരുന്നുവല്ലോ. അതുകൊണ്ട് പുതിയ കൂട്ടര്‍ക്ക് വിശേഷണമുണ്ടായി. സര്‍വ്വസംഗപരിത്യാഗികള്‍.
അവര്‍ സമൂഹത്തിനുവേണ്ടി സ്വന്തം സുഖം ഉപേക്ഷിച്ചു, നന്മയരുളി. എല്ലാ വംശങ്ങളില്‍നിന്നും സമുദായങ്ങളില്‍നിന്നും സന്ന്യാസിമാരുണ്ടായി. അവര്‍ പൂര്‍വ്വ ജന്മങ്ങളെയും പൂര്‍വ്വസ്മൃതികളെയും ഉപേക്ഷിച്ചു. സന്ന്യാസിയാകുന്നയാള്‍ പുതിയ ജന്മമാണ്. അവര്‍ക്കു ജാതിയോ മതമോ ഇല്ല.
സന്യാസിക്കു ജാതിയോ മതമോ ഇല്ലെന്നു പറയേണ്ടിവരുന്നത്, അതുപോലും അറിയാതെ ജനങ്ങള്‍ അജ്ഞരായി എന്നതിന്റെ തെളിവാണ്. സന്ന്യാസി അങ്ങനെ പറഞ്ഞു എന്ന് വീണ്ടും ആരെങ്കിലും വിളിച്ചുപറയുന്നുവെങ്കില്‍ അവരോളം വിഢികള്‍ വേറെയില്ല.
സന്ന്യാസിമാര്‍ ജനങ്ങളെ പ്രബുദ്ധരാക്കി. നിഷേധിക്കപ്പെട്ട അറിവ് പകര്‍ന്നു നല്‍കി. അറിവാണ് ബലം എന്നു പഠിപ്പിച്ചു. മനസിനെ കളങ്കരഹിതമാക്കാന്‍ ശീലിപ്പിച്ചു. അന്യരെ സ്‌നേഹിക്കാന്‍ ആശീര്‍വദിച്ചു. സേവനം വ്രതമാക്കാന്‍ നിര്‍ദ്ദേശിച്ചു. വിട്ടുപോയവരെ വീണ്ടെടുത്തു. ആട്ടിയകറ്റിയവരെ ചേര്‍ത്തുപിടിച്ചു.
സ്‌നേഹത്തിന്റെ പൊന്‍ചരടില്‍ കോര്‍ത്തു. ഐക്യത്തിന് ആത്മീയതയുടെ പാഠം പറഞ്ഞുകൊടുത്തു. ആക്രമണങ്ങളില്‍ തളര്‍ന്നുപോയ ആര്‍ഷഭൂവിലെ ജനതയെ ആത്മവിശ്വാസമുള്ളവരാക്കി. പരാജയങ്ങളില്‍ പിടിച്ചുനിന്നു. വീഴ്ചകളില്‍നിന്ന് എഴുന്നേറ്റ ഭാരതസമുദായം വീണ്ടും മുന്നോട്ടു കുതിച്ചു. സന്ന്യാസിമാര്‍ വഴിവെളിച്ചങ്ങളായി. അന്ധതമാറിയ സമുദായങ്ങള്‍ നേര്‍വഴി കണ്ടു. ഭാരതം ജീവിച്ചു.
പക്ഷെ സമൂഹത്തില്‍ കലര്‍പ്പു പടര്‍ന്നു. അത് പ്രകൃതിയുടെ നിയമം. പ്രകൃതിയെ അറിയുന്നവര്‍ക്ക് അതില്‍ ഖേദമില്ല. കലര്‍പ്പുവരും. അരുചി ഉണ്ടാകും. അജീര്‍ണ്ണം ബാധിക്കും. വിലപിച്ചിട്ടു കാര്യമില്ല. പക്ഷെ രക്ഷപ്പെടുമോ? ഋഷിമാര്‍ പ്രത്യക്ഷപ്പെടുമോ? അവതാരങ്ങള്‍ ഇറങ്ങിവരുമോ? സന്ന്യാസിമാര്‍ കുലമറ്റുപോകുമോ? രാജ്യസ്‌നേഹികള്‍ ഉല്‍ക്കണ്ഠപ്പെട്ടു. ധര്‍മ്മബോധം നഷ്ടപ്പെടാത്ത ജനങ്ങള്‍ പ്രാര്‍ത്ഥനാ നിരതരായി. അല്ലാത്തവര്‍ അടിമകളായി. സ്വാര്‍ത്ഥര്‍ അടിമത്തം ആഘോഷിച്ചു. രാഷ്‌ട്ര പുരുഷന്‍ ഉണര്‍ന്നിരുന്നു. മതങ്ങള്‍ തമ്മില്‍ത്തല്ലി. മതവ്യാപാരികള്‍ വലവിരിച്ചു. ചിലപ്പോള്‍ ചാകര. മറ്റു ചിലപ്പോള്‍ വെറും പൊടി. വന്‍സ്രാവുകളെ വീഴ്‌ത്താന്‍ ഡോളര്‍ കിലുക്കി. മിക്കവരും കൊത്തിയില്ല.
ആത്മീയത നഷ്ടപ്പെട്ട സമുദായങ്ങള്‍ ഭിന്നിതങ്ങളായി. ഐക്യത്തിന്റെ അന്തര്‍ധാരകള്‍ ഒഴുക്കറ്റു. ആത്മീയതയുടെ മുറിഞ്ഞ ജലസ്രോതസ്സുകള്‍ മലീമസമായി, രൂപാന്തരം പ്രാപിച്ച് അയിത്തവും ആട്ടിയകറ്റലുമായി. രക്ഷിക്കാനാരുണ്ട്? പട നയിക്കാന്‍ നായകര്‍ വരുമോ? ഋഷി, അവതാരം, സന്ന്യാസി – പല പേരുകാരും കാലം വിളിച്ചതനുസരിച്ചു വന്നു. ഒരേ സത്യം, ഒരേ ദൗത്യം. നാമവും രൂപവും മാറിയെന്നു മാത്രം. അതുകൊണ്ട് പുതിയ പേരും പിറവിയും പ്രതീക്ഷിച്ചു. പ്രതീക്ഷ വിഫലമായില്ല. ആകാംക്ഷ അസ്ഥാനത്തായില്ല. പുതിയ പേരില്‍ പഴയ ഋഷി വന്നു; പേര് നവോത്ഥാന നായകര്‍. അവരില്‍ കവികളുണ്ട്, സന്ന്യാസിമാരുണ്ട്, സമുദായ ഉദ്ധാരകരുണ്ട്, രാജാക്കന്മാരുണ്ട്; അങ്ങനെ പലരുമുണ്ട്. എല്ലാവരുടെയും ലക്ഷ്യം ഒന്നുമാത്രം. സമത്വം സ്ഥാപിക്കല്‍. ഐക്യം ഊട്ടിയുറപ്പിക്കല്‍. സ്വാതന്ത്ര്യം പിടിച്ചുവാങ്ങല്‍.
ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും കൈമുതലായുള്ളവര്‍. ആര്‍ഷപരമ്പരയുടെ പുതിയ പ്രതിനിധികള്‍ അവരുടെ പ്രയത്‌നത്തിനും ഫലം കണ്ടു. തടയപ്പെട്ട വേദം പങ്കുവയ്‌ക്കപ്പെട്ടു. നിഷേധിക്കപ്പെട്ട പാത തുറന്നു കിട്ടി. അടച്ചുവച്ച അക്ഷരം പെരുവഴിയില്‍ തൂവി. ആര്‍ക്കും പെറുക്കാം, ആര്‍ക്കും കൊടുക്കാം, ആര്‍ക്കും കയ്യേല്‍ക്കാം. അക്ഷരസ്വാതന്ത്ര്യം പഥപതനസ്വാതന്ത്ര്യം, സംവദന സ്വാതന്ത്ര്യം, സമ്മേളന സ്വാതന്ത്ര്യം!
അയിത്തത്തിന്റെ വേരുകള്‍ പറച്ചെറിയപ്പെട്ടു. അസൂയയുടെ പാഴ്‌ച്ചെടികള്‍ കത്തിച്ചുകളഞ്ഞു. സമാജത്തില്‍ സ്വാതന്ത്ര്യത്തിന്റെ രഥോത്സവം. നവോത്ഥാന നായകരുടെ പദയാത്ര. വിദേശങ്ങളില്‍ നിന്നുപോലും അണിയിട്ട് ആളെത്തി. അങ്ങനെ നവീന ഋഷിയെ നാം നവോത്ഥാന നായകരെന്ന നിലയില്‍ പൂജിച്ചു, അര്‍ത്ഥിച്ചു. അവര്‍ക്കു മുന്നില്‍ സ്വയം സമര്‍പ്പിച്ചു.
കാലം വര്‍ത്തമാനത്തിലെത്തി. ത്യാഗഭൂമിയില്‍ ഭോഗം പടമെടുത്തു നിന്നാടുന്നു. സ്വാര്‍ത്ഥത ആദര്‍ശമായി. ധര്‍മ്മം ഒളിച്ചോടി. സത്യം വാര്‍ത്തയാവുന്ന അത്ഭുത കാഴ്ച! ആരെങ്കിലും സത്യം പറഞ്ഞാല്‍ അത് ലോകാത്ഭുതം! ആരെങ്കിലും ധര്‍മ്മം അനുഷ്ഠിച്ചാല്‍ അവിടം ദിവ്യലോകം! എന്തെങ്കിലും ഒരാള്‍ ഉപേക്ഷിച്ചാല്‍ അത് മഹാത്യാഗം! ആരെങ്കിലും സേവനം ചെയ്താല്‍ അത് അമാനുഷകര്‍മ്മം.
തിന്നുക, കുടിക്കുക, ഉറങ്ങുക, കൊള്ളയടിക്കുക, കൊല്ലുക, മരിക്കുക. സാധാരണ മനുഷ്യരൂപത്തിലുള്ളവര്‍ ഇത്രയൊക്കെ ചെയ്താല്‍ മതിയാകും. മാനുഷഭാവം അനാവശ്യം. സത്യം വീര്‍പ്പുമുട്ടി. ധര്‍മ്മം അപ്രത്യക്ഷമായി. മനുഷ്യത്വം തീണ്ടാപ്പാട് അകലെയായി. മനുഷ്യനും മൃഗങ്ങളും ഒന്നുപോലെ. മനുഷ്യത്വത്തെ വീണ്ടെടുക്കണം. നന്മയും സ്‌നേഹവും ആദര്‍ശമാകണം. കാരുണ്യം ഉറവ പൊട്ടണം. സേവനം നിത്യതപസ്സാകണം. സഹാനുഭൂതി സ്വഭാവമാകണം. ഹൃദയം വ്യഥിതമാകണം. ബുദ്ധി പ്രേരകമാകണം. ആര് പഠിപ്പിക്കും? ഋഷി വരുമോ വീണ്ടും?
ഋഷി വന്നു. ഇതാ നമ്മുടെ മുന്നില്‍. പുതിയ പേരുണ്ട്; ആള്‍ ദൈവം! ഏതു പേരും ആദ്യം തിരസ്‌ക്കരിക്കപ്പെട്ടതാണ്. ഋഷിമാരെ ആക്രമിച്ചു. അവതാരങ്ങളെ ആക്ഷേപിച്ചു.
സന്ന്യാസിമാരെ പരിഹസിച്ചു. നവോത്ഥാനനായകരെ തമസ്‌ക്കരിച്ചു. ഇതാ ഇപ്പോള്‍ ആള്‍ ദൈവം! അജ്ഞാത ദൈവത്തെ തേടുന്നവര്‍ക്ക് സരൂപ ഈശ്വരനെ ഉള്‍ക്കൊള്ളാനാവില്ല. അതിനുള്ള മനോവികാസവും ബുദ്ധി വൈഭവവും സമ്പാദിക്കാന്‍ അത്തരം കുലങ്ങള്‍ക്ക് പല ജന്മങ്ങള്‍ കഴിയേണ്ടിവരും. പല തലമുറ കാക്കേണ്ടിവരും.
















