ഓണത്തിന് മലയാളികള്‍ക്ക് വാമന ജയന്തിയുടെപേരില്‍ ശുഭാംശസകള്‍ നേര്‍ന്നതിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളീയരെ അപമാനിച്ചതായി ആക്ഷേപമുയര്‍ന്നു. ഓണം മഹാബലിയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ പൊതുവെ ആഘോഷിക്കപ്പെടുന്നു എന്നതു നേരാണ്. പക്ഷേ ഓണം (ശ്രാവണം) നാള്‍ വാമനാവതാരദിനമായതിനാല്‍ വാമനജയന്തിയായി തന്നെയാണ് ആഘോഷിക്കേണ്ടത്. അതുതന്നെയാണ് യഥാര്‍ത്ഥത്തിലുള്ള ആ ദിനത്തിന്റെ പ്രാധാന്യവും.
തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലും മറ്റും ഉത്സവമായി ആ ദിനം കൊണ്ടാടുന്നതിന്റെ കാരണവും അതുതന്നെയാണല്ലോ. ആ നിലയ്‌ക്ക് അമിത് ഷായ്‌ക്ക് തെറ്റുപറ്റിയെന്നു പറയാനാവില്ല. എന്നാല്‍ വാമനാവതാര കഥയുടെ ശരിയായ മാനവും മൂല്യവും മനസ്സിലാക്കാതെ ദേവകളുടെ പക്ഷപാതിയായ വിഷ്ണു വാമനന്റെ രൂപമെടുത്ത് ഉത്തമനായ മഹാബലിചക്രവര്‍ത്തിയെ ചതിച്ച് പാതാളത്തിലേക്കു ചവിട്ടിതാഴ്‌ത്തുകയാണ് ഉണ്ടായതെന്നും മറ്റുമുള്ള അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്ന കഥയായി ഇവിടെ വ്യാഖ്യാനിക്കപ്പെട്ടു. കഥയുടെ യഥാര്‍ത്ഥരൂപവും ആന്തരാര്‍ത്ഥവും ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെപോയതാണ് നമുക്കു പറ്റിയ കുഴപ്പം.
ശ്രീമദ് ഭാഗവതത്തിലെ അഷ്ടമസ്‌കന്ദത്തില്‍ 18 മുതല്‍ 23 വരെയുള്ള 6 അദ്ധ്യായങ്ങളിലായാണ് വാമനാവതാരകഥ വര്‍ണിച്ചിട്ടുള്ളത്. ഇതേപോലെ സ്‌കന്ദപുരാണം, വായുപുരാണം, നാരദപുരാണം, കൂര്‍മ്മപുരാണം ഇവയിലെല്ലാം ഈ കഥ പരാമൃഷ്ടമായിട്ടുണ്ട്. തന്നെയല്ല വാമനന്റെ പേരില്‍ത്തന്നെ മറ്റൊരു മഹാപുരാണവും (വാമനപുരാണം) ഉണ്ട്. മൂന്നടിയില്‍ ലോകം മുഴുവന്‍ അളന്നെടുക്കുന്നതിന് ത്രിവിക്രമസ്വരൂപിയായി വളര്‍ന്ന ഭഗവാന്റെ കഥ ഋഗേ്വദത്തിലും സുചിതമായിട്ടുണ്ട്.
ശ്രീമദ് ഭാഗവതത്തിലാകട്ടെ പൂര്‍ണാവതാരമെന്ന നിലയില്‍ വര്‍ണിക്കപ്പെടുന്ന ശ്രീകൃഷ്ണന്റെ അവതാരകഥപോലെതന്നെയാണ് വാമനാവതാരവും വര്‍ണിക്കപ്പെട്ടിട്ടുള്ളത്. അവിടേയും ചതുര്‍ബാഹുരൂപത്തിലാണ് ഭഗവാന്റെ ആവിര്‍ഭാവം. തന്നെയല്ല, താന്‍ ആദ്യം പൃശ്‌നിഗര്‍ഭനായും വാമനനായും അവതരിച്ചിരുന്നു എന്ന് ഭഗവാന്‍ ദേവകി-വാസുദേവന്മാരോട് പറയുകയും ചെയ്യുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈ കഥയ്‌ക്ക് വളരെയധികം മഹത്വവും പ്രാധാന്യവും നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ കഥ വളരെ അനുചിതമായ രീതിയിലാണ് ഇവിടെ പ്രചരിക്കപ്പെട്ടിട്ടുള്ളത്.
കേരളത്തില്‍ ഇത് അധര്‍മത്തിന്റെയും അനീതിയുടെയും കഥയായാണ് മനസ്സിലാക്കപ്പെടുന്നത്. എന്തുകൊണ്ട് പുരാണങ്ങളില്‍ അനീതിയുടേതായി ധരിക്കപ്പെടുന്ന ഇങ്ങനെ ഒരു കഥ വര്‍ണിക്കപ്പെട്ടിരിക്കുന്നു എന്നതിന് സമാധാനമായി സാധാരണയായി പറഞ്ഞുവരുന്നത് മഹാബലിക്ക് താന്‍ ലോകേശ്വരനാണെന്ന അഹങ്കാരമുണ്ടായിരുന്നു. അത് തീര്‍ക്കുന്നതിനാണ് ഭഗവാന്റെ വാമനാവതാരം, ആ ദൃഷ്ടിയില്‍ ഇതില്‍ അനീതിയില്ല, എന്നാണ്.
പുരാണങ്ങള്‍ ഇത്ര പ്രാധാന്യം നല്‍കിപറഞ്ഞിട്ടുള്ള കഥയ്‌ക്ക് മറ്റൊരു തരത്തിലുള്ള വ്യാഖ്യാനമാണ് ഇവിടെ സംഗതമായിട്ടുള്ളത്. വാസ്തവത്തില്‍ ലോകവ്യവസ്ഥയെപ്പറ്റിയുള്ള പുരാണസങ്കല്‍പം ശരിക്കും മനസ്സിലാക്കുമ്പോഴേ ഈ കഥയുടെ ധാര്‍മ്മികമൂല്യം ധരിക്കാനാവുകയുള്ളൂ. പുരാണസങ്കല്‍പമനുസരിച്ച് ത്രിമൂര്‍ത്തികളായ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനുമാണ് ലോകത്തിന്റെ സൃഷ്ടി -സ്ഥിതി-സംഹാരങ്ങള്‍ക്ക് യഥാക്രമം ചുമതലപ്പെട്ടിട്ടുള്ളത്. ഇതില്‍ സ്ഥിതി അതായത് വ്യവസ്ഥ-ഭരണം-വിഷ്ണുവിന്റെ ജോലിയാണ്.
വിഷ്ണു അതു നിര്‍വഹിക്കുന്നത് ധര്‍മ്മം എന്ന ഭരണഘടനയനുസരിച്ചാണ്. ആ ഭരണഘടനയനുസരിച്ച് നൂറു ദിവ്യവര്‍ഷമാണ് ഇന്ദ്രനു വിധിച്ചിരിക്കുന്നത്. (ബ്രഹ്മാവിനും നൂറു ബ്രഹ്മവര്‍ഷമാണ്. മനുഷ്യനും നൂറു മനുഷ്യവര്‍ഷമാണ് (ശതായൂര്‍വൈ പുരുഷഃ ഋഗേ്വദം) എല്ലാ ജീവജാലങ്ങള്‍ക്കും നൂറുവര്‍ഷം വീതമാണ്. എന്നാല്‍ ഈ വര്‍ഷങ്ങളുടെ ദൈര്‍ഘ്യം ആപേക്ഷികമാണ്. ജീവ ചൈതന്യത്തിന്റെ കൂടുതല്‍ കുറവനുസരിച്ച് വര്‍ഷങ്ങളുടെ ദൈര്‍ഘ്യവും ആപേക്ഷികമായി വിത്യാസപ്പെട്ടിരിക്കും.
ഇന്ദ്രനും ഭരണം നൂറുവര്‍ഷക്കാലമാണെന്നു പറഞ്ഞുവല്ലോ. ഭഗവാന്‍ വിഷ്ണു തനിക്കുവേണ്ടി ഭരണം നിര്‍വഹിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത് ഇന്ദ്രനെയാണ്. ആ ഇന്ദ്രന്റെ കീഴിലാണ് സൂര്യചന്ദ്രന്മാരും വരുണനും വായുവുമെല്ലാം. ആ നിലയ്‌ക്ക് ആ ഇന്ദ്രനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ആര്‍ക്കുമധികാരമില്ല. അങ്ങനെ ചെയ്താല്‍ വിശ്വത്തിന്റെ ഭരണഘടന ലംഘിക്കപ്പെടും. അത് ലോകവ്യവസ്ഥയെ തന്നെ തകിടം മറിക്കുകയാകും. തന്നിമിത്തമാണ് പലപ്പോഴും ഇന്ദ്രന്റെ രക്ഷയ്‌ക്ക് മഹാവിഷ്ണു അവതാരമെടുത്തോ മറ്റുതരത്തിലോ ഓടി എത്തുന്നതായി വര്‍ണിച്ചിരിക്കുന്നത്.
ഇന്ദ്രന്‍ പലപ്പോഴും തെറ്റു ചെയ്യുന്നവനോ അധാര്‍മ്മികനോ ഒക്കെ ആയി കാണപ്പെടാറുണ്ട്. അധികാരം ആരെയാണ് മത്തുപിടിപ്പിക്കാത്തത്? അധീശാധികാരം ആരെയും ദുഷിപ്പിക്കും. ഇന്ദ്രനെയും ദുഷിപ്പിക്കും. എങ്കിലും അയാളുടെ ഭരണം കഴിയുന്നതുവരെ മറ്റാര്‍ക്കും- എത്രതന്നെ ജനസമ്മതനും പ്രിയപ്പെട്ടവനും ആയാല്‍ക്കൂടി അയാള്‍ക്കും ഇന്ദ്രനെ പിടിച്ചുമാറ്റി അയാളുടെ സ്ഥാനം അപഹരിക്കാന്‍ അവകാശമില്ല. ലോകത്തുള്ള രാജ്യങ്ങളിലെ ഭരണവ്യവസ്ഥ ഇവിടെ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്.
നമ്മുടെ കേരളത്തിലെ ഭരണവ്യവസ്ഥ എങ്ങനെയാണ്? അഞ്ചുവര്‍ഷക്കാലം ഒരു മുഖ്യമന്ത്രി ഭരണം കയ്യാളാന്‍ നിയുക്തനാക്കപ്പെടുന്നു. അക്കാലത്ത് എത്രതന്നെ യോഗ്യനായാലും മറ്റൊരു വ്യക്തിക്ക് അയാളെ സ്ഥാനഭ്രഷ്ടനാക്കാനോ, ഭരണം പിടിച്ചു പറ്റാനോ അധികാരമില്ല. അങ്ങനെ ചെയ്താല്‍ ആ വ്യക്തി ഭരണഘടന ലംഘിക്കുകയാവും ചെയ്യുക. അതിന് രാഷ്‌ട്രപതി സമ്മതിക്കുകയില്ല. പ്രസിഡന്റിന്റെ ഒറ്റവാക്കിലുള്ള ഒരു ഓര്‍ഡര്‍ മതി ഭരണം പിടിച്ചുപറ്റിയ വ്യക്തിയെ തുറുങ്കിലടയ്‌ക്കാന്‍.
മഹാബലിയുടെ കഥയില്‍ ധര്‍മ്മത്തിന്റേ ഭരണഘടനയുടെ ഈ അലംഘൃതയാണ് പ്രതീകാത്മകമായി ചിത്രീകരിച്ചിട്ടുള്ളത്. മഹാബലി വളരെ യോഗ്യനായിരുന്നു; തന്നെയല്ല അദ്ദേഹം പ്രഹ്ലാദന്റെ പൗത്രന്‍-കൊച്ചുമകന്‍ കൂടിയായിരുന്നു. പ്രഹ്ലാദനാണെങ്കില്‍ വിഷ്ണുവിന് വളരെ പ്രിയപ്പെട്ടവനുമായിരുന്നു. ദൈത്യന്മാരില്‍ ഞാന്‍ പ്രഹ്ലാദനാകുന്നു.
‘പ്രഹ്ലാദശ്ചാസ്മിദൈത്യനാം’ (വിഭൂതിയോഗം) എങ്കിലും മഹാബലി ചെയ്തത് വിശ്വഭരണക്രമത്തിന്റെ ലംഘനമാണ്. അതിനുള്ള ശിക്ഷയാണ് അദ്ദേഹത്തിന് നല്‍കപ്പെട്ടത്. വ്യവസ്ഥയെ, ധര്‍മ്മത്തെ രക്ഷിക്കുന്ന കാര്യത്തില്‍ മറ്റു യോഗ്യതകളോ സ്വജനഭാവമോ ഒന്നും വിലങ്ങുതടിയാവില്ല. ആയിക്കൂടാ എന്ന് ഉദാഹരിച്ചിരിക്കുകയാണിവിടെ.
നിയമത്തിന്റെ ഒരു വരിക്ക്, രാഷ്‌ട്രപതിയുടെ ഒറ്റവാക്കിലുള്ള ഒരു ഓര്‍ഡറിന് മുഖ്യമന്ത്രിയുടെ കാര്യത്തിലുള്ള അര്‍ത്ഥവ്യാപ്തിയുടെ പ്രതീകമെന്നോണമാണ് കൊച്ചുകുട്ടിയുടെ രൂപത്തിലുള്ള വാമനന്റെ അവതരണവും മൂന്നടി മണ്ണിന്റെ യാചനയും. ഈ അര്‍ത്ഥത്തില്‍ ഈ കഥ വളരെ അര്‍ത്ഥഗര്‍ഭമായി മാറുന്നു. കൂടെത്തന്നെ ഈ അവതാരകഥയുടെ ധാര്‍മ്മികമൂല്യവും സ്പഷ്ടമാകുന്നു. ചുരുക്കത്തില്‍ ധര്‍മ്മസംസ്ഥാപനം തന്നെയാണ് ഈ കഥയില്‍ സാധിച്ചിരിക്കുന്നത് എന്നു കാണാതിരുന്നുകൂടാ.
ഈ കഥയിലെങ്ങും മഹാബലിയുടെ മറ്റു തരത്തിലുള്ള യോഗ്യതകളെ കുറച്ചുകാണിച്ചിട്ടില്ല. തന്നെയല്ല, അദ്ദേഹത്തിന്റെ ശ്രേഷ്ഠതകൊണ്ട് സുതലത്തിലും സ്വര്‍ഗതുല്യം സുഖാനുഭവങ്ങള്‍ നല്‍കിയിട്ടുമുണ്ട്. അവിടെ ഭഗവാന്‍ മഹാബലിയുടെ കാവല്‍ക്കാരനായി സ്വയം വര്‍ത്തിക്കുമെന്നും അനുഗ്രഹിക്കുന്നുണ്ട്. മാത്രമല്ല, അടുത്ത മന്വന്തരത്തില്‍ അദ്ദേഹമായിരിക്കും ഇന്ദ്രന്‍ എന്നും വിഷ്ണു അദ്ദേഹത്തെ അനുഗ്രഹിക്കുന്നുമുണ്ട്.
പുരാണകഥയുടെ ധാര്‍മ്മികമൂല്യം മനസ്സിലാക്കുന്നതിന് ഈ കാഴ്ചപ്പാടിലാണ് നോക്കികാണേണ്ടത്. ഭാഗവതത്തില്‍ ഈ കഥ ഉപസംഹരിച്ചുകൊണ്ടുള്ള ശ്ലോകത്തിലും ഭഗവാന്‍ ഇന്ദ്രന് ത്രിവിഷ്ടപം തിരികെ നല്‍കികൊണ്ട് സകല ലോകങ്ങളേയും ഭരിച്ചുപോന്നു, എന്നു പറഞ്ഞിരിക്കുന്നതില്‍ നിന്നും ഈ താത്പര്യം കൂടുതല്‍ വ്യക്തമാക്കുന്നുമുണ്ട്.
‘ഏവമിന്ദ്രായ ഭഗവാന്‍ പ്രത്യാനീയത്രിവിഷ്ടപം
പുരയിത്വ ള ദിതേഃ കാമമശാസത് സകലം ജഗത്’
(ഇവിടെ ‘അശാസത്’ (ഭരിച്ചുപോന്നു) എന്ന ക്രിയയുടെ കര്‍ത്താവ് ‘ഭഗവാന്‍’തന്നെയാണെന്ന് പ്രതേ്യകം ശ്രദ്ധിക്കുക)
തന്നെയല്ല, ഭഗവാന്‍ ഇന്ദ്രന്റെ പദം നിലനിര്‍ത്തുന്നതിനുതന്നെയാണ് ഈ അവതാരം എടുത്തിട്ടുള്ളത് എന്ന് ഇന്ദ്രന്റെ തന്നെ അനുജനായാണ് (ഉപേന്ദ്രനായാണ്) ജന്മമെടുത്തത് എന്നുള്ള കാര്യവും സൂചിപ്പിക്കുന്നു.
















